അനിരുദ്ധ് ഗായകർക്ക് അവസരം നൽകുന്നില്ല? വിമർശനങ്ങൾക്ക് താരത്തിന്റെ മറുപടി ഇതാണ്
അനിരുദ്ധ് രവിചന്ദർ സൗത്ത് ഇന്ത്യൻ സിനിമ രംഗത്തെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളാണ്. വെറും ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോൾ 'വൈ ദിസ് കൊലവെറി ഡി' എന്ന ചാർട്ട്ബസ്റ്റർ ഗാനവുമായി എന്റർടൈൻമെന്റ് വ്യവസായത്തിലേക്ക് കാലൂന്നിയ പയ്യൻ, ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന മ്യൂസിക് ഡയറക്ടർമാരിൽ ഒരാളായി വളർന്നു കഴിഞ്ഞു. തമിഴ് സിനിമയുടെ അതിരുകൾ കടന്ന്, ഇന്ന് തെലുങ്കിലും, ഹിന്ദി സിനിമയിലുമൊക്കെ വ്യക്തിമുദ്ര പതിപ്പിക്കാൻ അനിരുദ്ധിന് സാധിച്ചിട്ടുണ്ട്.
എന്നാൽ അടുത്തിടെയായി അത്ര സുഖകരമല്ല തമിഴ് സിനിമ റോക്‌സ്‌റ്റാറിന്റെ കരിയർ യാത്ര. പണ്ടത്തേത് പോലെ പുതിയ ട്രെൻഡുകൾ സൃഷ്ടിക്കാൻ അനിരുദ്ധ് രവിചന്ദറിന്റെ പാട്ടുകൾക്ക് അടുത്തിടെയായി സാധിക്കുന്നില്ല. അതിന് പ്രധാന കാരണമായി സിനിമ പ്രേമികളും, സംഗീത ആസ്വാദകരും ഒരുപോലെ കണ്ടെത്തിയത്, യുവ സംഗീത സംവിധായകന്റെ പാട്ടുകളിലുള്ള ആവർത്തന വിരസതയാണ്. മുൻപ് കേട്ടിട്ടുള്ള പല പാട്ടുകളെയും ഓർമിപ്പിക്കുന്ന ഈണങ്ങളും, ഒപ്പം എല്ലാ പാട്ടുകളും ഒരാൾ തന്നെ പാടുന്നു എന്നതുമാണ് ഇതിന് കാരണം.

അനിരുദ്ധ് രവിചന്ദറിന്റെ കടുത്ത ആരാധകർക്ക് പോലും ഇന്നുള്ള ഏറ്റവും വലിയ പരാതി, അദ്ദേഹം കഴിവുള്ള ഗായകരെ പൂർണ്ണമായും അവഗണിക്കുന്നു എന്നതാണ്. തന്റെ ഹിറ്റ് പാട്ടുകളിലെ സ്ത്രീ ശബ്ദങ്ങൾക്കായി അനിരുദ്ധ് പ്രശസ്ത ഗായികമാരുമായി കൈ കോർക്കാറുണ്ട്. ജോനിറ്റ ഗാന്ധി, ശില്പ റാവു, തുടങ്ങിയവർ അതിൽ പെടും. എന്നാൽ, പുരുഷ ശബ്ദങ്ങളുടെ കാര്യമെടുത്താൽ, പ്രശസ്ത സംഗീത സംവിധായകന്റെ പാട്ടുകൾക്ക് ഒട്ടും തന്നെ വൈവിധ്യമില്ല. കാരണം കൂടുതൽ പാട്ടുകളും പാടാറുള്ളത് അദ്ദേഹം തന്നെയാണ്.
കുറച്ചു കാലം മുൻപ് ഈ വിമർശനങ്ങളോട് പ്രതികരിച്ച അനിരുദ്ധ് രവിചന്ദർ പക്ഷെ, ഇതിന് കാരണമായി പറഞ്ഞത് ഒരു വിചിത്രമായ ന്യായമാണ്. "എല്ലാ പാട്ടുകളും ഞാൻ തന്നെ പാടുന്നു എന്നൊരു പരാതി ഉണ്ടെന്ന് എനിക്കറിയാം. സത്യത്തിൽ ഞാൻ ഒരു പാട്ടുകാരനല്ല. ഞാൻ പാട്ട് പഠിച്ചിട്ടില്ല. എതിർ നീച്ചൽ എന്ന ചിത്രത്തിലൂടെ ഞാൻ പിന്നണി ഗായകനായത് അതിന്റെ സംവിധായകൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ്. പക്ഷെ അതോടെ എനിക്ക് വലിയ ആത്മവിശ്വാസം കിട്ടി," പ്രശസ്ത സംഗീത സംവിധായകൻ വെളിപ്പെടുത്തി.

"ഞാൻ ഓരോ പാട്ടിന്റെയും ആദ്യത്തെ റഫ് വേർഷൻ സംവിധായകർക്ക് അയക്കുമ്പോൾ, അവർ അത് സിനിമയിൽ ഉൾപ്പെടുത്തുന്ന സമയത്തും, ഷൂട്ടിങ്ങിന് ഇടയിലും ഒക്കെ ഒരുപാട് തവണ കേൾക്കും. അങ്ങനെ ആ പാട്ട് എന്റെ ശബ്ദത്തിൽ കേട്ട് അവർക്ക് ശീലമാവും. പിന്നീട് റെക്കോർഡിങ് സമയത്ത് മറ്റൊരു ഗായകനെ കൊണ്ട് വരാൻ ഞാൻ ശ്രമിക്കുമ്പോൾ, "നിങ്ങളുടെ വേർഷൻ ആണ് കേൾക്കാൻ കൂടുതൽ സുഖം, നമുക്ക് അത് തന്നെ മതി" എന്ന് അവർ പറയും. സത്യസന്ധമായി പറഞ്ഞാൽ, ഞാൻ പാടിയ പാട്ടുകളിൽ തൊണ്ണൂറ് ശതമാനവും ഞാൻ പാടാൻ ഉദ്ദേശിച്ചവയല്ല," അനിരുദ്ധ് വിശദീകരിച്ചു.
എന്തായാലും, അനിരുദ്ധ് രവിചന്ദർ ഒരുക്കുന്ന പാട്ടുകളെ ആവർത്തന വിരസത പിടികൂടുന്നു എന്നുള്ളത് സോഷ്യൽ മീഡിയ പ്രേക്ഷകർ ചർച്ച ചെയ്യുന്ന കാര്യമാണ്. അതിന് അദ്ദേഹം എല്ലാ പാട്ടുകളും പാടുന്നത് മാത്രമല്ല, ഈണങ്ങൾ ആവർത്തിക്കുന്നതും ഒരു വലിയ കാരണമാണ്. സായ് അഭ്യാങ്കർ എന്ന യുവ സംഗീതാതജ്ഞന്റെ വരവോടെ അനിരുദ്ധ് യുഗത്തിന് അന്ത്യമായി എന്ന് വിശ്വസിക്കുന്നവർ പോലും ഇന്ന് റെഡിറ്റ് സമൂഹത്തിലുണ്ട്. എത്രയും പെട്ടെന്ന് എല്ലാ വിമര്ശകരുടെയും വായടപ്പിച്ചു കൊണ്ട് പൂർവാധികം ശക്തിയോടെ യുവ കലാകാരൻ ഒരു വലിയ തിരിച്ചു വരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അനിരുദ്ധിന്റെ അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന രജിനികാന്ത് ചിത്രം കൂലി അതിന് തുടക്കമിടുമെന്നും അവർ വിശ്വസിക്കുന്നു.


Click it and Unblock the Notifications











