36 വർഷം പിന്നോട്ട് സഞ്ചരിച്ച് റഹ്മാൻ, ആ പഴയ പത്രപരസ്യത്തിന് പിന്നിൽ...
ലോക്ക് ഡൗൺ പ്രമാണിച്ച് താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പഴയ കാല ചിത്രങ്ങളും പുതിയ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഒരു പഴയകാല ചിത്രം പങ്കുവെച്ച് നടൻ റഹ്മാൻ. 36 വർഷങ്ങൾക്ക് മുമ്പുള്ള ഒരു പത്ര പരസ്യമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 1984ലെ സുപ്രീം ഡ്രസസ്സ്, ചാല ബസ്സാർ തിരുവനന്തപുരം എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തെ കുറിച്ച് വന്ന പത്ര പരസ്യത്തിന്റെ കട്ടിങ്ങാണിത്. 'എല്ലാരും വരില്ലേ ഉദ്ഘാടനത്തിന് ???' എന്ന കുറിപ്പോടുകൂടിയാണ്.. പരസ്യം പങ്കുവെച്ചിരിക്കുന്നത്.

റഹ്മാന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഭൂരിഭാഗം പേരും റഹ്മാന്റെ പഴയ ചിത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് ഒരിക്കൽ കൂടി കണ്ടതിന്റെ സന്തോഷം ഇവർ പങ്കുവെയ്ക്കുന്നുണ്ട് കൂടാതെ 36 വർഷം മുമ്പത്തെ ഒരു പഴയ ഓർമ കൂടി റഹ്മാന്റെ പോസ്റ്റിന് ചുവടെ പങ്കുവെയ്ക്കുന്നുണ്ട്.'ഇന്നും പത്ര കട്ടിങ് സൂക്ഷിച്ചു വച്ചതിനും പഴയ കാര്യങ്ങൾ മറക്കാതിരിക്കുന്നതിനും നന്ദി... ഞാൻ അന്ന് റഹ്മാനെ ഒരു നോക്ക് കാണാൻ തള്ളി നോക്കി എന്ത് തിരക്കായിരുന്നു... കടയുടെ മുൻവശത്തെ ഗ്ലാസ് വരെ പൊട്ടി.. ഇന്നും ചാലയിൽ ഉണ്ട് കട' , 'ഇപ്പോഴും പ്രവർത്തിക്കുന്നു തിരുവനന്തപുരം ചാലയിൽ'.
1983ൽ പുറത്തുവന്ന പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ വെളളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.കൂടെവിടെ' എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമായിരുന്നു റഹ്മാന്‍റെ ആദ്യ സീൻ. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി.. എൺപതുകളിൽ മലയാളത്തിലെ സൂപ്പർതാരമായിരുന്നു റഹ്മാൻ. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്മാൻ അഭിനയിച്ചു.
ശേഷം തമിഴ്,തെലുങ്ക് സിനിമാലോകത്തിലെ ഒരു നിറസാന്നിധ്യമാകാനും റഹ്മാന് കഴിഞ്ഞു.
എൺപതുകളുടെ അവസാനം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങിയതോടെ റഹ്മാൻ മലയാള സിനിമയിൽ നിന്ന് മെല്ലെ അകന്നു. നീണ്ട ഇടവേളയ്ക്കു ശേഷം 2006ൽ
പുറത്തിറങ്ങിയ ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ റഹ്മാൻ മടങ്ങി എത്തുകയായിരുന്നു. ചിത്രത്തിലെ ഉപനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം അൻവർ റഷീദിന്റെ രാജമാണിക്യത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. പത്തു വർഷത്തിനു ശേഷമായിരുന്നു മലയാളത്തിൽ റഹ്മാൻ നായകനായി ഒരു ചിത്രം പുറത്തുവന്നത്. എബ്രാഹം ലിങ്കൺ എന്ന ഈ ചിത്രത്തിൽ പക്ഷേ, കലാഭവൻ മണിയും മറ്റൊരു നായകനായി ഉണ്ടായിരുന്നു. മഹാസമുദ്രം, ഭാർഗവചരിതം മൂന്നാം ഖണ്ഡം,ഗോൾ,റോക്ക് എൻ റോൾ, നന്മ, വെറുതെ ഒരു ഭാര്യ (അതിഥി വേഷം), മോസ് എൻ ക്യാറ്റ്, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലും റഹ്മാൻ പിന്നീട് അഭിനയിച്ചു. വൈറസാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന റഹ്മാൻ ചിത്രം.



Click it and Unblock the Notifications