'അവളോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണം, ചേട്ടനും ബാച്ചും ആവശ്യമില്ലാത്ത പ്രൊട്ടക്ഷൻ എനിക്ക് തരും'
എല്ലാത്തിനേക്കാളും വലിയ സമ്പാദ്യമായി അർച്ചന കവി കാണുന്നത് സ്വന്തം കുടുംബത്തെയാണ്. എന്തും തനിക്ക് പങ്കുവെക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം വീട്ടിൽ നിന്ന് കിട്ടിയിരുന്നതുകൊണ്ടാണ് വിവാഹമോചനവും വിഷാദവും അലട്ടിയപ്പോൾ ജീവിതത്തിലേക്ക് തിരികെ കയറി വരാൻ സാധിച്ചതെന്ന് നടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കണ്ണൂർക്കാരിയായ മലയാളിയാണെങ്കിൽ കൂടിയും അർച്ചന വളർന്നതും പഠിച്ചതുമെല്ലാം ഡൽഹിയിലാണ്. ആളുകളോട് ഇടപെടാനും സംസാരിക്കാനുമുള്ള താൽപര്യമാണ് അവതാരക റോളിലേക്ക് അർച്ചനയെ എത്തിച്ചത്.
മോഡലിങ്ങിലും തിളങ്ങിയിരുന്ന താരം പിന്നീട് നീലത്താമരയിലൂടെ സിനിമയിലേക്ക് ചുവടുവെക്കുകയായിരുന്നു. 2009ൽ അഭിനയിച്ച് തുടങ്ങിയ അർച്ചന കഴിഞ്ഞ പത്ത് വർഷമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. വിവാഹം, വിവാഹമോചനം, ഡിപ്രഷൻ എന്നിവ കാരണമാണ് താൻ സിനിമയിൽ നിന്ന് വിട്ടുനിന്നതെന്നും അടുത്തിടെ സംസാരിക്കവെ നടി പറഞ്ഞിരുന്നു.

സുഹൃത്തായ അബീഷിനെയായിരുന്നു അർച്ചന വിവാഹം ചെയ്തത്. കൊവിഡ് കാലത്താണ് ഇരുവരും വേർപിരിഞ്ഞത്. യുട്യൂബ് ചാനലുമായും സജീവമായ താരം തന്റെ ഇതുവരെയുള്ള ജീവിതാനുഭവങ്ങൾ വീഡിയോയായി പങ്കിടാറുണ്ട്. ഒരു സഹോദരനാണ് അർച്ചനയ്ക്കുള്ളത്. അടുത്തിടെ ജേഷ്ഠന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ അർച്ചന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അച്ഛനേയും ചേട്ടനേയും കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ജിഞ്ചർമീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് നടി സംസാരിച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ പ്രശ്നങ്ങളിലും താൻ ഇടപെട്ടിരുന്നത് ചേട്ടനുണ്ടെന്ന ധൈര്യത്തിലാണെന്ന് അർച്ചന കവി പറയുന്നു. അച്ഛൻ ഒരു പാർട്ടി ആനിമലാണെന്നും തന്റെ സുഹൃത്തുക്കൾക്ക് പോലും അച്ഛനെ വളരെ അധികം ഇഷ്ടമാണെന്നും നടി പറയുന്നു.
എന്റെ അച്ഛൻ ജോസ് കവി ഒരു പാർട്ടി ആനിമലാണ്. എന്റെ കുഞ്ഞുനാൾ മുതൽ ഞാൻ കാണുന്നതാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന ഹൗസ് പാർട്ടികൾ. ഇത്രയേറെ പാർട്ടികൾ കണ്ട് വളർന്നതുകൊണ്ട് എനിക്ക് വളർന്നപ്പോൾ അതിനോട് വലിയ താൽപര്യം തോന്നിയില്ല. വളരെ ഇന്റലിജെന്റായിട്ടുള്ള പാരന്റാണ് എന്റെ അപ്പൻ. മക്കൾക്ക് ക്യൂരിയോസിറ്റി വരാൻ പോകുന്ന കാര്യങ്ങൾ എന്താണെന്ന് നേരത്തെ തിരിച്ചറിയും.
അതുമാത്രമല്ല ഹൈസ്കൂളിനും മുമ്പ് തന്നെ എനിക്കുണ്ടായിരുന്ന വാലന്റൈൻ അയച്ച ഗിഫ്റ്റ് അപ്പനാണ് വീട്ടിലേക്ക് കൊണ്ടുവന്ന് എനിക്ക് തന്നത്. ഇതൊക്കെ വളരെ വിചിത്രമല്ലേ?. അവൻ അയച്ച ഡ്രസ്സൊക്കെ ഇട്ട് കാണിക്കാനും അപ്പൻ പറയും. മാത്രമല്ല തിരിച്ച് അവന് ഗിഫ്റ്റ് അയക്കാൻ വേണ്ടി അപ്പൻ സഹായിക്കും.

ആദ്യമായി ഇമെയിൽ ഉണ്ടാക്കി തന്നതും ഇന്റർനെറ്റ് കഫേയിൽ കൊണ്ടുപോയി ചാറ്റ് റൂം സെലക്ട് ചെയ്ത് മെസേജ് അയക്കുന്നത് കാണിച്ച് തന്നത് പോലും അപ്പനാണ് അതുകൊണ്ട് തന്നെ കൂട്ടുകാർ ഇതേ കുറിച്ച് ഡിസ്കഷൻ നടത്തുമ്പോൾ എനിക്ക് എക്സൈറ്റ്മെന്റുണ്ടാകാറില്ലായിരുന്നു. ഞാൻ നാട്ടിലേക്ക് വന്നശേഷം അപ്പൻ ഇടയ്ക്ക് എന്നെ കാണാൻ വരും. എന്നേയും കൂട്ടുകാരെയും കൂട്ടി കറങ്ങും.
ഞാൻ ബിസിയാണെങ്കിൽ കൂട്ടുകാരെയും കൂട്ടി അപ്പൻ അവർക്കൊപ്പം സിനിമയ്ക്കും കറങ്ങാനും പോകും. അതുകൊണ്ട് അപ്പനോട് പറയാതെ കൂട്ടുകാർക്കൊപ്പം ട്രിപ്പ് പോലെ എന്തെങ്കിലും പ്ലാൻ ചെയ്യാമെന്ന് കരുതിയാൽ എന്റെ ഫ്രണ്ട്സ് സമ്മതിക്കില്ല. ജോസ് അങ്കിളിന് വിഷമമാകുമെന്ന് പറയും. അപ്പനോട് പറയാതെ പോകുന്നതിനോട് അവർക്ക് താൽപര്യമില്ലെന്നും അർച്ചന കവി പറഞ്ഞു. പിന്നീട് സഹോദരനൊപ്പമുള്ള സ്കൂൾ മെമ്മറീസും അർച്ചന പങ്കുവെച്ചു.
ചേട്ടനും ഞാനും ഒരു സ്കൂളിലായിരുന്നു. അദ്ദേഹം വളരെ ടെററായിരുന്നു. നോർത്ത് ഇന്ത്യയിൽ സഹോദരി എന്നത് വേറൊരു ഫീലിങ്ങാണ്. അതുകൊണ്ട് തന്നെ ചേട്ടൻ മാത്രമല്ല ചേട്ടന്റെ ബാച്ച് മുഴുവൻ എനിക്ക് പ്രൊട്ടക്ഷൻ തരുമായിരുന്നു. അതും ഒരു ആവശ്യവുമില്ലാത്ത പ്രൊട്ടക്ഷൻ. ഒരിക്കൽ ഞാൻ ഒരു ആൺകുട്ടിയുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ എന്റെ ചേട്ടന്റെ ബാച്ചിലെ മറ്റൊരു ചേട്ടൻ വന്ന് ആ ആൺകുട്ടിയോട് ചൂടായി.
അവളോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണം എന്നൊക്കെ അവന് നിർദേശം കൊടുത്തിട്ടാണ് പോയത്. അതുപോലെ ചേട്ടനുള്ള ബലത്തിൽ എല്ലാ പ്രശ്നങ്ങളിലും ഇടപെടാൻ ഞാൻ പോകുമായിരുന്നു. ചേട്ടൻ എല്ലാം പരിഹരിക്കുമെന്നും അർച്ചന പറയുന്നു.


Click it and Unblock the Notifications











