മമ്മൂട്ടിയുടെ നായികയായില്ലെന്ന് പറഞ്ഞ് കരഞ്ഞ നടി, ഒടുവിൽ പകരം സുമലത; മമ്മൂട്ടി മറന്നോ? ശാന്തിവിള ദിനേശ്
മമ്മൂട്ടിയെക്കുറിച്ചുള്ള സംഭവ കഥ പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. മമ്മൂട്ടിയുടെ നായികയാകാൻ പറ്റില്ലെന്ന് ഒരു നടി പറഞ്ഞതിനെക്കുറിച്ചാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. അമർ അക്ബർ ആന്റണി എന്ന ഹിന്ദി സിനിമ ഐവി ശശി മലയാളത്തിൽ റീമേക്ക് ചെയ്തിട്ടുണ്ട്. ജോൺ ജാഫർ ജനാർദനൻ എന്ന പേരിൽ. രവീന്ദ്രൻ, രതീഷ്, മമ്മൂട്ടി എന്നിവരായിരുന്നു മലയാളത്തിൽ. ഹിന്ദിയിൽ ആന്റണിയായത് അമിതാഭ് ബച്ചനും അക്ബറായത് റിഷി കപൂറും അമർ ആയത് വിനോദ് ഖന്നയുമാണ്.
സുമലത, മാധവി, സ്വപ്ന എന്നിവരായിരുന്നു ജോൺ ജാഫർ ജനാർദനിൽ നായികമാർ. ജനാർദ്ദനൻ എന്ന വേഷമായിരുന്നു മമ്മൂട്ടിക്ക്. രതീഷ് ആയിരുന്നു ജോൺ. രവീന്ദ്രൻ ജാഫറും. സിനിമാ രംഗത്തെത്തി കുറച്ച് നാൾ ആയിട്ടേയുള്ളൂയെങ്കിലും രതീഷിനും രവീന്ദ്രനും പിന്നിലായിരുന്നു മമ്മൂട്ടി അക്കാലത്ത്. ഇയാൾ അടുത്ത 10-40 വർഷം മലയാള സിനിമയെ കെെപ്പിടിയിലാക്കുമെന്ന് ഐവി ശശിയോ രവീന്ദ്രനോ ചിന്തിക്കാത്ത കാലം. മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചത് സ്വപ്നയെ ആയിരുന്നു.

സെറ്റിലെത്തിയ സ്വപ്ന സംവിധായകനോട് പിണങ്ങി കരഞ്ഞു. എനിക്ക് അന്നത്തെ താരമായ രതീഷിന്റെ നായിക വേഷം വേണമെന്ന് അവർ. അതാണ് കരയാൻ കാരണം. ഗത്യന്തരമില്ലാതെ ഒടുവിൽ ആ വേഷം സ്വപ്നയ്ക്ക് നൽകിയിട്ട് പകരം സുമലതയെ മാറ്റി ചിന്തിച്ചു. മമ്മൂട്ടിക്കെങ്കിലും ഈ കഥ ഓർമയുണ്ടാകുമോ എന്നെനിക്ക് അറിയില്ല. എനിക്കോർമയുണ്ട്. 44 വർഷം കഴിഞ്ഞു. ഇന്ന് ആരെങ്കിലും സ്വപ്നയെക്കുറിച്ച് ചിന്തിക്കാറുണ്ടോ. മമ്മൂട്ടി ഇന്നും ഇവിടെ സജീവമായി നിൽക്കുന്നു. ഇത്തരം അനുഭവങ്ങൾ തുടക്കകാലത്ത് നേരിട്ട നിരവധി പേരുണ്ട്. കലാഭവൻ മണി, സുരാജ് വെഞ്ഞാറമൂട് ഒക്കെ ആ ഗണത്തിൽ നമുക്ക് പറയാവുന്നതാണ്.
അങ്ങനെ പറഞ്ഞവർ മറവിയിലേക്ക് പോയതല്ലാതെ സുരാജ് വെഞ്ഞാറമൂട് അടക്കം ഇവിടെ നിൽപ്പുണ്ട്. ഒരുകാലത്ത് നമ്മളെ കൊതിപ്പിച്ച മധുബാല എന്ന നടിയെ മറക്കാറായിട്ടില്ലല്ലോ. അരവിന്ദ് സ്വാമിയുടെയും മമ്മൂട്ടിയുടെയും ഒക്കെ നായികയായിരുന്ന മധുബാല ചിന്ന ചിന്ന ആസെെ എന്ന സിനിമയിൽ ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കുന്നു. ഇന്ദ്രൻസ് തന്നെ ഞെട്ടിക്കാണും. കോസ്റ്റ്യൂമറായിരുന്ന ഇന്ദ്രൻസ് മധുബാല തന്റെ നായികയായി വരുമെന്ന് ഒരിക്കലും സ്വപ്നം കണ്ട് കാണില്ല.


Click it and Unblock the Notifications

