വീട്ടിൽ തന്നെയുണ്ട്, ഇപ്പോള്‍ തമാശ പറയാനുള്ള സമയമല്ല, ജനതാ കര്‍ഫ്യുവിന് പിന്തുണയുമായി അമൃത സുരേഷ്
ലോകം മുഴുവനും കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ്. ആരോഗ്യ വകുപ്പിനോടൊപ്പം പ്രതിരോധ പ്രവർത്തനത്തിൽ ജനങ്ങളും കൂടെ തന്നെയുണ്ട്. സിനിമ, സീരിയൽ ഷൂട്ടിങ്ങുകൾ ഉൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് റിയാലിറ്റി ഷോയായ ബിഗ് ബോസ് നിർത്തിവെച്ചിരുന്നു. മത്സരാർഥികളേയും അണിയറ പ്രവർത്തകരേയും വീടുകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും വീടുകളിൽ സുരക്ഷിതരുമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഗായിക അമൃത സുരേഷ്.

തങ്ങളെ പിന്തുണച്ച പ്രേക്ഷകർക്ക് ലൈവിൽ എത്തി നന്ദി പറയുകയും ചെയ്തു. കൂടാതെ കൊറോണ പ്രതിരോധ പ്രവർത്തനത്തെ കുറിച്ചും താരം പറഞ്ഞു. അമൃത സുരേഷിന്റെ വാക്കുകൾ... ബിഗ് ബോസിൽ തുടരാൻ പിന്തുണച്ചതിന് ആദ്യം നന്ദി പറയുകയാണ്. ഷോയിൽ നിന്ന് പുറത്തിറങ്ങി നേരെ വീട്ടിലേയ്ക്ക് തന്നെയാണ് പോയത്. മറ്റ് എങ്ങും പോയിട്ടില്ല. വീട്ടിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. ബിഗ് ബോസിന്റെ ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്. പക്ഷെ ഇപ്പോഴത്തെ സാഹചര്യം അതല്ല. തമാശ പറയാൻ പറ്റുന്ന അവസ്ഥയിലല്ല ആരും. ബിഗ് ബോസ് ഹൗസിൽ ആയിരിക്കുമ്പോൾ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല.
ലാലേട്ടൻ വന്നു പറഞ്ഞപ്പോഴാണ് ഇത്രയും ഗുരുതരമായ സംഭവമാണ് പുറത്ത് എന്ന് മനസ്സിലായത്. അപ്പോൾ വീട്ടിലെത്താനായിരുന്നു തിടുക്കം. കൊവിഡിനെ നേരിടാൻ സോഷ്യല്‍ കര്‍ഫ്യു എല്ലാവരും പാലിക്കണം.ആരും പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. നമുക്ക് അത് പാലിക്കണം. വൈറസ് പടരുന്നത് തടയുകയാണ് ആവശ്യം.
നമുക്ക് കരുത്തുറ്റ ഒരു ആരോഗ്യമന്ത്രിയുണ്ട്, അവരൊക്കെ പറയുന്ന കാര്യങ്ങൾ പാലിക്കുകയാണ് പ്രധാനം. ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കിയതു കൊണ്ടാണ് വന്നതിനു ശേഷം ഒരു വീഡിയോ പോലും ഇടാതിരുന്നത്.ബാക്കി വിശേഷങ്ങൾ പിന്നീട് പറയാമെന്ന് പറഞ്ഞാണ് അമൃത വീഡിയോ അവസാനിപ്പിക്കുന്നത്.
ബിഗ് ബോസ് സീസൺ 2 ആരംഭിച്ചപ്പോൾ തന്നെ അമൃതയുടേയും അഭിരാമിയുടേയും പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഷോയിൽ തങ്ങൾ ഭാഗമാകാനില്ലെന്ന് ഇവർ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് 50ാം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് സഹോദരിമാർ ബിഗ് ബോസ് ഹൗസിൽ എത്തിയത്. എത്തിയതു മുതൽ മികച്ച പ്രകടനാമായിരുന്നു സഹോദരിമാർ കാഴ്ചവെച്ചത്. ഫൈനൽ ഫൈവിൽ വരെ ഇവരെ പ്രതീക്ഷിച്ചിരുന്നു.


Click it and Unblock the Notifications