കളിയാക്കലുകളും ആരോപണങ്ങളും; അങ്കമാലിയിൽ നിന്നും തിരികെ പോയപ്പോൾ; അപ്പാനി ശരത്ത് പറയുന്നു
മലയാളികൾക്ക് സുപരിചിതനായ നടനാണ് അപ്പാനി ശരത്ത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് ഇടം നേടിയെടുത്ത അപ്പാനി ശരത്തിന് ഈ ഒറ്റ സിനിമയിലൂടെ മാത്രം ലഭിച്ച ആരാധകരുടെ എണ്ണം ചെറുതല്ല. സിനിമയിൽ നായകനേക്കാളും മുകളിൽ നിൽക്കുന്ന പെർഫോമൻസ് ആയിരുന്നു അപ്പാനി ശരത്തിന്റേത്.
ഇതിന് ശേഷം അതുപോലൊരു വേഷത്തിൽ നടനെ കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ പരാതി. അത്രയും അലയൊലികൾ അങ്കമാലി ഡയറീസ് എന്ന സിനിമയും അപ്പാനി ശരത്തിന്റെ കഥാപാത്രവും ഉണ്ടാക്കി.
കാക്കിപ്പട ആണ് അപ്പാനി ശരത്തിന്റെ പുതിയ സിനിമ. ഷെബി ഛൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമ ഡിസംബർ 30 നാണ് തിയറ്ററുകളിൽ എത്തുന്നത്. അപ്പാനി ശരത്തിനെ കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു, ചന്തുനാഥ്, ആരാധ്യ ആൻ, സുജിത്ത് ശങ്കർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അപ്പാനി ശരത്ത് ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കരിയറിനെക്കുറിച്ചും കടന്ന് വന്ന വഴികളെക്കുറിച്ചും അപ്പാനി ശരത്ത് സംസാരിച്ചു.

'സിനിമാ ആഗ്രഹങ്ങളുള്ള ആളായിരുന്നു. അങ്കമാലി ഡയറീസ് സിനിമയ്ക്ക് മുമ്പ് ഞാൻ അങ്കമാലിയിലേക്ക് വരുന്നത് സേവന കറി പൗഡറിന്റെ ബിസിനസിനാണ്. സെയിൽസ് എക്സിക്യൂട്ടീവ് ആയി. കുറേ നാൾ അങ്കമാലി, ചാലക്കുടി ഏരിയയിൽ സെയിൽസ് മാനായി നടന്നു'
'ഇവിടെ നിൽക്കാൻ പറ്റില്ലെന്ന സ്ഥിതി ആയി. അങ്കമാലി എന്ന സ്ഥലത്തിനോട് ഭയങ്കരമായി ദേഷ്യം തോന്നി. തിരികെ ട്രെയ്ൻ കയറി പോയി. പിന്നെ അങ്കമാലി സ്ഥലത്തിന്റെ കഥ പറയുന്ന സിനിമയിൽ വില്ലനായി അഭിനയിക്കാൻ പറ്റി'
'ഞാൻ നാടകമാണ് പഠിച്ചത്. നടക്കാൻ തുടങ്ങിയ കാലം തൊട്ട് ചെയ്യുന്ന കാര്യമാണ് അഭിനയം. അഭിനയത്തോടുള്ള ഭ്രാന്ത് കൊണ്ട് ഒരുപാട് പേർ കളിയാക്കി. ഒരുപാട് ആരോപണങ്ങൾ കേട്ടു. ഒന്നുമല്ലാത്തവനായി നിന്നു. അവിടെ നിന്ന് ഓടി, ഓടി സിനിമയിൽ എത്തി. ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥ. ബ്ലാങ്ക് ആയിപ്പോയി'

'സിനിമയിലെത്തിയ ശേഷം ചെയ്ത എല്ലാ കഥാപാത്രങ്ങളും ജനങ്ങൾ സ്വീകരിച്ചു എന്ന് ഞാൻ പറയുന്നില്ല. ഒരുപാട് പോരായ്മകൾ ഉണ്ടായിട്ടുണ്ട്. അങ്കമാലിക്ക് ശേഷം അത് പോലൊത്തൊരു കഥാപാത്രം എന്ത് കൊണ്ട് ചെയ്യുന്നില്ലെന്ന് ചോദിക്കുന്നവരുണ്ട്. ഞാൻ ചെയ്യുന്നുണ്ട്. പക്ഷെ ആളുകൾ കാണുന്നില്ല. എല്ലാ വേഷങ്ങളും വ്യത്യസ്തമായാണ് ചെയ്യുന്നത്'
വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അപ്പാനി ശരത്ത് സംസാരിച്ചു. 'നിമിഷ നേരം കൊണ്ട് കഥാപാത്രത്തിലേക്ക് മാറാനുള്ള ദൈവാനുഗ്രഹം അദ്ദേഹത്തിന് ഉണ്ട്. ഞാനൊക്കെ സീൻ ചെയ്യുമ്പോൾ ആ മൂഡ് ക്രിയേറ്റ് ചെയ്യാൻ വേണ്ടി കുറച്ച് നേരെ എന്തെങ്കിലും ചിന്തിക്കും'
'പക്ഷെ സെക്കന്റുകൾക്ക് കൊണ്ട് കഥാപാത്രമാവുന്നത് ദൈവാനുഗ്രഹം തന്നെയാണ്. ലാലേട്ടൻ ആദ്യം ചെയ്യുന്നത് നമ്മളെ ടെൻഷൻ ഫ്രീ ആക്കുകയാണ്,' അപ്പാനി ശരത്ത് പറഞ്ഞു.
ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന സിനിമ ആയിരുന്നു കാക്കിപ്പട. എന്നാൽ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചതിനെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു.


Click it and Unblock the Notifications











