'ഓസ്കർ സ്വീകരിച്ച ശേഷമായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്ച, അദ്ദേഹത്തിന്റെ മക്കളെ എനിക്ക് പരിചയപ്പെടുത്തി'
പോപ്പ് സംഗീത രാജാവ് മൈക്കിൾ ജാക്സൺ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മെ മൈക്കിൾ ജാക്സൺ വിസ്‍മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങൾക്കെതിരെ ശബ്ദിച്ച കലാകാരനായിരുന്നു ജാക്സൺ. പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച പ്രതിഭ. കടുത്ത വർണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കൽ ജാക്സൺ രംഗപ്രവേശം ചെയ്തത്.
സ്വന്തം രൂപത്തെ കുറിച്ചുള്ള അപകർഷതാബോധം സംഗീതം കൊണ്ട് മൈക്കൽ ജാക്സൺ തുടച്ചുമാറ്റി. തന്റെ കൺമുന്നിൽക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്‌സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളർച്ച. പ്രണയം, വർണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം,യുദ്ധക്കെടുതികൾ.

ജാക്സൺ തന്റെ ഗാനങ്ങളിലൂടെ ചർച്ച ചെയ്ത വിഷയങ്ങൾ അനവധി. സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്നു ജാക്സണ്‍. അമ്പതാം വയസിൽ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയാണ് ഇന്നും മൈക്കിൾ ജാക്സൺ. ഇപ്പോഴിതാ പോപ്പ് സംഗീതത്തിന്റെ രാജാവിനെ കുറിച്ച് ഇന്ത്യൻ സിനിമയുടെ അഭിമാന സാക്ഷാൻ എ.ആർ റഹ്മാൻ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
മൈക്കിൾ ജാക്സനെ നേരിട്ട് കാണാൻ സാധിച്ച അനുഭവം ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന മീറ്റില്‍ റഹ്മാൻ വെളിപ്പെടുത്തി. 2009ൽ ലൊസാഞ്ചലസിൽ വെച്ചാണ് മൈക്കൽ ജാക്‌സനുമായി എ.ആർ റഹ്മാൻ കൂടിക്കാഴ്ച നടത്തിയത്.
ശങ്കർ ചിത്രം എന്തിരനിൽ മൈക്കൽ ജാക്‌സൻ പാടേണ്ടതായിരുന്നുവെന്നും റഹ്മാൻ പറയുന്നു. മൈക്കിൾ ജാക്സനുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. അക്കാര്യം അറിയിച്ച് ഒരു മെയിൽ അയച്ചിരുന്നെങ്കിലും ആഴ്ചകൾ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. ആ സമയത്താണ് എനിക്ക് ഓസ്കർ നോമിനേഷൻ ലഭിക്കുന്നത്. പുരസ്കാര പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ കൂടിക്കാഴ്ചയ്ക്ക് സമ്മതമറിയിച്ച് മൈക്കളിന്റെ മെയിൽ സന്ദേശമെത്തി.
പക്ഷെ പുരസ്കാര പ്രഖ്യാപന നിശയിലേക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തിലായതിനാൽ അപ്പോൾ എനിക്ക് നോ പറയേണ്ടി വന്നു. പുരസ്കാരനിശയ്ക്കുശേഷം കാണാമെന്ന എന്റെ മറുപടി അദ്ദേഹം അംഗീകരിച്ചു. അങ്ങനെ ആഴ്ചകൾക്കിപ്പുറം ഞങ്ങൾ തമ്മിൽ കണ്ടു. ലൊസാഞ്ചലസിലെ ഒരു വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

സംഗീതത്തെക്കുറിച്ചും ലോക സമാധാനത്തെക്കുറിച്ചുമൊക്കെ ഞങ്ങൾ ദീർഘനേരം സംസാരിച്ചു. വീ ആര്‍ ദ് വേള്‍ഡ് എന്ന ആൽബത്തിൽ ഒരുമിച്ച് പ്രവർത്തിച്ചൂടെയെന്ന് അദ്ദഹം എന്നോട് ചോദിച്ചു. അദ്ദേഹത്തിന്റെ മക്കളെ എനിക്ക് പരിചയപ്പെടുത്തി. മനസ് അർപ്പിച്ച് നൃത്തം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിച്ചുതന്നു. വളരെ ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മൈക്കൽ ജാക്സനെ കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ സംവിധായകൻ ശങ്കറിനോട് പങ്കുവെച്ചു. അപ്പോൾ മൈക്കിൾ എന്തിരനിൽ പാടുമോയെന്ന് ശങ്കർ എന്നോട് ചോദിച്ചു.
അദ്ദേഹം തമിഴില്‍ പാടുമോ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. അദ്ദേഹത്തെക്കൊണ്ട് പാടിപ്പിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നാൽ നിർഭാഗ്യവശാൽ അത് സാധിച്ചില്ല. ആ വർഷം ജൂണില്‍ അദ്ദേഹം അന്തരിച്ചു എന്നാണ് എ.ആർ റഹ്മാൻ പറഞ്ഞത്.


Click it and Unblock the Notifications











