ഉയരം കുറവാണെന്ന് കരുതി ഉള്ളിലെ പ്രണയത്തിന് കുറവുമില്ല, പ്രണയത്തെ കുറിച്ച് സൂരജ് തേലക്കാട്
ജീവിതത്തിൽ പ്രണയിക്കാത്തവരായിട്ട് ആരും തന്നെയില്ല. പ്രണയത്തെ കുറിച്ച് പറയാൻ എല്ലാവർക്കു നിരവധി കഥകളുണ്ടാകും. ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ സൂരജ് തേലക്കാട്. മനോരമ ഓൺലൈനോടാണ് നടൻ തന്റെ പ്രണയത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.
ഉയരം കുറവാണെന്ന് കരുതി പ്രണയത്തിന് യാതൊരു കുറവുമില്ലെന്നാണ് സൂരജ് പറയുന്നത്. ഒരു 26 കാരന് എത്ര പ്രണയം ഉണ്ടാകുമോ അതുപോലെ തന്നെയാണ് എനിക്കുള്ളിലെയും പ്രണയമെന്നും നടൻ പറയുന്നു. എന്നാൽ ഇതുവരെ പോസിറ്റീവായ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

തനിക്ക് പ്രണയം തോന്നിയപ്പോഴെല്ലാം അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ പോസിറ്റീവായ മറുപടി ലഭിക്കാത്തതിൽ തനിക്ക് യാതൊരു വിഷമവുമില്ല. നമ്മൾ സ്നേഹിക്കുന്നവരെല്ലാം നമ്മളെ തിരച്ചു സ്നേഹിക്കണമെന്നു വാശിപിടിക്കാനാവില്ലല്ലോ. പ്രണയം കണ്ടെത്താൻ ഇനിയും ഒരുപാട് സമയം മുമ്പിലുണ്ട് .

തന്റെ പ്രണയങ്ങളെക്കാൾ ഓർമയിൽ നിൽക്കുന്നത് എന്റെ കൂട്ടുകാരുടെ പ്രണയമാണ്. അവരുടെയെല്ലാം പ്രധാനപ്പെട്ട ദൂതനായിരുന്നു ഞാൻ. സന്ദേശങ്ങൾ കൈമാറുക, പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കുക അങ്ങനെയൊക്കെ. അതെല്ലാം നല്ല രസമാണ്. കൂട്ടുകാർക്കു വേണ്ടി അതൊക്കെ ചെയ്യുമ്പോൾ നമ്മളൊരു ത്രിൽ അനുഭവിക്കും. അതൊക്കെ കഴിഞ്ഞു പ്രേമിക്കുന്ന പെൺകുട്ടിയുടെ പേരു പറഞ്ഞ് അവരെ കളിയാക്കുന്നതും ഒരു രസം തന്നെ. അങ്ങനെ ദൂതനായി ഞാൻ സഹായിച്ച പലരും പ്രേമിച്ച ആളെ കെട്ടി സുഖമായി ജീവിക്കുന്നു.

ജീവിതം സെറ്റ് ആകും മുമ്പ് വിവാഹിതരാകേണ്ടി വന്നവരും ഒരുപാടുണ്ട്. അവരിൽ പലരും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനും സാക്ഷി ആയിട്ടുണ്ട്. അതുകൊണ്ടിപ്പോൾ സെറ്റിൽ ആകുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. എന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പെൺകുട്ടി ജീവിതത്തിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്. പിന്നെ വിവാഹം കഴിഞ്ഞായാലും പ്രണയിക്കാമല്ലോ. നമ്മൾ മരിക്കുവോളം പ്രണയം എന്ന വികാരം ഒപ്പമുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും സൂരജ് പറയുന്നു.

സിംഗിളായി ഇരിക്കുന്നവരോട് നടൻ ഒരു ഉപദേശവും നൽകിയിട്ടുണ്ട്. നമുക്കും സമയം വരും, കാത്തിരിക്കൂ എന്നേ പറയാനുള്ളൂ. ഞാനും കാത്തിരിക്കുകയാണ്. പ്രണയിക്കുന്നവർ പ്രണയിച്ചു കൊണ്ടേയിരിക്കുക. കാരണം പ്രണയിക്കാനാകുന്നത് ഒരു ഭാഗ്യമാണ്- സൂരജ് അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications