നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചു! കാന്‍സറായിരുന്നു! അറിഞ്ഞില്ല! ആന്റിയെക്കുറിച്ച് അഞ്ജു അരവിന്ദ്
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് അഞ്ജു അരവിന്ദ്. മികച്ച നര്‍ത്തകി കൂടിയായ താരം സോഷ്യല്‍മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അമ്മയുടെ അനിയത്തിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇടയ്ക്ക് വയറുവേദന വരാറുണ്ടായിരുന്നു. നാട്ടിലെ ഡോക്ടറെ കാണിച്ചപ്പോഴെല്ലാം ഗ്യാസിന്റെ മരുന്നായിരുന്നു കൊടുത്തത്. കൂടുതല്‍ പരിശോധനകളൊന്നും നടത്താനും പറഞ്ഞിരുന്നില്ല. കാന്‍സറാണെന്ന് അറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സങ്കട വാര്‍ത്ത പങ്കുവെച്ചത്.
രാജാൻ്റി. അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോൾ മോഡൽ.
ആൻ്റി സാരി ഉടുത്ത് നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീൽ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആൻ്റി. ഞാൻ ആദ്യമായി അത് കണ്ടതും ആൻ്റിയിലൂടെയായിരുന്നു. എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോൾ ഡ്രസ്സ് തുന്നാൻ പോലും വഴിയില്ലാതിരുന്ന സമയത്ത് ആൻ്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത ഞാൻ സ്റ്റേറ്റ് ലെവൽ വരെ എത്തി.

ഇന്ന് ഞാൻ സ്വയംപര്യാപ്തയായി, സ്വന്തം കാലിൽ നിൽക്കി ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റും രാജാൻ്റിക്കാണ്. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം ആൻ്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാൻ ഭരതനാട്യത്തിൽ ബിഎ എടുത്തത്. പിന്നീട് ആർഎൽവിയിൽ നിന്ന് എംഎയും പൂർത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാൻ്റി തന്നെയാണ്.
പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആൻ്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ്ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ തന്നെ ഒരു സ്കാനിംഗ് നിർദേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രാജാൻ്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇന്ന് എല്ലാം അവസാനിച്ച് ആൻ്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോൾ മനസ്സ് തകർന്നുപോയി. വാക്കുകൾക്കതീതമായ ഒരു ശൂന്യത. തീരാത്ത കടപ്പാടും അളവറ്റ സ്നേഹവും മാത്രം ബാക്കി. പ്രണാമം എന്നായിരുന്നു അഞ്ജു കുറിച്ചത്.
ഈ വിയോഗം വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു കമന്റുകളെല്ലാം. രാജത്തിന്റെ നിര്യാണ വാർത്ത അതീവ ദുഃഖത്തോടെയാണ് അറിഞ്ഞത്. ഏറ്റവും ഒടുവിൽ കണ്ടപ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി മനസ്സിലായില്ല. യഥാസമയം രോഗനിർണ്ണയം ചെയ്യാൻ പറ്റാത്തത് കാരണമാണ് ഇത്ര പെട്ടെന്ന് ഇത് സംഭവിച്ചത് എന്ന് അഞ്ജുവിന്റെ കുറിപ്പിൽ നിന്ന് മനസ്സിലായി. 1970കളിൽ രാജം ഉൾപ്പെടെ നമ്മൾ 5-10 കുട്ടികൾ കണ്ണോത്ത് താമസിച്ച് ശിവപുരം സ്‌കൂളിൽ പഠിച്ചിരുന്നു. കാഞ്ചനേച്ചിയാണ് ലീഡർ. രാജം പൊതുവെ സൈലന്റായിരുന്നു. സഹോദരസ്നേഹം എനിക്ക് ആവോളം ലഭിച്ചിരുന്നു. ഒരിക്കലും മറക്കാത്ത ഓർമ്മകളാണ്. 10thന് ശേഷം എല്ലാവരും പല വഴിക്കായി. കണ്ടുമുട്ടുന്നതും വല്ലപ്പോഴുമായി. രാജത്തിന്റെ വേർപാടിൽ എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അംബുജേട്ടനും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഈ ദുഃഖം താങ്ങാൻ കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.


Click it and Unblock the Notifications