അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചു, മൂന്നാം ക്ലാസുകാരന്റെ കഥ
വരനെ ആവശ്യമുണ്ട് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത യുവ സംവിധായകനാണ് അനൂപ് സത്യൻ. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ശോഭന എന്നിങ്ങനെ വൻ താര നിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനൂപ് സത്യന്റെ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.

അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച പണ്ടത്തെ ഒരു മൂന്നാം ക്ലാസുകാരന്‍ പയ്യനെ കുറിച്ചായിരുന്നു അനൂപ് സത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനൂപിന്റെ കഥ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിട്ടുണ്ട്. ആ മൂന്നാം ക്ലാസുകാരൻ മറ്റാരുമല്ല അനൂപ് സത്യൻ തന്നെയാണ്. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമ കണ്ട് മോഹന്‍ലാല്‍ തന്നെ വിളിച്ച അനുഭവം പങ്കുവച്ച് അനൂപ് തന്നെയാണ് ഈ കഥ വെളിപ്പെടുത്തിയത്.
1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ബൗദ്ധിക വിഷയങ്ങളില്‍ ചെറിയ വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ ഫോണിന്റെ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
2020 - ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ അനൂപ് കുറിച്ചു.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഇവർക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ദുല്‍ഖര്‍-കല്യാണി കൂടി എത്തിയപ്പോൾ പ്രേക്ഷകർ ഇരും കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











