'അത് ജയസൂര്യക്ക് സിനിമകൾ ചെയ്യാൻ പറ്റാതായ സമയത്ത് ചെയ്തത്; പിരിഞ്ഞില്ലെങ്കിൽ എനിക്ക് സംഭവിക്കുക'
ടെലിവിഷൻ രംഗത്ത് നിന്നുമെത്തി മലയാള സിനിമാ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമാകാൻ കഴിഞ്ഞ നടനും തിരക്കഥാകൃത്തുമാണ് അനൂപ് മേനോൻ. അനൂപ് മോനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമകൾ ഒരു കാലത്ത് സെൻസേഷനായിരുന്നു. അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ പിറന്നു. ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. അനൂപ് മേനോൻ തിരക്കഥയെഴുതി ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സിനിമകളായിരുന്നു ഇവ.
അനൂപ് മേനോനും ഇവയിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ ജയസൂര്യയും അനൂപ് മേനോനും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. 2014 ആമയും മുയലും എന്ന പ്രിയദർശൻ ചിത്രത്തിലാണ് ഇവർ അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഹിറ്റ് കോംബോ അവസാനിച്ചപ്പോൾ പ്രേക്ഷകർക്കും നിരാശയായി. ജയസൂര്യയെക്കുറിച്ചും തന്റെ നിരവധി സിനിമകളിൽ തുടരെ ഭാഗമായവരെക്കുറിച്ചും സംസാരിക്കുകയാണ് അനൂപ് മേനോനിപ്പോൾ. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് അനൂപ് മേനോൻ മനസ് തുറന്നത്.

പാട്ടുകൾ തന്റെ സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. മെഴുതിരി അത്താഴങ്ങൾ എന്ന സിനിമ അഞ്ച് പാട്ടും വിജയ് യേശുദാസാണ് പാടിയത്. വിജയ് ഏറ്റവും കൂടുതൽ പാടിയത് എനിക്ക് വേണ്ടിയാണ്. എന്നോടൊപ്പം വർക്ക് ചെയ്യാൻ ഇഷ്‌ടമുളളവരാണ് അവർ. അവരും ഞാനും കംഫർട്ടബിളാണ്. പണ്ട് ജോജു എന്റെ എല്ലാ പടങ്ങളിലും ഉണ്ടായിരുന്നു. ഞാൻ ഏത് നല്ല ആക്ടറുമായും ഓക്കെയാണെന്ന് അനൂപ് മേനോൻ വ്യക്തമാക്കി. ജയസൂര്യയുമായുള്ള സിനിമാ കൂട്ടുകെട്ട് അവസാനിപ്പിക്കുമ്പോൾ ഇൻസെക്യൂരിറ്റികൾ ഒന്നും ഇല്ലായിരുന്നെന്നും അനൂപ് മേനോൻ പറയുന്നു. രണ്ട് പേർക്കും അതിന്റെ ആവശ്യമില്ല.
അയാൾ അയാളുടെ കരിയറും ഞാൻ എന്റെ കരിയറും കൃത്യമായി ഫോക്കസ് ചെയ്ത് മുന്നോട്ട് കൊണ്ട് പോയി. അത് കൊണ്ടാണ് ഞാനിപ്പോൾ 100 സിനിമകളോളം ചെയ്തത്. നാൽപതോളം സ്ക്രിപ്റ്റുകൾ ചെയ്തു. കാരണം ഞാൻ ഒറ്റയ്ക്ക് ബ്രാൻഡ് ചെയ്യപ്പെട്ടു. അല്ലെങ്കിൽ ഒരു വർഷത്തിലോ രണ്ട് വർഷത്തിലോ ഒരിക്കൽ പടം ചെയ്യുന്ന ആളായി മാറിയേനെ. ബോധപൂർവം എടുത്ത തീരുമാനമാണതെന്നും അനൂപ് മേനോൻ ചൂണ്ടിക്കാട്ടി.

സിനിമകളുണ്ടാക്കുമ്പോൾ പ്രചോദനമാകുന്നത് എന്തൊക്കെയാണെന്ന ചോദ്യത്തിനും അനൂപ് മേനോൻ മറുപടി നൽകി. എല്ലാം പ്രചോദിപ്പിക്കാറുണ്ട്. ഏത് ആക്ടറും സംവിധായകനും തിരക്കഥാകൃത്തും എല്ലാം നിരീക്ഷിക്കും. അതേസമയം ബ്യൂട്ടിഫുൾ ഫ്രഞ്ച് സിനിമയിൽ നിന്നും ഇൻസ്പെെർ ആയി ചെയ്താണെന്ന വാദം ശരിയല്ലെന്നും അനൂപ് മേനോൻ വ്യക്തമാക്കി.
ആ സിനിമ ഇറങ്ങിയത് ബ്യൂട്ടിഫുൾ ഇറങ്ങിയതിന് ശേഷമാണ്. ബ്യൂട്ടിഫുൾ ജയസൂര്യ കാലൊടിഞ്ഞ് കിടക്കുമ്പോൾ ഉണ്ടായ സിനിമയാണ്. അയാൾ മൂന്ന് നാല് മാസം പടം ചെയ്യാൻ പറ്റില്ല എന്നായപ്പോൾ കിടത്തി പടം ചെയ്യാം എന്ന് തീരുമാനിച്ചതാണെന്നും അനൂപ് മേനോൻ പറയുന്നു.
അടുത്തിടെയാണ് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നതായി അനൂപ് മേനോൻ പ്രഖ്യാപിച്ചത്. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നും അനൂപ് മേനോൻ വ്യക്തമാക്കി. അതേസമയം രണ്ടാം ഭാഗത്തിൽ ആരൊക്കെ അണിനിരക്കുമെന്ന് പറഞ്ഞിട്ടില്ല. 2012 ൽ റിലീസ് ചെയ്ത ട്രിവാൻഡ്രം ലോഡ്ജിന്റെ ഒന്നാം ഭാഗത്തിൽ ജയസൂര്യ, അനൂപ് മേനോൻ, ഹണി റോസ്, ഭാവന തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications











