മമ്മൂട്ടിയും മോഹന്‍ലാലുമല്ല! യഥാര്‍ത്ഥ ഹീറോ കഥയാണ്! അത് നല്ലതാണെങ്കില്‍ ചെയ്യൂ എന്ന് പറഞ്ഞു!
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തുടക്കം മുതല്‍ത്തന്നെ സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാറുമുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സ്റ്റാന്റ് അപ്പ്. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മമ്മൂട്ടിയുള്‍പ്പടെ നിരവധി പേരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.
രജിഷ വിജയന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, നായികനായകന്‍ ഫെയിം വെങ്കിടേഷ് തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സ്ത്രീകളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. സംവിധാനം ചെയ്യുന്നത് വനിതയാണെന്നറിഞ്ഞാല്‍ പൊതുവെ നിര്‍മ്മാതാക്കളെ ലഭിക്കാന്‍ പ്രയാസമാണെന്നും എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നില്ലെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തില്‍ പ്രധാനമായുള്ളത് എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടിയെക്കുറിച്ച് ആന്റോ ജോസഫ് പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ സന്തസ സഹചാരികളിലൊരാളാണ് ആന്‍റോ ജോസഫ്.അടുത്ത സൗഹൃദമാണ് ഇരുവരും തമ്മില്‍. ഇതേക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. സ്ത്രീകേന്ദ്രീകൃതമായ സ്റ്റാന്‍റ് അപ്പ് ചെയ്യുന്നതിനെക്കുറിച്ച് താന്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്ന് ആന്‍റോ ജോസഫ് വ്യക്തമാക്കിയിരുന്നു. അദ്ദേഹം നല്‍കിയ മറുപടി തനിക്ക് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂട്ടിയെ സാക്ഷിനിര്‍ത്തിയായിരുന്നു അദ്ദേഹം അതേക്കുറിച്ച് പറഞ്ഞത്.

തന്‍റെ സിനിമാജീവിതത്തില്‍ ഗുരുക്കന്‍മാരായി കാണുന്നവരാണ് മമ്മൂട്ടിയും രണ്‍ജി പണിക്കറും. ഈ സിനിമ ഏറ്റെടുക്കുന്നതിന് മുന്‍പ് അവരോട് സംസാരിച്ചിരുന്നു. ഹീറോയില്ല, രണ്ട് സ്ത്രീ കഥാപാത്രങ്ങളാണെന്നും പറഞ്ഞിരുന്നു. കഥയാടാ ഹീറോ, അത് നല്ലതാണെങ്കിൽ ചെയ്യൂ. അല്ലാതെ ഞാനും മോഹൻലാലൊന്നുമല്ല ഹീറോയെന്നായിരുന്നു മമ്മൂക്ക പറഞ്ഞ മറുപടി.

നടിമാരുടെ സംഘടനയായ 'വിമൻ ഇൻ സിനിമ കളക്ടീവ്'യും(ഡബ്ല്യു.സി.സി) താരസംഘടനയായ 'അമ്മ'യും ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു മമ്മൂട്ടി സംസാരിച്ചത്. ഇരു സംഘടനകളും മലയാള സിനിമയ്ക്കുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രത്യക്ഷത്തില്‍ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസങ്ങൾ സിനിമയിൽ ഉണ്ടാകും. രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്ന് നമ്മൾ കേട്ടിട്ടില്ലേ? രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വലിയ പാടാണ്. രണ്ട് അറ്റവും ഒന്ന് വളഞ്ഞുകൊടുക്കാതെ ഒരിക്കലും കൂട്ടിമുട്ടുകയില്ല. രണ്ട് അഗ്രങ്ങളും ഒന്ന് വളഞ്ഞു വരണം എന്നാലേ അത് സാധിക്കുകയുള്ളൂ. അഭിപ്രായങ്ങളുടെ യോജിപ്പിലൂടെയാണ് എന്നും നമുക്ക് നല്ല കാര്യങ്ങൾ സംഭവിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ പിണങ്ങുമ്പോഴാണ് ഏറ്റവും വിഷമം. ഇഷ്ടമുള്ള രണ്ടു പേരുടെ അഭിപ്രായങ്ങൾ രണ്ടു തരത്തിലാകുമ്പോൾ നമ്മുക്ക് അത് വലിയ വിഷമമുണ്ടാക്കുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായാണ് 'സ്റ്റാൻഡ് അപ്പി'നെ കാണുന്നതെന്നായിരുന്നു ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു. സൗഹൃദത്തിലൂടെയും അർത്ഥവത്തായ സംവാദത്തിലൂടെയും മാത്രമേ സിനിമക്കുള്ളിലെ രാഷ്ട്രീയ കൂട്ടായ്മകൾക്ക് തമ്മിൽ യോജിച്ച് മുന്നോട്ട് പോകാൻ സാധിക്കൂ. ഈ സിനിമ നിര്‍മ്മിക്കാനായി തീരുമാനിച്ചതും അങ്ങനെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications