എന്റെ ആദ്യത്തെ കൊച്ചാണ് അവൾ, എനിക്ക് വേണ്ടി ചീത്തപ്പേരും തെറിവിളിയും കേട്ടിട്ടുള്ളത് അഭിരാമിയാണ്; അമൃത സുരേഷ്
കുഞ്ഞുനാൾ മുതൽ അച്ഛനൊപ്പം സ്റ്റേജുകളിൽ കയറിയാണ് അമൃത സുരേഷിന്റെ സംഗീത ജീവിതം ആരംഭിച്ചത്. ഇന്ന് അറിയപ്പെടുന്ന പിന്നണി ഗായികയായി മാറി കഴിഞ്ഞു താരം. സംഗീത റിയാലിറ്റി ഷോയാണ് അമൃതയെ മലയാളികൾക്ക് സമ്മാനിച്ചത്. കുടുംബവും സംഗീതവുമാണ് അമൃതയുടെ ജീവവായു. തന്റെ സംഗീത ലോകത്തിൽ പണ്ടത്തെപ്പോലെ സജീവമാകുന്ന അമൃതയാണ് ഇത്തവണ നെഹ്റു ട്രോഫി വള്ളംകളിയുടെ സിഗ്നേച്ചർ ട്രാക്കിന് ശബ്ദമായത്.
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഗാനമായ ഓളപ്പോര് ആലപിച്ച് അമൃത സുരേഷ് പുതു ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ഗൗതം വിൻസന്റ് ഈണം പകർന്ന പാട്ട് ഇതിനോടകം സംഗീതം പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു. നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഗാനത്തിന് ശബ്ദമാകാൻ കഴിഞ്ഞ സന്തോഷം പങ്കിടാൻ ഗായിക ജാങ്കോ സ്പേസ് ടിവിയിൽ എത്തിയിരുന്നു.

ഇതുവരെയുള്ള സംഗീത യാത്രയെ കുറിച്ചും തന്റെ ബാന്റായ അമൃതംഗമയയെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അമൃത മനസ് തുറന്നു. അനിയത്തി അഭിരാമിക്കൊപ്പം അമൃതംഗമയ ബാന്റുമായി നിരവധി സ്റ്റേജുകളിൽ പെർഫോം ചെയ്ത് കഴിഞ്ഞു അമൃത സുരേഷ്. അമൃതംഗമയ പത്ത് വർഷം പൂർത്തിയാക്കി കഴിഞ്ഞു. അതൊരു വലിയ സന്തോഷമാണ്. പ്രൗഡാണ് അതിൽ.
ഇതുവരെയുള്ള ജേർണി ഈസിയായിട്ടുള്ള ടാസ്ക്കായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരുപാട് വിജയങ്ങളും പരാജയങ്ങളും ഉണ്ടായി. എന്റെ പേഴ്സണൽ ലൈഫിനെപ്പോലും പിടിച്ച് നിർത്തിയിരുന്നത് അമൃതം ഗമയയാണ് അമൃത സംസാരിച്ച് തുടങ്ങി. അമൃതം ഗമയ അതേ ഫ്രഷ്നസ്സിൽ ഇപ്പോഴും നിൽക്കുന്നുവെന്നതിനേക്കാൾ വേറൊരു സന്തോഷം ഒന്നും ഇല്ല.
എന്റെ മൂന്നാമത്തെ കുഞ്ഞെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ആദ്യത്തെ കുഞ്ഞ് അഭിയാണ്. രണ്ടാമത്തേത് പാപ്പുവും. പത്ത് വയസായി എന്റെ കൊച്ചിന്. സൗണ്ടിങിൽ അടക്കം മാറ്റം വരുത്തി ഒരുപാട് ഡിഫറൻസ് അമൃതം ഗമയയിൽ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എനിക്ക് എന്നെ തന്നെ വിശ്വാസമുള്ളതും എനിക്ക് എന്നെ ഏറ്റവും ഇഷ്ടമുള്ളതുമായിട്ടുള്ള ഒരു സ്ഥലം സ്റ്റേജാണ്.
അതുപോലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് ഗാഡ്ജെറ്റ്സുകളെ ഉള്ളു. അത് മൈക്കും സ്റ്റിയറിങ്ങുമാണ്. ഈ രണ്ട് സ്ഥലങ്ങളിലും ഞാൻ നൂറ് ശതമാനവും കോൺഫിഡന്റാണ്. വിശ്വാസമെന്നോ അഹങ്കാരമെന്നോ പറയും. എത്ര തളർന്നാലും സ്റ്റേജിൽ കയറിയാൽ പ്രത്യേക എനർജി കിട്ടും അമൃത പറഞ്ഞു. സഹോദരി നൽകുന്ന പിന്തുണയെ കുറിച്ചും അമൃത വാചാലയായി.

എന്റെ ആദ്യത്തെ കൊച്ചാണ് അഭിരാമി. അവൾ പാടുമ്പോൾ പാപ്പു പാടുന്നത് പോലെ തന്നെയാണ് എനിക്ക്. അവൾ പാടാൻ കയറുമ്പോൾ തെറ്റാതെ പാടാൻ പറ്റണേ, ശബ്ദം ഇടറരുതേ എന്നൊക്കെയാണ് ഞാനും ആ സമയത്ത് പ്രാർത്ഥിക്കാറ്. ഞങ്ങൾ തമ്മിൽ വഴക്കുണ്ടാക്കാറുണ്ട്. വഴക്കുണ്ടാക്കിയാലും പെട്ടന്ന് തന്നെ അത് സോർട്ടാകും. വൻ വഴക്കൊക്കെ വല്ലപ്പോഴുമാണ് ഉണ്ടാകാറുള്ളത്. അവൾ ഇറങ്ങിപ്പോവുകയും ചെയ്യും. പിന്നെ പതിയെ തിരിച്ച് വരും.
എനിക്ക് വേണ്ടി ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുള്ളതും തെറി കേട്ടിട്ടുള്ളതുമെല്ലാം അഭിയാണ്. ഒരുപാട് അവൾ അനുഭവിച്ചിട്ടുണ്ട്. ഞാൻ എന്നുള്ള ഒരു ചേച്ചി ഉള്ളതുകൊണ്ടാണ് അവൾ ഇതെല്ലാം അനുഭവിച്ചത്. അവളെപ്പോലെ ഒരു കൂടപ്പിറപ്പിനെ കിട്ടാൻ വലിയ ഭാഗ്യം ചെയ്യണം. എന്റെ ഭാഗ്യമാണ് അഭി. അതുപോലെ എന്റെ കുടുംബവും.
അച്ഛനും അമ്മയും എല്ലാം എനിക്ക് സപ്പോർട്ടാണ്. ഞങ്ങൾ ഒരു മരത്തിലെ ചില്ലകൾ പോലെയാണ്. ആരെയും ആരെയും താഴെ വീഴാൻ സമ്മതിക്കില്ല. ഇപ്പോൾ ഒരു ചെറിയ ബ്രാഞ്ചായി പാപ്പുവും ഉണ്ടെന്നും അമൃത പറയുന്നു.


Click it and Unblock the Notifications











