'പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത്, ആണ്‍ കരുത്തുള്ള ശിൽപം തരണം, അത് കിട്ടിയാൽ അഭിനയം നിര്‍ത്തും'; അലൻസിയർ
2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമാണ് പുരസ്‌കാര വിതരണം നിര്‍വഹിച്ചത്. സംവിധായകന്‍ ടി.വി ചന്ദ്രനെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നിവരും മറ്റ് പുരസ്‌കാര ജേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക് വേണ്ടി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഏറ്റുവാങ്ങിയത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിന്റെ വീഡിയോകൾ വൈറലാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നടൻ അലൻസിയർ നടത്തിയ പ്രസംഗമാണ്.

സ്പെഷ്യൽ ജൂറി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത് എന്നാണ് അലൻസിയർ പറഞ്ഞത്.
'ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞു. നടന്റെ വാക്കുകൾ ഇങ്ങനെ... അവാര്‍ഡ് വാങ്ങിയിട്ട് വീട്ടില്‍ പോകാന്‍ വേണ്ടി ഓടിയതാണ്. നല്ല ഭാരം ഉണ്ടായിരുന്നു അവാര്‍ഡിന്.'
'മുഖ്യമന്ത്രി ഉണ്ടായിരുന്നുവെങ്കില്‍ പറയാമായിരുന്നു... സാംസ്‌കാരിക മന്ത്രിയോട് പറയാം... സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് എനിക്ക് കിട്ടിയത്. നല്ല നടനുള്ള അവാര്‍ഡ് എല്ലാവര്‍ക്കും കിട്ടും. എന്നാല്‍ സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് അത് സ്വര്‍ണത്തില്‍ പൊതിഞ്ഞ് തരണം. 25000 രൂപയില്‍ നിന്ന് അവാര്‍ഡ് തുക കൂട്ടണമെന്ന് ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുകയാണ്.'
'പിന്നെ ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്... ഈ പെണ്‍ പ്രതിമ നല്‍കി ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശിൽപം തരണം. അങ്ങനെ ഒരു പ്രതിമ എന്ന് കിട്ടുന്നോ അന്ന് അഭിനയം നിര്‍ത്തും', എന്നാണ് അലൻസിയർ പറഞ്ഞത്. നടന്റെ പ്രസംഗം വൈറലായതോടെ നിരവധി പേർ പ്രതികരിച്ച് എത്തി.

ഈ അടുത്ത കാലത്ത് ഒന്നും ഒരു അവാർഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ലെന്നും അപ്പൻ സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ വിട്ട് മാറാതെയാണ് അലൻസിയർ നിൽക്കുന്നതെന്നുമാണ് അലൻസിയറിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കമന്റ്.
'പെണ്ണെന്നാൽ പ്രലോഭനം മാത്രമാണോ...? മിസ്റ്റർ.അലൻസിയർ, ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി, ഇങ്ങേർക്ക് മാൻഡ്രേക്കിന്റെ തല സമ്മാനമായി കൊടുക്കണം... സന്തോഷമായിട്ട് വാങ്ങിയാൽ മതി'
'അപമാനകരവും നിന്ദ്യവുമായ ഈ പ്രസംഗത്തിന് അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ഗുണനിലവാരം കണക്കിലെടുക്കാതെ ഈ അവാർഡ് പിൻവലിക്കണം, ആ പ്രതിമ കണ്ടിട്ട് അതിന്റെ ആശയം പോലും മനസിലാവാത്ത ഒരു നടൻ.'
'ശുപാർശയിൽ അവാർഡ് കൊടുത്താൻ ഇതാവും അവസ്ഥ', എന്നിങ്ങനെ എല്ലാമാണ് താരത്തെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. 'സ്ത്രീയുടെ രൂപത്തിലുള്ള പ്രതിമ കണ്ടാലും പ്രലോഭനം തോന്നുന്ന കലാകാരൻ. പുച്ഛം തോന്നുന്നു അലൻസിയർ താങ്കളോട്.. പരമ പുച്ഛം', എന്നാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി സോഷ്യൽമീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications











