'നേരിട്ട് പോയി ക്ഷണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, മെസേജിലൂടെ വിളിക്കാൻ തോന്നിയില്ല, റെസ്പെക്ട് കൊടുക്കണം'
മലയാള സിനിമയിലെ യുവ നായികമാരിൽ വളരെ പെട്ടന്ന് ശ്രദ്ധനേടിയ അഭിനേത്രിയാണ് അപർണ ദാസ്. നയൻതാര, കീർത്തി സുരേഷ്, അനു ഇമ്മാനുവേൽ, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, നിവേദ തോമസ് എന്നിങ്ങനെ മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമ മേഖലയിലേക്ക് ചേക്കേറി മുൻ നിരനായികമാരായി മാറിയ ഒട്ടേറെ പ്രതിഭാശാലികളുണ്ട്. ഇവരുടെയെല്ലാം പാത പിന്തുടർന്ന് അന്യ ഭാഷകളിലേക്ക് അപർണയും ചേക്കേറി കഴിഞ്ഞു.
ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് അപർണ ദാസ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരമെന്ന സിനിമ ചെയ്തു. അതോടെ അപർണ മലയാളികൾക്ക് സുപരിചിതമായ മുഖമായി മാറി.

വൈകാതെ തമിഴിൽ നിന്നും വിളി വന്നു. അതും ദളപതി വിജയ് ചിത്രം ബീസ്റ്റിലെ ഒരു കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കാൻ. അപർണയ്ക്ക് തെന്നിന്ത്യൻ സിനിമയിലേക്കുള്ള വാതിൽ തുറന്ന് കിട്ടുന്നത് ബീസ്റ്റിലൂടെയാണ്. വിജയ് ചിത്രമായതിനാൽ ബീസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ഗാനരംഗത്തിൽ വരെ വിജയ്ക്കൊപ്പം അപർണ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും നടിക്ക് ആരാധകരുണ്ടായി.
പിന്നീട് പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലാണ് അപർണ നായിക വേഷം ചെയ്തത്. ശേഷം കവിൻ നായകനായ തമിഴ് സിനിമ ഡാഡയിലും നായികയായി. ഡാഡ തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. മലയാളത്തിലും തമിഴിലും മാത്രമല്ല ആദികേശവ എന്ന സിനിമയിലൂടെ തെലുങ്കിലും അപർണ അരങ്ങേറി കഴിഞ്ഞു.
ആനന്ദ് ശ്രീബാലയാണ് അണിയറയിൽ ഒരുങ്ങുന്ന അപർണയുടെ ഏറ്റവും പുതിയ സിനിമ. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു അപർണയുടെ വിവാഹം. യുവനടൻ ദീപക് പറമ്പോലാണ് അപർണയെ വിവാഹം ചെയ്തത്. വിജയ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രം ചെയ്തതുകൊണ്ട് തന്നെ അപർണയുടെ വിവാഹത്തിന് വിജയ് വരുമെന്ന് ആരാധകരിൽ പലരും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിജയിയെ കാണാൻ വേണ്ടി അപർണയുടെ വിവാഹത്തിന് നിരവധി പേർ ക്ഷണിക്കാതെ എത്തിയിരുന്നു.
എന്നാൽ വിജയ് എത്തിയിരുന്നില്ല. അപർണ വിവാഹത്തിന് വിജയിയെ ക്ഷണിച്ചിരുന്നില്ല. അതിനുള്ള കാരണം കഴിഞ്ഞ ദിവസം മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ അപർണ വ്യക്തമാക്കി. അത്രയേറെ ബഹുമാനം കൊടുക്കുന്നൊരാളെ മെസേജ് അയച്ച് ക്ഷണിക്കാൻ തോന്നിയില്ലെന്നാണ് അപർണ പറഞ്ഞത്.

വിജയ് സാറിന്റെ സിനിമ ഇറങ്ങി കഴിയുമ്പോൾ ഞാൻ അദ്ദേഹത്തിന് മെസേജ് അയക്കും. അല്ലെങ്കിൽ ന്യൂഇയർ, ക്രിസ്മസൊക്കെ വരുമ്പോൾ അത് വിഷ് ചെയ്ത് മെസേജ് അയക്കും. അത്തരമൊരു റിലേഷൻ മാത്രമെ ഞങ്ങൾ തമ്മിലുള്ളു. അതുകൊണ്ട് തന്നെ കല്യാണത്തിനൊക്കെ വിളിച്ച് ആ ബന്ധം കളയേണ്ടെന്ന് തോന്നി. പുള്ളിയുടെ നമ്പർ എന്റെ കയ്യിലുണ്ടെന്നതുകൊണ്ട് നമ്മൾ ഒരുപാട് റെസ്പെക്ട് ചെയ്യുന്നയാളെ എന്റെ ഹൗസ് വാമിങ്ങാണ്, കല്യാണമാണ് എന്നൊക്കെ മെസേജ് അയച്ച് ബുദ്ധിമുട്ടിക്കേണ്ടെന്ന് തോന്നി.
എന്തായാലും സാറിന് വരാനും പറ്റില്ല. നേരിട്ട് പോയി ക്ഷണിക്കണമെന്ന് എന്റെ മനസിൽ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നേരിട്ട് പോയി വിളിക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല എനിക്ക്. അതുകൊണ്ടാണ് ഫോൺ കോളിലോ മെസേജ് അയച്ചോ ക്ഷണിക്കേണ്ടെന്ന് തീരുമാനിച്ചത്.
വിജയ് സാർ കല്യാണത്തിന് വന്നിരുന്നുവെങ്കിൽ പാലക്കാട് ആ ഏരിയ മുഴുവൻ സീൽ ചെയ്യേണ്ടി വന്നേനെ. അത്രയേറെ ആരാധകർ അദ്ദേഹത്തിനുണ്ടല്ലോ. എന്തായാലും വിളിച്ചാലും സാറ് വരില്ല. അല്ലെങ്കിൽ ആ റെസ്പെക്ട് കൊടുത്ത് നമ്മൾ ക്ഷണിക്കണമായിരുന്നു എന്നാണ് അപർണ പറഞ്ഞത്.


Click it and Unblock the Notifications











