'അകത്തേക്ക് വിടാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ ചിരിക്കുന്നതല്ലാതെ ഒന്നും പറയുന്നില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു'
മലയാളികൾ എന്നും വളരെ അത്ഭുതത്തോടെ നോക്കുന്ന ഒരു താരപുത്രനും നടനുമാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ സ്റ്റാർഡം ഒട്ടും തന്നെ ജീവിതത്തിന്റെ ഭാഗമാക്കാത്ത കലാകാരൻ. അഭിനയം, സംഗീതം എന്നിവയെല്ലാം ഇഷ്ടമാണെങ്കിലും യാത്രകളോടാണ് പ്രണവിനെന്നും പ്രിയം. സിനിമാ സുഹൃത്തുക്കളും അച്ഛന്റെ സൗഹൃദ വലയത്തിൽ ഉള്ളവരും നിർബന്ധിക്കുമ്പോൾ മാത്രമാണ് താരപുത്രൻ സിനിമകൾ ചെയ്യാൻ തയ്യാറാകുന്നത്.
ഹൃദയം സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് അവസാനമായി പ്രണവിനെ മലയാളികൾ കണ്ടത്. സ്വന്തം സിനിമയുടെ പ്രമോഷന് ഇന്നേവരെ പ്രണവ് വന്നിട്ടില്ല. ശ്രമിച്ചാലും നടക്കില്ലെന്നത് താരത്തിന്റെ സഹപ്രവർത്തകർക്കും അറിയാം. ജീത്തു ജോസഫ് അടക്കമുള്ളവരുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് പ്രണവ്. സിനിമയിൽ ശ്രദ്ധിച്ചാൽ ദുൽഖർ സൽമാനോളം പ്രശസ്തിയുണ്ടാക്കിയെടുക്കാൻ പ്രണവിന് സാധിക്കും.

പക്ഷെ താരജാഡയില്ലാത്ത ജീവിതമാണ് പ്രണവിന് ഇഷ്ടം. മോഹൻലാൽ, സുചിത്ര മോഹൻലാൽ, വിനീത് ശ്രീനിവാസൻ, നിർമാതാവ് വിശാഖ് എന്നിവർ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് പ്രണവിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. ഇടയ്ക്കിടെ സോഷ്യൽമീഡിയയിലും തന്റെ യാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രണവ് പങ്കിടാറുണ്ട്. ഏറ്റവും അവസാനം പ്രണവിന്റേതായി തിയേറ്ററുകളിലെത്തിയ സിനിമ വർഷങ്ങൾക്കുശേഷമാണ്.
ഇപ്പോഴിതാ പ്രണവിനെ കുറിച്ച് ഫോട്ടോഗ്രാഫി, സംവിധാനം, തിരക്കഥയെഴുതല്‍ എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച അനീഷ് ഉപാസന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്ലാണ് ബാറോസിന്റെ സെറ്റിൽ പ്രണവ് മോഹന്‍ലാലുമായി ബന്ധപ്പെട്ട് നടന്ന രസകരമായ അനുഭവം അനീഷ് പങ്കുവെച്ചത്.
ബറോസിന്റെ സെറ്റിലേക്ക് പുറത്ത് നിന്ന് ആളുകളെ കയറ്റാറില്ല. ഒരു ദിവസം ഞാന്‍ സെറ്റിലെ പാര്‍ക്കിങ്ങില്‍ നില്‍ക്കുകയായിരുന്നു. അന്ന് സെക്യൂരിറ്റി എന്റെ അടുത്തേക്ക് വന്നു. ഏതോ ഒരാള്‍ വന്നിട്ട് അയാളുടെ ആരോ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പറയുന്നുവെന്ന് പറഞ്ഞു. പക്ഷെ പാസില്ലാതെ അയാളെ അകത്തേക്ക് കയറ്റാന്‍ ആകില്ലല്ലോയെന്ന് സെക്യൂരിറ്റി ചോദിച്ചു. പാസില്ലാതെ ആരെയെങ്കിലും കയറ്റി വിട്ടാല്‍ സാര്‍ പ്രശ്‌നമാക്കുമെന്ന് ഞാന്‍ മറുപടി പറഞ്ഞു.
അയാളോട് അകത്തേക്ക് കയറ്റി വിടാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ അയാള്‍ ചിരിക്കുന്നല്ലാതെ മറ്റൊന്നും പറയുന്നില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. തലേ ദിവസം പുറത്ത് നിന്ന് ആരോ സെറ്റില്‍ കയറിയിരുന്നു. അതിന്റെ പേരില്‍ ബഹളവും ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു അയാളെ അകത്തേക്ക് കയറ്റി വിട്ടാല്‍ പ്രശ്‌നമാകുമെന്ന് ഞാന്‍ പറഞ്ഞത്.

പോകാന്‍ പറഞ്ഞിട്ടും പോകാതെ അയാള്‍ വണ്ടിയില്‍ തന്നെ ഇരിക്കുകയാണെന്ന് സെക്യൂരിറ്റി പറഞ്ഞു. എന്നോട് ഒന്ന് അങ്ങോട്ട് വരുമോയെന്നും ചോദിച്ചു. ആ സെക്യൂരിറ്റി പുതുതായി ജോയിന്‍ ചെയ്ത ആളായിരുന്നു. ഞാന്‍ പോയി നോക്കുമ്പോള്‍ പ്രണവായിരുന്നു അത്. ക്യാപ്പൊക്കെ വെച്ചിട്ടാണ് അവന്‍ ഇരിക്കുന്നത്. അപ്പൂ... വാ ഇറങ്ങെന്ന് ഞാന്‍ പറഞ്ഞു. സെക്യൂരിറ്റിയോട് അത് ലാല്‍ സാറിന്റെ മകനാണെന്നും പറഞ്ഞു. പ്രായമായ ആളായിരുന്നത് കാരണം അയാള്‍ക്ക് പ്രണവിനെ അറിയില്ലായിരുന്നു.
ബാറോസിന്റെ സെറ്റിൽ വന്നാലും ക്യുവിൽ നിന്ന് പ്രൊഡക്ഷന്റെ ഫുഡ് വാങ്ങി ദുരെ എവിടെയെങ്കിലും മാറിയിരുന്ന് കഴിക്കും. നിർബന്ധിച്ചാലും ആ രീതിയൊന്നും മാറ്റില്ല. ഒന്നും പുള്ളിയെ എക്സൈറ്റ് ചെയ്യിപ്പിക്കില്ല. വളരെ സിംപിളാണ്. എവിടെ നിന്നോ വരുന്നു എങ്ങോട്ടോ പോകുന്നു. ലാൽ സാർ പ്രണവിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്.
പ്രണവും ലാൽ സാറും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയാൻ കൊള്ളാമെന്ന പ്ലാനുണ്ട്. പ്ലാനിടാനെ പറ്റു... നടക്കില്ല. ഇതേ കുറിച്ച് നമുക്ക് ലാൽ സാറിനോടെ ചോദിക്കാൻ പറ്റു. ചോദിച്ചാലും അയാളെ എങ്ങനെ കിട്ടാനായെന്നായിരിക്കും ലാൽ സാറിന്റെ മറുപടി.
ലൊക്കേഷനിൽ പ്രണവ് വരുമ്പോൾ ഷൂട്ട് ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷെ കാമറ തനിക്ക് നേരെ തിരിയുന്നുവെന്ന് മനസിലായാൽ മാറികളയും. പക്ഷെ അച്ഛനും മകനും വെറുതെ നിന്ന് സംസാരിക്കുമ്പോഴുള്ള ചില കാൻഡിഡ് ഫോട്ടോസ് എന്റെ കയ്യിലുണ്ട്.


Click it and Unblock the Notifications