പിരിഞ്ഞതിന് മകൻ പറയുന്ന കാരണം ഉൾക്കൊള്ളാനാകുന്നില്ല; സൈന്ധവി തിരിച്ച് വരണം; ജിവി പ്രകാശിന്റെ അമ്മ
സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും ഗായിക സൈന്ധവിയും വേർപിരിഞ്ഞ വാർത്ത ആരാധകരെ നിരാശപ്പെടുത്തിയതാണ്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്തതിനാൽ രണ്ട് വഴിക്ക് പിരിയുന്നു എന്നാണ് ഇരുവരും പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയത്. 2013 ലായിരുന്നു ജിവി പ്രകാശ്-സൈന്ധവി വിവാഹം. ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. 2020 ൽ മകളും പിറന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട താര ദമ്പതികളായിരുന്നു ഇരുവരും. വിവാഹ മോചനത്തിന് കാരണമെന്തെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. ആരാധകരുടെ കുറ്റപ്പെടുത്തൽ കൂടുതൽ കേൾക്കേണ്ടി വന്നത് ജിവി പ്രകാശിനാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടനെന്ന നിലയിലും ജിവി പ്രകാശിന് തിരക്കേറിയിട്ടുണ്ട്.

സിനിമാ ലോകത്തെ പ്രശസ്തി ജിവി പ്രകാശിന്റെ കുടുംബ ജീവിതത്തെ ബാധിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ താരം ഇതേക്കുറിച്ചൊന്നും പ്രതികരിച്ചില്ല. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിവി പ്രകാശിന്റെ അമ്മ എആർ റയ്ഹാന. മകനും സൈന്ധവിയും പിരിഞ്ഞതിൽ തനിക്ക് വിഷമമുണ്ടെന്ന് എആർ റയ്ഹാന പറയുന്നു. ഗലാട്ട തമിഴിനോടാണ് പ്രതികരണം.
ഒരുമിക്കണമെന്ന് തീരുമാനിച്ചത് അവരാണ്. ഇപ്പോൾ അവർ തന്നെ പിരിയണമെന്ന് തീരുമാനിച്ചു. അവർ ഒന്നിച്ചപ്പോൾ പിരിക്കണമെന്ന് ഞാൻ വിചാരിച്ചാൽ നടക്കുമോ. ഇല്ല. അത് വിധിയാണ്. ഞാൻ പിരിയരുതെന്ന് പറഞ്ഞാലും അവർ വീണ്ടും ഒരുമിക്കില്ല. അതും വിധിയാണ്. സൈന്ധവി വളരെ നല്ല പെൺകുട്ടിയാണ്. എന്റെ മകനും ഒരു പരിധി വരെ അഡ്ജസ്റ്റ് ചെയ്തു. പക്ഷെ എന്തോ കാരണത്താൽ അവർ പിരിഞ്ഞു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പക്ഷെ സൈന്ധവി വീട്ടിലേക്ക് തിരിച്ച് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്റെ മകളേക്കാൾ ഞാൻ സൈന്ധവിക്കൊപ്പമായിരുന്നു കംഫർട്ടബിൾ. ഇന്നും എനിക്ക് എന്ത് കാര്യവും അവളോട് സംസാരിക്കാം, ചോദിക്കാം.

വിവാഹ മോചനത്തെക്കുറിച്ച് മകനോട് ഞാൻ ചോദിച്ചു. അവൻ പറയുന്ന കാരണങ്ങൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എന്നാൽ അതിന് ന്യായമില്ലെന്ന് പറയാനും പറ്റില്ല. ഇതിൽ ആരെയും നിർബന്ധിക്കാൻ പറ്റില്ല. അവർ നേരിടുന്നത് അവരുടെ പ്രശ്നങ്ങളാണ്. എനിക്ക് അവരുടെ ജീവിതം ജീവിക്കാൻ പറ്റില്ല. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ദൈവത്തിന് വിട്ടുകൊടുക്കുന്നു. അവർ വീണ്ടും ഒരുമിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. ഒരുമിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും എആർ റയ്ഹാന വ്യക്തമാക്കി.
തമിഴ് സിനിമാ ലോകത്ത് നിന്നും തുടരെ വിവാഹ മോചന വാർത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്ന വാർത്ത പുറത്ത് വന്നത്. താനും ആരതിയും പിരിയുകയാണെന്ന് ജയം രവി പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ പിന്നാലെ ആരതി എതിർപ്പുമായി രംഗത്ത് വന്നു തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവിയുടെ തീരുമാനമെന്ന് ആരതി രവി ആരോപിച്ചു. 2009 ലാണ് ജയം രവിയും ആരതി രവിയും വിവാഹിതരായത്. നേരത്തെ ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിഞ്ഞത് വലിയ ചർച്ചയായതാണ്. 17 വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. യാത്ര രാജ്, ലിംഗ രാജ് എന്നിവരാണ് ഇവരുടെ മക്കൾ.


Click it and Unblock the Notifications