ഒരുമിച്ചു ജീവിക്കുന്നവർ അവരേക്കാൾ കേമന്മാരോ കേമികളോ ആയിട്ടല്ല; തീരുമാനത്തെ ആദരിക്കാം; ശാരദക്കുട്ടി
എആർ റഹ്മാന്റെ വിവാഹമോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ച നടക്കുകയാണ്. 29 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിഷമഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്ന് ഇരുവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാത്തിനും അദൃശ്യമായ അന്ത്യമുണ്ടെന്ന് തോന്നുന്നെന്നാണ് വേർപിരിയലിനെക്കുറിച്ച് എആർ റഹ്മാൻ പറയുന്നത്. പരസ്പരം അഗാധമായ സ്നേഹമുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനാകാത്ത വിടവുണ്ടാക്കിയെന്ന് സൈറ ബാനുവിന്റെ അഭിഭാഷക പുറത്ത് വിട്ട പ്രസ്താവനയിലും പറയുന്നു.
വേർപിരിയലിന് പിന്നാലെ ഇരുവരെയും കുറ്റപ്പെടുത്തിയും പരിഹസിച്ചും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ഇത്തരം ചർച്ചകൾക്കെതിരെ പ്രതികരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. 29 വർഷത്തിന് ശേഷമാണെങ്കിലും വേർപിരിയാനുള്ള അവരുടെ തീരുമാനത്തെ ആദരിക്കാമെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

'ഏയ്, സി.ജെ.വന്നിരുന്നോ ഇവിടെ?. ഉടൻ ബഷീർ പറയും, "ഇവിടെ വന്നില്ല. പക്ഷെ, ആളെ കണ്ടു. ഷണ്മുഖംറോഡിലൂടെ നട്ടാറെ വെയിലത്ത് ഇല്ലാത്ത മരക്കുരിശും ചുമലിലേന്തി അദ്ദേഹം കൂനിക്കൂനി പോകുന്നത് കണ്ടു" ചിലരങ്ങനെയാണ്. പക്ഷേ ഭാര്യ റോസി തോമസ് ആകട്ടെ പട്ടുശലഭം പോലെ സന്തോഷം കൊണ്ട് പറന്നുപോകുമെന്നു തോന്നും എപ്പോൾ കണ്ടാലും. അവരൊരുമിച്ച് ജീവിച്ച ജീവിതം ഊഹിച്ചാൽ ഉത്തരം കിട്ടില്ല. പക്ഷേ, എനിക്കു മനസ്സിലാകുന്നുണ്ട്'
'എആർ റഹ്മാനോ അദ്ദേഹത്തിൻ്റെ ഭാര്യക്കോ അതിന് പറ്റുന്നുണ്ടാവില്ല. 29 വർഷത്തിനു ശേഷമാണെങ്കിലും അവർ വേർപിരിയുകയാണ്.
ആ തീരുമാനത്തെ ആദരിക്കാം. അവരെ വിധിയെഴുതാതെ വിടുക. ഒരുമിച്ചു ജീവിക്കുന്നവർ അവരേക്കാൾ കേമന്മാരോ കേമികളോ ആയിട്ടല്ല, ഒരുമിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒരു കുഞ്ഞു പോസിറ്റീവ് ഘടകമെങ്കിലും അവിടെ ഉണ്ടാകും. ആ സ്പേസ് കണ്ടെത്തി അവിടെ കയറി നിൽക്കുന്നതാണ്,' ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ.

1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. വേദനിച്ച് കൊണ്ടാണ് വേർപിരിയാനുള്ള തീരുമാനം എടുക്കുന്നതെന്ന് സൈറ ബാനുവിന്റെ പ്രസ്താവനയിൽ പറയുന്നത്. ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്ന് മക്കൾ മൂന്ന് പേരും സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് എആർ റഹ്മാന്റെയും സൈറ ബാനുവിന്റെയും മക്കൾ. മൂത്ത മകൾ ഖദീജ ഇന്ന് അറിയപ്പെടുന്ന സംഗീത സംവിധായകയാണ്.
വിനോദ ലോകത്തെ വിവാഹമോചന വാർത്തകൾ വലിയ തോതിൽ ചർച്ചയാകുന്നത് പതിവാണ്. ഈ വർഷം ഒന്നിന് പിറകെ ഒന്നായി തമിഴ് സിനിമാ ലോകത്ത് നിന്നും വേർപിരിയൽ വാർത്തകൾ വന്നു. ജിവി പ്രകാശ്-സൈന്ധവി, ജയം രവി-ആരതി രവി എന്നിവരുടെ വേർപിരിയൽ വലിയ തോതിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് എആർ റഹ്മാന്റെയും ഡിവോഴ്സ് വാർത്ത പുറത്ത് വരുന്നത്. എആർ റഹ്മാന്റെ സഹോദരിയുടെ മകനാണ് ജിവി പ്രകാശ്. 57 കാരനായ എആർ റഹ്മാൻ കരിയറിൽ ഇപ്പോഴും സജീവമാണ്.


Click it and Unblock the Notifications