നമ്മൾ പൊടിയും തട്ടി എണീറ്റ് പോകും, പക്ഷെ ഫൈറ്റർമാർ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്; അനൂപ് മേനോൻ
നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച താരമാണ് അനൂപ് മേനോൻ. ടെലിവിഷൻ രംഗത്താണ് അനൂപ് മേനോൻ കരിയർ തുടങ്ങുന്നത്. കെകെ രാജീവിന്റെ സ്വപ്നം, മേഘം എന്നീ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട അനൂപ് മേനോൻ പിന്നീട് സിനിമാ രംഗത്തേക്ക് കടന്ന് വന്നു. പകൽനക്ഷത്രങ്ങൾ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, കോക്ടെയിൽ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥയൊരുക്കിയത് അനൂപ് മേനോനാണ്. ഈ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
തിരക്കഥ എന്ന രഞ്ജിത്ത് ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും അനൂപ് മേനോന് ലഭിച്ചു. സിനിമാ ലോകത്ത് അനൂപ് മേനോൻ സിനിമകൾ സെൻസേഷനായി മാറിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. പിന്നീട് ചില പരാജയങ്ങളും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നു. കരിയറിൽ ഇന്നും നടൻ സജീവ സാന്നിധ്യമാണ്. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തിരക്കഥയിൽ ശ്രദ്ധേയ വേഷം ലഭിച്ചെങ്കിലും തുടർന്ന് നല്ല സിനിമകൾ തനിക്ക് ലഭിച്ചില്ലെന്ന് അനൂപ് മേനോൻ പറയുന്നു. തിരക്കഥ കഴിഞ്ഞിട്ടും എനിക്ക് വർക്കില്ല. നിരൂപക പ്രശംസയും സ്റ്റേറ്റ് അവാർഡും ലഭിച്ചു. പക്ഷെ എനിക്ക് സിനിമ ഇല്ലായിരുന്നു. സീരിയൽ നടനെന്ന ടാഗ് കാരണം പലരും തന്നെ മാറ്റി നിർത്തിയെന്നും അനൂപ് മേനോനെ തുറന്ന് പറഞ്ഞു. ഒരുപാടിടങ്ങളിൽ സെറ്റിൽ ജോയിൻ ചെയ്ത ശേഷം മാറ്റിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
മൂന്ന് നാല് പടങ്ങളിൽ അങ്ങനെ ചെയ്തിട്ടുണ്ട്. സീരിയലിന്റെ പേരിലാണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. അപ്പോൾ പറഞ്ഞത്, ക്യാരക്ടർ കറക്ടായില്ല, കുറച്ചൂടെ പ്രായം വേണം എന്നൊക്കെയാണ്. പിന്നീട് 2010 ൽ കോക്ടെയിൽ എന്ന സിനിമയുമായി താൻ മുന്നോട്ട് വരികയായിരുന്നെന്നും അനൂപ് മേനോൻ വ്യക്തമാക്കി. താരമാകുന്നതിനപ്പുറം അഭിനയിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നത്. സ്റ്റാർ റേറ്റിംഗ് തന്നെ മോഹിപ്പിച്ചിട്ടില്ല. വിക്രമാദിത്യനിൽ ഉണ്ണി മുകുന്ദന്റെ അച്ഛന്റെ വേഷം ചെയ്യാൻ മടി തോന്നിയിട്ടില്ലെന്നും അനൂപ് മേനോൻ പറഞ്ഞു.

സംഘട്ടന രംഗങ്ങളുള്ള സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്നും ഒരുപാട് സിനിമകളിൽ നിന്ന് താൻ ഇക്കാരണത്താൽ ഒഴിവായിട്ടുണ്ടെന്നും നടൻ പറയുന്നു. ഫെെറ്റർക്ക് ഇടി കാെള്ളും എന്ന് ഒരു സംശയവുമില്ലാത്ത കാര്യമാണ്. സ്റ്റെപ്പിന്റെ മണ്ടയിൽ നിന്ന് ഇടിച്ച് മറിച്ചിട്ട് നടുവും തല്ലി വീണിട്ട് ഫൈറ്റർ കരയുന്നത് താനെത്രയോ തവണ കണ്ടിട്ടുണ്ട്. അവരുടെ ജോലിയാണ് പക്ഷെ തനിക്കത് കാണാൻ വലിയ പാടാണ്.
എന്റെ ഒരു സിനിമകളിലും ഫൈറ്റ് ഉണ്ടാകാറില്ല. അടുത്തിടെ വരാൽ എന്ന സിനിമയിൽ ഒരു ഫൈറ്റ് രംഗം കൂട്ടിച്ചേർത്തപ്പോൾ ബെഡ് ഇട്ട് ഫൈറ്റർമാർക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. നമ്മൾ പൊടിയും തട്ടി എണീറ്റ് പോകും. പക്ഷെ അവരുടെ ശരീരം കണ്ടാലറിയാം, ഫെറ്റിനിടെ ശരീരത്തിൽ പൊള്ളലും പൊട്ടലുകളും ഉണ്ടാകുമെന്നും അനൂപ് മേനോൻ വ്യക്തമാക്കി.
പദ്മ, വരാൽ, കിംഗ് ഫിഷ് തുടങ്ങിയവയാണ് അനൂപ് മേനോന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. 2010 നും 12 നും ഇടയ്ക്ക് ഉണ്ടായ അനൂപ് മേനോൻ സിനിമകളുടെ തരംഗം വീണ്ടും ആവർത്തിക്കാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകർ.


Click it and Unblock the Notifications











