'ഇവളാണ് ആ കുട്ടിയെന്ന് കൃഷ്ണ കുമാർ; സിന്ധുവിനോട് പറഞ്ഞത് ഞാൻ; അവരുടെ നാല് മക്കളും എന്നെ വിളിക്കുന്നത്'
പേര് പലർക്കും അറിയില്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതനായ മുഖമാണ് നടൻ അപ്പ ഹാജയുടേത്. ഇൻ ഹരിഹർ നഗറിലെ കഥാപാത്രമാണ് അപ്പ ഹാജയ്ക്ക് വലിയ ജനശ്രദ്ധ നൽകിയത്. ക്യാരക്ടർ റോളുകൾ ചെയ്ത് വന്ന അപ്പ ഹാജ ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും മാറി നിന്നു. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ അപ്പ ഹാജയെ ഏറെ നാളായി സിനിമകളിൽ കാണാറില്ല. അതേസമയം സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിലെ യുവ തലമുറയുമായിരുന്ന നടന്മാരുമായി അടുത്ത സൗഹൃദം അപ്പ ഹാജയ്ക്കുണ്ട്.
നടൻ കൃഷ്ണ കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അപ്പ ഹാജ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും പ്രണയത്തിന് താനും സഹായിച്ചിട്ടുണ്ടെന്ന് അപ്പ ഹാജ പറയുന്നു. കൃഷ്ണ കുമാർ സിനിമയിലേക്ക് വരുന്നതിന് മുമ്പേ ഞാനുമായി സൗഹൃദത്തിലാണ്. എന്റെ കസിന്റെ അയൽവാസിയായിരുന്നു. ഞാനവിടെ പോകുമ്പോൾ മുതലുള്ള സൗഹൃദമാണ്.

കുറച്ച് നാൾ ഞാനും കൃഷ്ണ കുമാറും ഒന്നിച്ചൊരു വീട്ടിൽ താമസിച്ചിരുന്നു. ഒരാളെ കണ്ടു, എനിക്ക് ഭയങ്കര ഇഷ്ടമായെന്ന് ഇടയ്ക്കിടെ എന്നോട് പറയും. ഒരു ദിവസം പുള്ളിക്കാരി എന്റെ കടയിൽ വന്നു. അന്ന് കൃഷ്ണകുമാറും അവിടെയുണ്ടായിരുന്നു. ഈ കുട്ടിയാണതെന്ന് കൃഷ്ണകുമാർ. അങ്ങനെ ഞാൻ ആ കുട്ടിയോട് പറഞ്ഞു. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത്.
കൃഷ്ണകുമാറിന്റെ മക്കൾ നാല് പിള്ളേരും എന്നെ ഹാജ മാമൻ എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ തന്നെ സുഖമാണ്. മനസറിഞ്ഞ് വിളിക്കുന്നതാണെന്നും അപ്പ ഹാജ പറഞ്ഞു. സിനിമാ രംഗത്തെ തന്റെ മറ്റ് സൗഹൃദങ്ങളെക്കുറിച്ചും അപ്പ ഹാജ സംസാരിച്ചു. മുകേഷ്, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവരൊക്കെയായി തനിക്ക് സൗഹൃദമുണ്ടെന്നും അപ്പ ഹാജി പറയുന്നു. സിദ്ദിഖും മുകേഷും ഇടയ്ക്കിടെ വിളിക്കും. ജഗദീഷിനെ ജഗു എന്നാണ് വിളിക്കുന്നതെന്നും അപ്പ ഹാജ പറയുന്നു.

സിനിമകളിൽ നിന്ന് അവസരം വന്നിരുന്നെങ്കിലും തനിക്ക് താൽപര്യമില്ലായിരുന്നെന്നും കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ കാലത്താണ് അഭിനയത്തിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചതെന്നും അപ്പ ഹാജി വ്യക്തമാക്കി. സിനിമയിൽ നിന്ന് മാറി നിൽക്കാൻ പറ്റുന്നെന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. ഞങ്ങളൊക്കെ എത്ര പാട് പെട്ടാണ് സിനിമയിൽ വന്നത്, ഇക്ക വിളിച്ചിട്ടും പോകാത്തതെന്താണെന്ന് കലാഭവൻ മണി ചോദിക്കുമായിരുന്നു.
മിസായ പടമായി എനിക്ക് തോന്നിയത് നായർ സാബാണെന്നും അപ്പ ഹാജ പറയുന്നു. അക്കാലത്ത് ചെറിയ വേഷങ്ങൾ മാത്രമേ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. കടയിൽ നിന്നും കുറേ ദിവസങ്ങൾ മാറി നിൽക്കാൻ പറ്റില്ലായിരുന്നു. ചെറിയ വേഷങ്ങളിൽ താൻ തൃപ്തനായിരുന്നെന്നും അപ്പ ഹാജ വ്യക്തമാക്കി. അതേസമയം ഇനി നല്ല സിനിമ ചെയ്യണമെന്നുണ്ടെന്നും ഇളയ മകളുടെ വിവാഹം കഴിഞ്ഞ ശേഷം സിനിമാ രംഗത്തേക്കിറങ്ങാമെന്നും അപ്പ ഹാജ പറഞ്ഞു.
സിനിമാ നിർമാണത്തിൽ നേരത്തെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇനി നിർമാണത്തിലേക്ക് ഇല്ലെന്നും അപ്പ ഹാജ വ്യക്തമാക്കി. ഹാജ ഹുസൈൻ എന്നാണ് അപ്പ ഹാജയുടെ യഥാർത്ഥ പേര്. എന്നെന്നും കണ്ണേട്ടൻ ആണ് ഹാജ ഹുസൈൻ അഭിനയിച്ചതിൽ ആദ്യം റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications