എന്റെ മാതാപിതാക്കൾ വിഷമിച്ച സമയം; ആളുകൾ എന്തും പറയട്ടെ; റഹ്മാന്റെ മകൾ ഖദീജ
സംഗീത രംഗത്ത് പകരം വെക്കാനില്ലാത്ത മ്യുസീഷനാണ് എആർ റഹ്മാൻ. അന്നും ഇന്നും എർ ആർ റഹ്മാന്റെ ഗാനങ്ങൾക്ക് ആരാധകർ ഏറെയാണ്. ഒടുവിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനിലും എആർ റഹ്മാന്റെ മ്യൂസിക് മികച്ച് നിന്നു.
ദിലീപ് കുമാർ എന്ന പയ്യനിൽ നിന്നും എആർ റഹ്മാൻ ആയുള്ള ഇദ്ദേഹത്തിന്റെ വളർച്ച ആരാധകർക്ക് പരിചിതമാണ്. ഹിന്ദു മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് മാറിയതിന് ശേഷമാണ് ദിലീപ് കുമാർ എന്ന പേര് മാറ്റി എആർ റഹ്മാൻ എന്ന പേര് ഇദ്ദേഹം സ്വീകരിച്ചത്.

റഹ്മാന്റെ കുടുംബവും ഇടയ്ക്ക് വാർത്തകളിൽ നിറയാറുണ്ട്. റഹ്മാന്റെ മൂത്ത മകൾ ഖദീജ സംഗീത ലോകത്ത് ഉയർന്ന് വരുന്ന പ്രതിഭ ആണ്. എന്നാൽ സംഗീതത്തിനപ്പുറം മറ്റ് ചില കാര്യങ്ങളുടെ പേരിലായിരുന്നു ഇവർ വാർത്തയിൽ നിറഞ്ഞത്. കടുത്ത മതവിശ്വാസി ആയ ഖദീജ നിഖാബ് ധരിച്ചാണ് പൊതുവേദികളിൽ എത്താറ്.
മതപരമായ യാഥാസ്ഥിതിക ചിന്തകൾ മകളുടെ തലയ്ക്ക് പിടിച്ചെന്നും റഹ്മാൻ മകളെ മതപരമായ ചട്ടക്കൂടുകളിൽ വളർത്തുകയുമാണെന്നാണ് ഉയർന്ന് വന്ന വിമർശനം. 2019 ൽ നിഖാബ് ധരിച്ച മകളോടൊപ്പം റഹ്മാൻ പൊതുവേദിയിൽ എത്തിയതോടെ ആയിരുന്നു ഈ വിമർശനം ഉയർന്നത്. എന്നാൽ റഹ്മാൻ ഇതിന് തക്ക മറുപടി നൽകി.

നിഖാഖ് ധരിക്കാത്ത മറ്റ് കുടുംബാംഗങ്ങളുടെ ഫോട്ടോ കാണിച്ച് ഫ്രീഡം ടു ചൂസ് എന്ന ക്യാപ്ഷനാണ് അന്ന് റഹ്മാൻ നൽകിയത്. നിഖാബ് തന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്ന് ഖദീജയും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആയിരുന്നു ഖദീജയുടെ വിവാഹം.
ഓഡിയോ എഞ്ചിനീയർ റിയാസ്ദീൻ ഷെയ്ഖിനെ ആണ് ഖദീജ വിവാഹം കഴിച്ചത്. സിനിമാ വികടന് ഖദീജ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കുടുംബത്തെക്കുറിച്ച് ഖദീജ സംസാരിച്ചു.

'എന്റെ സഹോദരങ്ങൾ എന്റെ കാര്യത്തിൽ വളരെ പ്രൊട്ടക്ടീവ് ആണ്. അവർ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളിലും എനിക്ക് അഭിമാനമുണ്ട്'
'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ആണ് വിവാഹം. എന്റെ ഭർത്താവ് വളരെ ഇൻസ്പൈരിംഗ് ആണ്. അദ്ദേഹം ഞാൻ ഇനിയും മെച്ചപ്പെടാൻ പ്രോത്സാഹിപ്പിക്കും. പാഷനേറ്റ് ആയ പാർടണർ ഉണ്ടാവുന്നത് നല്ലതാണ്. ഞങ്ങൾ രണ്ട് പേരും വളരുന്നു'

എനിക്ക് എപ്പോഴും സാമ്പത്തികമായി ആരെയെങ്കിലും സഹായിക്കണം എന്നുണ്ടായിരുന്നു. അതിന് പണം വേണമായിരുന്നു. ഞാൻ എൻജിഒയിൽ ഇന്റേൺഷിപ്പ് ചെയ്തു. പിന്നീട് സ്വന്തം അധ്വാനിച്ച പണം ഉപയോഗിച്ച് ആളുകളെ സഹായിക്കണം എന്ന് കരുതി.
അതിന് എന്തെങ്കിലും ഒരു ഐഡന്റിറ്റി വേണം. ഇപ്പോഴും ഞാനത് തേടുന്നു. എന്തിനാണ് ഞാനിങ്ങോട്ട് വന്നത്. എന്റെ ഇൻഡിവിജ്വാലിറ്റി എന്താണ് എന്നൊക്കെ.
ഇത്തരം ചിന്തകളിൽ നിന്നാണ് മ്യൂസിക്കിലേക്ക് വരുന്നതെന്നും ഖദീജ തുറന്ന് പറഞ്ഞു.

'കുടുംബത്തിലെ ഓരോരുത്തരും ഓരോ വ്യക്തികൾ ആണ്. എന്റെ മാതാപിതാക്കൾ എന്നെ പിന്തുണയ്ക്കുന്നു. ഒന്നിനും നിർബന്ധിക്കാറില്ല. പക്ഷെ ഞാൻ സംഗീതം നിർത്തിയപ്പോൾ അവർക്ക് വിഷമം ഉണ്ടായിരുന്നു. ജീവിതം എഴുന്നേറ്റ് മുന്നോട്ട് കുതിക്കാനുള്ളതാണ്'
'മൂന്ന് നാല് വർഷം മുമ്പ് ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. നിങ്ങൾ എന്നെ പിന്തുണച്ചു. നമ്മൾ മുന്നോട്ട് നീങ്ങി അവർ പറയുന്നതിലും മുകളിലാണ് നമ്മൾ എന്ന് തെളിയിക്കണം.അവിടെ തന്നെ ഇരിക്കാതെ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുന്നു,' ഖദീജ പറഞ്ഞു.


Click it and Unblock the Notifications