അപ്പന്‍ മരിച്ചിട്ട് 2 കൊല്ലം, അഭിനയിക്കാൻ വന്നത് വിദേശത്തെ ജോലി പോലും കളഞ്ഞെന്ന് അന്ന രേഷ്മ രാജന്‍
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങളെത്തി. എന്നാല്‍ ആദ്യത്തേത് പോലെ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ തിയറ്ററുകളില്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് അന്ന അഭിനയിച്ചിരിക്കുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെത്തുന്നതിന് മുന്‍പ് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.
സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടുക്കന്നതേയില്ല. വീട്ടില്‍ ആകെയുള്ള വരുമാനം എന്റെ ജോലിയാണ്.

അത് കളയുന്നതിനെ കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. പക്ഷേ അവസരം ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളുവെന്ന് എന്റെ മനസ് പറഞ്ഞ് കൊണ്ടേയിരുന്നു. ഞാന്‍ ഹോസ്പിറ്റലിലെ ഡയറക്ടേഴ്‌സിനോട് അഭിപ്രായം ചോദിച്ചു. അവര്‍ കിട്ടിയ അവസരം കളയണ്ടെന്ന് പറഞ്ഞു. രണ്ട് മാസം ലീവ് എടുത്ത് പൊയ്‌ക്കോളു എന്ന് പറഞ്ഞു.
അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കായ തീരുമാനമെടുത്തു. ജോലി കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കലും കുറ്റപ്പെടുത്തലും മാത്രം. അപ്പന്‍ മരിച്ചിട്ട് രണ്ട് കൊല്ലമേ ആയുള്ളു. അപ്പോഴെക്കും അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ആഴത്തില്‍ മുറിപ്പെടുത്തിയവര്‍ വേറെയും ഉണ്ടായിരുന്നു എന്നും അന്ന രേഷ്മ രാജന്‍ പറയുന്നു.


Click it and Unblock the Notifications











