അവന് ഇതല്ലാതെ വേറൊരു ചിന്തയുമില്ല, പക്ഷെ ഒരുമിച്ച് സിനിമ ചെയ്യാത്തതിന് കാരണം; അനൂപ് മേനോൻ പറയുന്നു
മലയാള സിനിമാ ലോകത്ത് നിരവധി ഹിറ്റ് കോംബോകൾ വന്നിട്ടുണ്ട്. മോളിവുഡിൽ മാറ്റങ്ങളുടെ അലയടികളുണ്ടായ സമയത്ത് ഉരുത്തിരിഞ്ഞതാണ് ജയസൂര്യ-അനൂപ് മേനോൻ കൂട്ടുകെട്ട്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ജയസൂര്യയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അനൂപ് മേനോൻ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
അഭിനയത്തോട് വല്ലാത്ത അഭിനിവേശമുള്ള നടനാണ് ജയസൂര്യയെന്ന് അനൂപ് മേനോൻ പറയുന്നു. അവന് ഇതല്ലാതെ വേറൊരു ചിന്തയുമില്ല. ഭയങ്കരമായി ഇതിൽ അഡിക്ഷനുള്ള ആളാണ്. കഥാപാത്രങ്ങളിലേക്ക് വല്ലാതെ പോകും. അത് കൂടിയിട്ടേ ഉള്ളൂ. അതുകൊണ്ടായിരിക്കാം മൂന്ന് വർഷമൊക്കെ ഒരു പടത്തിന് വേണ്ടി ഇരിക്കുന്നത്. വലിയ കാര്യമാണ് തനിക്കത് പറ്റില്ലെന്നും അനൂപ് മേനോൻ പറയുന്നു.

ജയസൂര്യക്കൊപ്പം ഇപ്പോൾ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ചും അനൂപ് മേനോൻ സംസാരിച്ചു. ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. തിരക്കുകളുണ്ട്. ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിരുന്ന സമയത്ത് ഞാൻ അത്തരം സിനിമകൾ മാത്രം ചെയ്തിരുന്ന ആളാണ്. പിന്നെ ഞാൻ നായകനായി അഭിനയിക്കുന്ന ഒരുപാട് സിനിമകൾ വന്നു. അത് ആവശ്യവുമായിരുന്നു. അവൻ സിനിമകൾ ചെയ്യുന്ന സമയത്തായിരിക്കും ഞാൻ സ്ക്രിപ്റ്റ് റെഡിയാക്കുന്നത്. അപ്പോൾ ചെയ്യാൻ പറ്റില്ല. അങ്ങനെ മാറി മാറി എന്തോ അങ്ങനെയങ്ങ് പോയി. എന്തുകൊണ്ടാണെന്ന് കറക്ടായ ഉത്തരമില്ല. അവനും ഒരുപാട് നല്ല സിനിമകൾ ചെയ്യുന്നുണ്ട്. വീണ്ടും ഒരു സിനിമ ഒരുമിച്ച് വന്നേക്കുമെന്നും അനൂപ് മേനോൻ വ്യക്തമാക്കി.
വലിയ പ്രതീക്ഷയോടെ മലയാളികൾ കാത്തിരിക്കുന്ന സിനിമയാണ് കത്തനാർ. ഫാന്റസി ത്രില്ലർ ചിത്രത്തിൽ ജയസൂര്യ, അനുഷ്ക ഷെട്ടി എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. കടമുറ്റത്ത് കത്തനാരായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. കള്ളിയങ്കാട്ട് നീലിയായി അനുഷ്ക ഷെട്ടിയും എത്തുന്നു. പ്രഭുദേവ, വിനീത്, നിതീഷ് ഭരദ്വാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റോജിൻ തോമസാണ് സംവിധാനം. രചന ആർ രാമാനന്ദ്. ശ്രീ ഗോകുലം മൂവീസാണ് നിർമാണം. ഈ വർഷം ആഗസ്റ്റ് 22 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന. അനുഷ്ക ഷെട്ടി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണിത്.

സിനിമയ്ക്ക് വേണ്ടി കരിയറിലെ വലിയ സമയം ജയസൂര്യ മാറ്റി വെച്ചു. ഇതിനിടെയാണ് ചില വിവാദങ്ങളിൽ ജയസൂര്യ അകപ്പെടുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായതിന് പിന്നാലെ ജയസൂര്യക്കെതിരെ ലെെംഗികാതിക്രമ പരാതി വന്നു. രണ്ട് പരാതികളാണ് ജയസൂര്യക്കെതിരെ വന്നത്. 2012 ൽ തി തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടയിൽ സഹനടിയെ ലെെംഗികമായി പീഡിപ്പിച്ചു എന്നാണ് ഒരു പരാതി. ഐപിസി സെക്ഷൻ 354, 354A, 354D, 509 എന്നീ വകുപ്പുകൾ ചുമത്തി. തൊടുപുഴയിലെ ഒരു സിനിമാ ലൊക്കേഷനിൽ 2012-13 കാലഘട്ടത്തിൽ മറ്റൊരു നടിയെ ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ പരാതി.
ജയസൂര്യ കുറ്റം നിഷേധിച്ചു. നിയമപരമായി ആരോപണങ്ങളെ നടൻ നേരിടുന്നു. കഴിഞ്ഞ ദിവസം കൊട്ടിയൂർ ക്ഷേത്രത്തിൽ വെച്ച് ജയസൂര്യയുടെ കൂടെയുള്ളവർ കയ്യേറ്റം ചെയ്തെന്ന് ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർ ആരോപിച്ചിരുന്നു. മർദ്ദനത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു ഇദ്ദേഹം. ക്യാമറ ലെൻസ് പിടിച്ച് തിരിച്ചെന്നും വയറിന് ഇടിച്ചെന്നും സജീവ് പറഞ്ഞു. സംഭവത്തിൽ ജയസൂര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതി വന്ന ശേഷം ലെെം ലെെറ്റിൽ ജയസൂര്യയെ അധികം കണ്ടിട്ടില്ല.


Click it and Unblock the Notifications











