'പന്ത്രണ്ട് വയസിൽ ചൈൽഡ് അബ്യൂസിന് ഇരയായ ആളാണ് ഞാൻ, ടിവിയിൽ ക്രിക്കറ്റ് കളി കാണാൻ പോയതായിരുന്നു'
മൂന്ന് വർഷം മുമ്പ് ആറാട്ട് എന്ന മോഹൻലാൽ സിനിമയുടെ റിവ്യു പറഞ്ഞ് വൈറലാവുകയും ചർച്ചയാവുകയും ചെയ്ത വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി. കടുത്ത മോഹൻലാൽ ആരാധകനായിരുന്നു സന്തോഷ് വർക്കി. അവിടെ നിന്ന് പിന്നീട് മൂന്ന് വർഷവും സിനിമാ റിവ്യു പറഞ്ഞാണ് സന്തോഷ് വർക്കി മലയാളി പ്രേക്ഷകർക്കിടയിൽ ലൈവായി നിൽക്കുന്നത്. ഇക്കാലയളവിൽ തന്നെ പലവിധ വിവാദങ്ങളിലും കേസുകളിലും സന്തോഷ് ഉൾപ്പെട്ടു.
ആറാട്ടണ്ണന്റെ ചുവടുപിടിച്ച് അതേ രീതി അനുകരിച്ചും പിന്നീട് നിരവധി പേർ എത്തി. മലയാളികൾക്കിടയിൽ ഫെയ്മസാണെങ്കിലും വൈറലായശേഷം ജീവിതത്തിൽ സംഭവിച്ചതേറെയും മോശം കാര്യങ്ങളാണെന്ന് പറയുകയാണിപ്പോൾ സന്തോഷ് വർക്കി. മാബ്സ്റ്റിക്ക് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് വർക്കി.

കുട്ടിക്കാലത്ത് നേരിട്ട ചില ദുരനുഭവങ്ങളും സന്തോഷ് വർക്കി വെളിപ്പെടുത്തി. മോശം അനുഭവങ്ങളും അപമാനങ്ങളും നേരിടേണ്ടി വരുമ്പോൾ ഫെയ്മസാകേണ്ടിയിരുന്നില്ലെന്ന് തോന്നുമായിരുന്നുവെന്നും സന്തോഷ് വർക്കി പറയുന്നു. മൂന്ന് വർഷത്തിനിടെ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ചീത്ത കാര്യങ്ങളാണ് കൂടുതൽ. ഒരുപാട് വിഷമിച്ചിട്ടുണ്ട്. വൈറലായശേഷം ദു:ഖമാണ് കൂടുതൽ.
അതുകൊണ്ട് തന്നെ വൈറലാവേണ്ടിയിരുന്നില്ലെന്ന് ഇടയ്ക്കിടെ തോന്നും. ദിവസവും സൈബർ അറ്റാക്കാണ്. സത്യം തുറന്ന് പറഞ്ഞാൽ പിന്നെ ബുദ്ധിമുട്ട് അനുഭവിക്കും. പൃഥ്വിരാജും പാർവതി തിരുവോത്തുമെല്ലാം ഇത് അനുഭവിച്ചതാണ്. പൃഥ്വിരാജ് ഇപ്പോൾ സത്യം പറയുന്നില്ല. പണ്ട് മോഹൻലാലിനേയും മമ്മൂട്ടിയേയും കുറ്റം പറഞ്ഞയാൾ ഇപ്പോൾ അവരുടെ പിറകെ നടക്കുകയാണ്. തൊലിക്കട്ടിയുണ്ടെങ്കിൽ കുഴപ്പമില്ല.
ഞാൻ ചെയ്യുന്നതൊന്നും പ്ലാൻ ചെയ്ത് ചെയ്യുന്നതല്ല. ഞാൻ മമ്മൂട്ടിയെപ്പോലെയാണ് ദേഷ്യം വന്നാൽ അപ്പോൾ തന്നെ റിയാക്ട് ചെയ്യും. വെറുതെ മൂഡൗട്ടാകുന്ന ആളുമല്ല ഞാൻ. ആരെങ്കിലും ഇൻസൽട്ട് ചെയ്യുമ്പോൾ മാത്രമാണ് മൂഡൗട്ടാകുന്നത്. ദേഷ്യപ്പെടുമെങ്കിലും അത് അവിടെ കഴിഞ്ഞു. പിന്നെ മനസിൽ വെച്ച് നടക്കാറില്ല. പന്ത്രണ്ട് വയസിൽ എന്നെ അബ്യൂസ് ചെയ്ത പയ്യനോട് പോലും ക്ഷമിച്ചയാളാണ് ഞാൻ.
അവനെ ഞാൻ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ ചീത്ത വിളിക്കണമെന്ന് കരുതിയാണ് പോയത്. പക്ഷെ അവൻ എന്നെ കണ്ടപ്പോൾ അവൻ എന്നോട് സോറി പറഞ്ഞു. അതിനാൽ ഞാൻ അത് ക്ഷമിച്ചു. ആ സമയത്ത് ഞാനൊരു ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. ടിവിയിൽ കളി കാണാൻ പോയപ്പോൾ അവിടെ വെച്ചാണ് എനിക്ക് ഈ അനുഭവം ഉണ്ടായത്. അത് എന്നെ ഒരുപാട് ബാധിച്ചു. ഞാൻ അതിൽ നിന്നും ഇപ്പോൾ റിക്കവറായി.

എല്ലാം തുറന്ന് പറയുന്നതുകൊണ്ട് എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. ഫാമിലിയിൽ പോലും ശത്രുകളുണ്ട്. സപ്പോർട്ടും കുറവാണ്. അതുകൊണ്ട് തന്നെ ഇനി എന്റെ വിവാഹം നടക്കില്ല. എനിക്ക് വേണ്ടി കല്യാണം ആലോചിക്കാൻ ആരും മുതിരില്ല. അതുപോലെ തന്നെ ആണുങ്ങളുടെ സ്ഥിതി പരിതാപകരമാണ്. എങ്ങനെ സ്ത്രീകളെ വിശ്വസിക്കും.
നിയമം എല്ലാം അവർക്ക് അനുകൂലമാണ്. നോക്കിയാൽ പോലും പ്രശ്നമാണെന്നും സന്തോഷ് വർക്കി പറഞ്ഞു. കുറച്ച് ദിവസം മുമ്പ് തിയേറ്ററിൽ സിനിമ കാണാനെത്തിയ സന്തോഷ് വർക്കിയ ഉടമകൾ അപമാനിച്ചത് വൈറലായിരുന്നു. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ സിനിമ കാണാൻ എത്തിയ തന്നെ തിയറ്ററിൽ നിന്നും ഇറക്കി വിട്ടുവെന്നാണ് സന്തോഷ് വർക്കി ആരോപിച്ചത്.
തനിക്ക് ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറഞ്ഞുവെന്നുമാണ് സന്തോഷ് വർക്കി ആരോപിച്ചത്. കൂടാതെ തിയേറ്റർ നടത്തിപ്പുകാരെ ചീത്ത വിളിക്കുന്ന സന്തോഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











