'എല്ലാ ആണുങ്ങളും ഇങ്ങനെയാണ്... പക്ഷെ ഒരു അറുപത് വയസ് കഴിയുമ്പോൾ അവർ നന്നാകുമെന്ന് പറഞ്ഞു'; അർച്ചന കവി
നീലത്താമരയിലെ കുഞ്ഞിമാളുവായി എത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അർച്ചന കവി. മോഡൽ, അവതാരക എന്നീ റോളുകളിൽ തിളങ്ങി നിൽക്കുമ്പോഴാണ് സിനിമ അവസരങ്ങൾ അർച്ചനയെ തേടി എത്തുന്നത്. ആദ്യ സിനിമ തന്നെ വൻ വിജയമായി. നീലത്താമരയിലെ പാട്ടുകളും അർച്ചനയുടെ കുഞ്ഞിമാളുവുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് നിരവധി സിനിമകൾ അർച്ചനയിലേക്ക് എത്തി. അതിനിടയിലായിരുന്നു നടിയുടെ വിവാഹവും വിവാഹമോചനവുമെല്ലാം.
അതോടെ കുറച്ച് കാലം അഭിനയത്തിൽ നിന്നും വിട്ടുനിന്നു. പത്ത് വർഷത്തോളം നീണ്ട ബ്രേക്കിനുശേഷം ടൊവിനോ ചിത്രം ഐഡന്റിറ്റിയിലൂടെയാണ് അർച്ചന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അടക്കം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് നടി.

ഇപ്പോഴിതാ മുതിർന്ന സ്ത്രീകളിൽ നിന്നും തനിക്ക് ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ള ചില ഉപദേശങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അർച്ചന. എല്ലാ ആണുങ്ങളും ഇങ്ങനെയാണ്... പക്ഷെ ഒരു അറുപത് വയസ് കഴിയുമ്പോൾ അവർ നന്നാകുമെന്നാണ് പറയാറ്. അപ്പോൾ ഞാൻ ചോദിക്കും അപ്പോൾ നന്നായിട്ട് ഞാൻ എന്ത് ചെയ്യാനാണെന്ന്. ഭൂരിഭാഗം വയസായ സ്ത്രീകളും ഇത് പറയാറുള്ള ഒന്നാണ്. അഡ്വൈസ് പോലെയാണ് പറയുന്നത്.
നമ്മുടെയൊക്കെ മാതാപിതാക്കളെ ശ്രദ്ധിച്ചാൽ മതി. നല്ല പ്രായത്തിൽ അപ്പന്മാർ കത്തി നിന്നിട്ടുണ്ടാകും. ആ ഭക്ഷണം വേണം, ഇങ്ങനെ ചെയ്തത് തരണം എന്നൊക്കെ ആ സമയത്ത് ഡിമാന്റിങ്ങുമായിരുന്നിരിക്കും. പിന്നെ വയസാം കാലത്ത് ഓരോ ബോഡി പാർട്ട് പ്രവർത്തിക്കാതെയാകുമ്പോൾ ഇതില്ലേടീ... എന്നുള്ള രീതിയിലേക്ക് ചോദ്യം മാറും.
അപ്പോൾ മുതൽ അമ്മമാർ കത്തി കേറി തുടങ്ങും. പണ്ട് ഭർത്താവ് ചെയ്ത കാര്യങ്ങൾ എടുത്ത് പറയാനും തുടങ്ങും. ഇത് എന്റെ വീട്ടിലും സംഭവിക്കാറുള്ളതാണ്. താൻ ഇതൊന്നും കേൾക്കാൻ ഇവിടെയില്ലെന്ന തരത്തിലാണ് എന്റെ അച്ഛൻ ആ സമയത്ത് പെരുമാറുക. അമ്മ പഴയ കാലത്തെ ഒരുപാട് സ്റ്റോറികൾ വീണ്ടും എടുത്തുകൊണ്ട് വരും.
ഞാൻ ആ സമയത്ത് ജനിച്ചിട്ട് പോലുമില്ലായിരുന്നു... അതുകൊണ്ട് എനിക്ക് ഈ കഥകൾ കേൾക്കാൻ താൽപര്യമില്ലെന്ന് ഞാനും പറയും. എന്റെ കണ്ണിൽ എന്റെ അപ്പന്റെ ഇമേജ് നല്ലതാണ്. അത് അതേപടി ഇരിക്കട്ടെ എന്നൊക്കെ ഞാൻ പറയും. അറുപത് കഴിഞ്ഞ് കഴിയുമ്പോൾ സ്ത്രീകൾ ചാർജെടുത്ത് അതുവരെ കിട്ടിയതെല്ലാം ഭർത്താവിന് തിരിച്ച് കൊടുക്കാറുണ്ട്. എന്നാൽ പിന്നെ ഇത് നല്ല പ്രായത്തിൽ ചെയ്തൂടാരുന്നോ? എന്നാണെന്നും അർച്ചന പറയുന്നു.

മമ്മി ആന്റ് മി, സോൾട്ട് ആൻഡ് പെപ്പർ, ഹണി ബീ എന്നിവയാണ് നീലത്താമരയ്ക്കും ഐഡന്റിറ്റിക്കും പുറമെ അർച്ചന അഭിനയിച്ച മറ്റ് സിനിമകൾ. താൻ നേരിട്ട വിഷാദരോഗത്തെക്കുറിച്ച് അർച്ചന തുറന്ന് പറഞ്ഞതും വലിയ ശ്രദ്ധ നേടിയിരുന്നു.
പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു താരത്തിന്. മൂന്ന് വർഷത്തോളം അതിനുള്ള ചികിത്സയിലായിരുന്നു. അതിനിടയിലായിരുന്നു നടിയുടെ വിവാഹമോചനം.


Click it and Unblock the Notifications











