പത്ത് വർഷം മുമ്പ് കിട്ടേണ്ട ബഹുമതി, ഇനിയും നൽകിയില്ലായിരുന്നുവെങ്കിൽ..; അർഹിച്ച അംഗീകാരം ഒടുവിൽ കൈവരിച്ചു!
ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ മലയാളത്തിന്റെ സ്വന്തം അഭിനയകുലപതി നടൻ മമ്മൂട്ടിയെ തേടിയെത്തിയെന്ന വാർത്ത അറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആരാധകരും സിനിമാപ്രേമികളും മലയാള സിനിമയും. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച് മാസങ്ങൾക്കിപ്പുറമാണ് പദ്മഭൂഷണും മഹാനടന്റെ കൈകളിലേക്ക് എത്തിയിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കുന്ന അതേ സായാഹ്നത്തിലാണ് പദ്മഭൂഷൺ പ്രഖ്യാപിക്കപ്പെട്ടതെന്ന കൗതുകകരമായ യാദൃച്ഛികതയും ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കുന്നു. 2024ൽ പുറത്തിറങ്ങിയ ഭ്രമയുഗം സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനാക്കിയത്. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.

പുരസ്കാരം സ്വീകരിക്കാനായി നടൻ തലസ്ഥാനത്ത് എത്തിയപ്പോഴാണ് പദ്മഭൂഷൺ പ്രഖ്യാപനം വന്നത്. പ്രതീക്ഷിക്കാതെ വന്ന് ചേർന്നതാണ് അതിൽ സന്തോഷം. രാജ്യം ആദരിക്കുക എന്ന് പറഞ്ഞാൽ അതിനേക്കാൾ വലിയൊരു ആദരവില്ല. സന്തോഷം അതിസന്തോഷം. എനിക്ക് സന്തോഷമാണ് മലയാളികൾക്കും സന്തോഷമായില്ലേ? എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
പദ്മഭൂഷൺ നൽകി മമ്മൂട്ടിയെ ആദരിച്ചത് നമ്മുടെ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും കാണാൻ സാധിച്ചു. കുറേ വർഷങ്ങളായി ശുപാർശ ചെയ്യുന്നുണ്ട് എല്ലാത്തിനും അതിന്റേതായ കാലമുണ്ട്. അഭിനന്ദനങ്ങൾ നേരുന്നു. മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളും ഭാവപ്പകർച്ച കൊണ്ട് അത്ഭുതപ്പെടുത്തുന്നു. കാതൽ എന്ന സിനിമയിലെ കഥാപാത്രം ഏതൊരു സൂപ്പർസ്റ്റാറും ചെയ്യാൻ മടിക്കുന്നതാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് മമ്മൂട്ടിയാണ്. ലോസ് ആഞ്ചലസിലെ ഓസ്‌കർ അക്കാദമി മ്യൂസിയത്തിൽ ഭ്രമയുഗം പ്രദർശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി മലയാളികൾക്ക് നൽകുന്ന അഭിമാന നിമിഷമാണ് അതെന്നുമാണ് പ്രിയനടന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
പത്മഭൂഷണ്‍ നേട്ടത്തില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസനും എത്തി. ഞാനും മമ്മൂട്ടിയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും അകലെ നിന്ന് ബഹുമാനിക്കുകയും അടുത്ത് നിന്ന് വിമർശിക്കുകയും ചെയ്യുന്ന ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഒരു മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ എന്റെ ആരാധകരും മമ്മൂട്ടിയുടെ ആരാധകരാകണമെന്നതാണ് എന്റെ ആഗ്രഹം.

പദ്മഭൂഷൺ ബഹുമതിയോടെ ഇനി പദ്മഭൂഷൺ മമ്മൂട്ടിയായ എന്റെ സുഹൃത്തിന് ഹൃദയപൂർവ്വമായ ആശംസകൾ എന്നാണ് കമൽഹാസൻ കുറിച്ചത്. പത്മശ്രീ ലഭിച്ച് 28 വർഷങ്ങൾക്കുശേഷമാണ് പദ്മഭൂഷൺ നടന് ലഭിക്കുന്നത്. 1998ൽ ആണ് മമ്മൂട്ടിക്ക് പദ്മശ്രീ ലഭിച്ചത്. പതിറ്റാണ്ടുകളായ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതം പിന്തുടരുന്ന ആരാധകർക്കും മലയാളികൾക്കും ഈ ബഹുമതി ആശ്ചര്യകരമല്ല മറിച്ച് വൈകി എത്തിയ അംഗീകരാമായാണ് അനുഭവപ്പെട്ടത്.
പലരും ആ പരിഭവം കുറിപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു. ഇനിയും മമ്മൂക്കയ്ക്ക് പദ്മഭൂഷൺ നൽകിയില്ലായിരുന്നുവെങ്കിൽ ആ ബഹുമതിക്ക് തന്നെ വില ഉണ്ടാവില്ലെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. ഈ ബഹുമതി ഏറ്റവും അർഹിക്കുന്ന പ്രതിഭയാണ് മമ്മൂട്ടി, ഇതൊക്കെ എന്നേ പുള്ളിക്ക് കിട്ടേണ്ടത് ആയിരുന്നു. ദാദാ സാഹബ് ഫാൽക്കെ കൂടെ കിട്ടട്ടെ.
പത്ത് ഇരുപത് വർഷം മുമ്പ് അദ്ദേഹത്തിന് എത്തിച്ചേരേണ്ട അംഗീകാരമായിരുന്നു എന്നിങ്ങനെയായിരുന്നു പ്രേക്ഷകരിൽ നിന്നും വന്ന പ്രതികരണങ്ങൾ. നാൽപ്പത് വർഷത്തിൽ ഏറെയായ സിനിമ ജീവിതത്തിനിടെ എട്ട് സംസ്ഥാന പുരസ്‌കാരങ്ങൾ, മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ എന്നിവ മഹാനടൻ സ്വന്തം പേരിലാക്കി കഴിഞ്ഞു.
കളങ്കാവലാണ് അവസാനമായി മമ്മൂട്ടി നായകനായി റിലീസ് ചെയ്ത സിനിമ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം പാട്രിയറ്റാണ് റിലീസിന് എത്താനുള്ളത്. മമ്മൂട്ടിക്ക് പുറമെ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, നയൻതാര തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ അണിനിരക്കും.


Click it and Unblock the Notifications











