കുട്ടികളുടെ ആയമാർക്കും നിർമാതാക്കൾ ചെലവ് നൽകണം; ഇതിൽ എന്തെങ്കിലും ന്യായമുണ്ടോ?; തുറന്നടിച്ച് അന്തനൻ
തമിഴ് സിനിമാ ലോകത്ത് ആഗസ്റ്റ് ഒന്ന് മുതൽ പതിനാറ് വരെ പുതിയ സിനിമാ സംബന്ധമായ വർക്കുക്കളെല്ലാം തടയാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ. പ്രൊഡക്ഷന്റെ വിവിധ ഘട്ടങ്ങളിൽ കുടങ്ങിക്കിടക്കുന്ന സിനിമകൾ നേരിടുന്ന തടസം ഇല്ലാതാക്കാനും ആർട്ടിസ്റ്റുകളുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം ഉയർന്ന് വരുന്ന നിർമാണച്ചെലവ് പരിശോധിക്കാനുമാണ് ഈ തീരുമാനം. നടൻ ധനുഷിനെതിരെയാണ് പ്രധാന ആരോപണം വന്നിരിക്കുന്നത്.
സിനിമകൾക്ക് അഡ്വാൻസ് വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് ആരോപണം. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അന്തനൻ. ധനുഷ് ചെയ്യുന്നത് തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം പൊതുവേദിയിൽ താൻ പോയസ് ഗാർഡനിൽ വീട് വെച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഒരു കുഴപ്പവുമില്ല. എന്നാൽ വാങ്ങിയ അഡ്വാൻസിനോട് ഉത്തരവാദിത്വം കാണിക്കണ്ടേയെന്നും അന്തനൻ പറയുന്നു.

വിഷ്ണു വിശാൽ ലാൽ സലാം എന്ന സിനിമയുടെ സെറ്റിൽ 18 സ്റ്റാഫുകൾക്കൊപ്പം ഇറങ്ങി. അവിടെ നോക്കുമ്പോൾ രജിനികാന്ത് രണ്ട് പേരുടെ കൂടെയാണ് വന്നത്. ഇതറിഞ്ഞ വിഷ്ണു വിശാൽ പതിനാറ് പേരെ തിരിച്ചയച്ചു. ഇതൊക്കെ ആവശ്യമാണോ. സ്വന്തം പണം ചെലവാക്കി നൂറ് പേരെ നിർത്ത്. അത് പ്രശ്നമല്ല. എന്തിനാണ് നിർമാതാവിന്റെ പണം ചെലവാക്കിക്കുന്നതെന്ന് അന്തനൻ ചോദിക്കുന്നു. നയൻതാര ഷൂട്ടിംഗ് സ്പോട്ടിൽ വരുമ്പോൾ ഏഴെട്ട് പേർ ഒപ്പം ഉണ്ടാകുമെന്ന് നേരത്തെ പരാതി ഉണ്ട്.
ഇപ്പോൾ കുഞ്ഞുങ്ങൾ പിറന്നതോടെ രണ്ട് ആയമാരും വരുന്നു. ഈ ആയമാർക്കും നിർമാതാക്കൾ കാശ് കൊടുക്കണം. ഇതിൽ എന്തെങ്കിലും ന്യായമുണ്ടോ. നിങ്ങൾ കുഞ്ഞിന് ജന്മം നൽകി അവരെ നോക്കാൻ ആയയെ കൊണ്ട് വരുന്നുണ്ടെങ്കിൽ നിങ്ങളല്ലേ കാശ് കൊടുക്കേണ്ടത്. നിർമാതാക്കൾ അല്ലല്ലോ. ഇത്രയും പ്രശ്നങ്ങൾ സിനിമാ രംഗത്തുണ്ടെന്ന് അന്തനൻ പറയുന്നു.

നയൻതാരയുടെ സ്റ്റാഫുകളുടെ ചെലവ് നിർമാതാക്കളാണ് വഹിക്കുന്നതെന്ന് നേരത്തെയും റിപ്പോർട്ട് വന്നിട്ടുണ്ട്. എന്നാൽ താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സ്വന്തമായി ജെറ്റ് ഉൾപ്പെടെയുള്ള താരമാണ് നയൻതാര. ഷൂട്ടിംഗ് സെറ്റിൽ എപ്പോഴും സഹായത്തിന് സ്റ്റാഫുകളുമായാണെത്താറ്. ഇരട്ടക്കുട്ടികൾ പിറന്നതോടെ ഇവരുടെ കാര്യങ്ങൾക്കായും നയൻതാരയ്ക്ക് സമയം കണ്ടെത്തേണ്ടതുണ്ട്. ഒന്നിലേറെ ബിസിനസുകളും താരത്തിനുണ്ട്. പ്രമുഖ താരങ്ങളിൽ ഭൂരിഭാഗം പേരുടെയും സ്റ്റാഫുകളുടെ ചെലവ് നിർമാതാക്കളാണ് എടുക്കാറുള്ളത്. ഇത് മലയാള സിനിമാ രംഗത്തും ഇടയ്ക്ക് ചർച്ചയായിട്ടുണ്ട്.
അതേസമയം തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ നയൻതാരയുടെ പേര് പറഞ്ഞിട്ടില്ല. ധനുഷിനെയാണ് പേരെടുത്ത് പറഞ്ഞത്.
നിരവധി പ്രൊഡ്യൂസർമാരിൽ നിന്നും ധനുഷ് അഡ്വാൻസായി പ്രതിഫലം വാങ്ങിയിട്ടുണ്ട്. ഇനി പുതിയ സിനിമയ്ക്കായി ധനുഷിനെ സമീപിക്കും മുമ്പ് സംഘടനയെ സമീപിക്കേണ്ടതുണ്ടെന്നും തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ പറയുന്നു. കോടികളാണ് ധനുഷിന്റെ പ്രതിഫലം. റായൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ധനുഷിപ്പോൾ. നടൻ സംവിധാനം ചെയ്ത് അഭിനയിച്ച സിനിമയാണിത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications