'നിർഭാഗ്യവശാൽ ആദ്യ റേസിൽ അദ്ദേഹം പരാജയപ്പെട്ടു... ആകെ വിഷമമായി, കണ്ടതെല്ലാം റിയൽ ലൈഫ് ഫൂട്ടേജ്'; അഞ്ജലി മേനോൻ!
പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായിക എന്ന വിശേഷമാണ് തുടക്കം മുതൽ അഞ്ജലി മേനോനുള്ളത്. അഞ്ജലി ചെയ്ത പടങ്ങളെല്ലാം സൂപ്പർ ഹിറ്റുകൾ എന്നതിലുപരി എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്തവ കൂടിയാണ്. അഞ്ജലി മേനോൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മഞ്ചാടിക്കുരുവിനും ഉസ്താദ് ഹോട്ടലിനും ബാംഗ്ലൂർ ഡെയ്സിനുമാണ്. ഇവ മൂന്നും ഗംഭീര ചിത്രങ്ങളുമായിരുന്നു.
ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്റിയ നസീം, നിത്യ മേനോൻ, പാർവതി തിരുവോത്ത്, ഇഷാ തൽവാർ തുടങ്ങിയ യുവതാര നിര ആഘോഷമാക്കിയ ചിത്രമായിരുന്നു അൻവർ റഷീദും സോഫിയ പോളും ചേർന്ന് നിർമിച്ച ബാംഗ്ലൂർ ഡെയ്സ്. നിർമിച്ച് അഞ്ജലി മേനോൻ്റെ സംവിധാനത്തിൽ പിറന്ന സിനിമ കുടുംബബന്ധങ്ങളുടെയും തലമുറകൾ തമ്മിലുള്ള സ്വഭാവ വൈരുദ്ധ്യങ്ങളെക്കുറിച്ചുമാണ് പറഞ്ഞത്.

മനോഹരങ്ങളായ വിഷ്വൽസും സംഭാഷണങ്ങളും കൊണ്ട് സമ്പന്നമായ ബാംഗ്ലൂർ ഡേയ്സിന് വേണ്ടി അതി മനോഹരങ്ങളായ ഗാനങ്ങൾ ഒരുക്കിയത് ഗോപി സുന്ദറായിരുന്നു. ബോക്സോഫീസിലും വൻ വിജയം നേടിയ ചിത്രം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. അഞ്ജലിയുടെ സിനിമകളുടെ പ്രത്യേകത അവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകനുമായി ഉണ്ടാക്കിയെടുക്കുന്ന ഇമോഷണൽ കണക്ഷൻ തന്നെയാണ്.
അത്തരത്തിൽ ബാംഗ്ലൂർ ഡെയ്സ് സിനിമയിലൂടെ പ്രേക്ഷകന്റെ മനസിൽ കയറി കൂടിയതാണ് ദുൽഖർ അവതരിപ്പിച്ച അർജുൻ എന്ന കഥാപാത്രം. ഒരു മോട്ടോർ സൈക്കിൾ മെക്കാനിക്കും അശ്രദ്ധമായ മനോഭാവമുള്ള മോട്ടോക്രോസ് റേസറുമായിരുന്നു ചിത്രത്തിൽ ദുൽഖറിന്റെ കഥാപാത്രം. സിനിമ ക്ലൈമാക്സിനോട് അടുക്കുമ്പോൾ സൂപ്പർ ക്രോസ് റേസിങ് മത്സരം കാണിക്കുന്നുണ്ട്.
ഇതുവരെയും ആ മത്സരം സെറ്റിട്ട് ദുൽഖർ തന്നെ ചെയ്തതാണെന്നാണ് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ അത് യഥാർത്ഥത്തിൽ നടന്ന സൂപ്പർ ക്രോസ് റേസിങ് മത്സരത്തിൽ നിന്നും ഷൂട്ട് ചെയ്തതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായിക അഞ്ജലി മേനോൻ. അങ്ങനെയൊരു റേസ് സെറ്റിട്ട് ചെയ്യാനുള്ള ബജറ്റ് ആ സമയത്ത് ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ പൂനെയിൽ നടന്ന റേസിങ് മത്സരമാണ് ക്ലൈമാക്സിൽ കാണിക്കുന്നതെന്നും അഞ്ജലി മേനോൻ പറയുന്നു.
'സിനിമയുടെ ക്ലൈമാക്സില്‍ ചിത്രീകരിച്ചിരുന്ന വലിയൊരു റേസുണ്ട്. സത്യത്തിൽ അങ്ങനെയൊരു റേസ് ചിത്രീകരിക്കാനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അങ്ങനെയാണ് ആ സമയത്ത് പൂനെയിൽ ഇതുപോലൊരു സൂപ്പർക്രോസ് ടൂർണമെന്റ് നടക്കുന്നുണ്ടെന്ന കാര്യം ഞങ്ങൾ അറിയുന്നത്.'

'വൈകിട്ട് ഏഴ് മണി മുതൽ പത്ത് മണി വരെയാണ് സൂപ്പർക്രോസ് റേസ് നടക്കുന്നത്. അന്നത്തെ നാഷണൽ ചാംപ്യനായ അരവിന്ദ് കെ.പിയെ ഞങ്ങൾ കണ്ട് കാര്യങ്ങൾ പറഞ്ഞു. ദുൽഖർ സൽമാൻ ചെയ്ത അജു എന്ന കഥാപാത്രമായി അരവിന്ദിനെയാണ് റേസിൽ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നത്. അങ്ങനെ അവിടെയെത്തി റേസ് ചിത്രീകരിക്കാനുള്ള തയാറെടുപ്പുകളൊക്കെ നടത്തി. നിർഭാഗ്യവശാൽ ആദ്യ റേസിൽ അരവിന്ദ് പരാജയപ്പെട്ടു.'
'എനിക്കും ആകെ വിഷമമായി. നമ്മുടെ ഹീറോയാണ് അയാൾ. അദ്ദേഹം പരാജയപ്പെട്ടാൽ ഇനി എന്തുചെയ്യുമെന്ന് അറിയില്ല. ആകെ രണ്ട് റേസാണ് അരവിന്ദിനുണ്ടായിരുന്നത്. ആദ്യ റേസും അവസാന റേസും. ഞങ്ങളുടെ ക്യാമറാമാനും ആവേശത്തിലായിരുന്നു. മുഴുവന്‍ ഫോക്കസും അരവിന്ദിനു നേരെയായിരുന്നു. അതുകൊണ്ട് റേസിനിടയിലുള്ള കുറച്ച് സമയങ്ങളിൽ ക്യാമറാമാൻ ഉണ്ടായിരുന്നില്ല.'
'ലാസ്റ്റ് റേസാണ് ഇനി ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യവശാൽ ക്യാമറ ക്രൂ അത് കൃത്യമായി പ്ലാൻ ചെയ്തു. അങ്ങനെ ഭാഗ്യവശാൽ ഞങ്ങൾ ചിത്രീകരിച്ച ആ ലാസ്റ്റ് റേസിൽ അരവിന്ദ് വിജയിച്ചു. അതേ കഥാപാത്രം തോൽക്കുകയും ജയിക്കുകയും ചെയ്യുന്ന ഫൂട്ടേജാണ് ഞങ്ങൾക്കവിടെ നിന്നും ലഭിച്ചത്. ഞങ്ങൾ അത് ഒരുമിച്ച് എഡിറ്റ് ചെയ്തു. റേസിന്റെ തുടക്കം അജു പരാജയപ്പെടുന്നതായും അങ്ങനെ അവസാനം അവൻ വിജയിക്കുന്നതായും കാണിക്കുവാനായി.'
'സത്യത്തിൽ അതൊരു വലിയ ഭാഗ്യമായി കാണുന്നു. ആ ക്ലൈമാക്സിൽ കാണുന്നതെല്ലാം റിയൽ ലൈഫ് ഫൂട്ടേജാണ്. എന്നാൽ ഒരു ഡ്രാമ സൃഷ്ടിക്കപ്പെടുമ്പോൾ ഡ്രമാറ്റിക് നിമിഷങ്ങളും ഉണ്ടാകണം. അതിനാൽ ഞങ്ങളുടെ ആർട്ട് ടീം അത് വളരെ മനോഹരമായി പുനസൃഷ്ടിച്ചുവെന്നാണ്', സിനിമയുടെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി അഞ്ജലി മേനോൻ പറഞ്ഞത്.


Click it and Unblock the Notifications











