'ഒരു തവണ ക്രിസ്‍മസ് സാൻ്റായുടെ വേഷം കെട്ടിയിരുന്നു, പലരും എന്നെ തിരിച്ചറിഞ്ഞില്ല, കാരണമിതാണ്'; കുഞ്ചാക്കോ ബോബൻ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബനായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. അനിയത്തിപ്രാവിലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ആ യുവാവ് ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. എന്നാൽ ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയാണ്.
2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ചാക്കോച്ചൻ ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്.

ക്രിസ്മസ് ആശംസിച്ചുകൊണ്ട് പ്രിയയ്‌ക്കൊപ്പം പങ്കുവെച്ച കുഞ്ചാക്കോ ബോബന്റെ വീഡിയോ വൈറലായിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ഓ പ്രിയേ എന്ന ഗാനവും വീഡിയോയ്ക്ക് പശ്ചാത്തലമായി ചേർത്തിരുന്നു.
പ്രാവുകൾക്കിടയിലൂടെ പ്രിയയുടെ കൈയ്യും പിടിച്ചോടുന്ന ചാക്കോച്ചൻ ഇപ്പോഴും റൊമാന്റിക്കാണെന്നാണ് ആരാധകർ ആ വീഡിയോ കണ്ട് കുറിച്ചത്. അറിയിപ്പാണ് ചാക്കോച്ചന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2018, എന്താടാ സജി,ചാവേർ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകൻ ഇസഹാക്ക് കൂടി ജീവിതത്തിന്റെ ഭാഗമായതോടെ കുഞ്ചാക്കോ ബോബനും പ്രിയയും ജീവിതം ആഘോഷിക്കുകയാണ്. ഒരു സെലിബ്രേഷൻ പോലും ഒഴിവാക്കാറില്ല. ഇപ്പോഴിത സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ക്രിസ്മസ് ഓർമകൾ പങ്കുവെച്ചപ്പോൾ സാന്റാക്ലോസായി ഒരിക്കൽ താൻ വേഷം കെട്ടിയപ്പോൾ ഉണ്ടായ രസകരമായ അനുഭവവും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു.
നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'കൊച്ചിയിൽ ഫ്ളാറ്റിലെ എല്ലാ ഫ്ളോറുകളിലും കരോൾ ഗാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഓരോ വർഷവും തിരുപ്പിറവിയുടെ സന്ദേശം പകരും. അതിനൊപ്പം ക്രിസ്‍മസ് സാൻ്റായുടെ വേഷത്തിൽ ഒരാൾ കാണും.'
'പിന്നീട് എല്ലാവരും താഴെ ഹാളിൽ ഒത്തുകൂടും. ക്രിസ്‍മസ് സാൻ്റായുടെ വേഷത്തിൽ വന്നത് ആരാണെന്ന് തിരിച്ചറിയുന്നവർക്ക് ക്രിസ്‍മസ് സമ്മാനം നൽകുന്നതാണ് പതിവ്. ഒരു തവണ ക്രിസ്‍മസ് സാൻ്റായുടെ വേഷം കെട്ടിയത് ഞാനായിരുന്നു.'
'ഒപ്പമുള്ള കുറച്ച് പേർക്കല്ലാതെ മറ്റാർക്കും അത് ഞാനാണെന്ന് അറിയില്ലായിരുന്നു. കാരണം ആ സമയത്ത് കുറച്ച് ദിവസമായി ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാൻ ഫ്ളാറ്റിൽ ഇല്ലായിരുന്നു.'
'എല്ലാ ഫ്ളാറ്റിലുമെത്തി ക്രിസ്‍മസ് സന്ദേശമൊക്കെ പകർന്ന് ഞങ്ങൾ ഹാളിൽ വന്നെത്തിയിട്ടും മറ്റാർക്കും അത് ഞാനാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വളരെ രസകരമായ ഒരു ക്രിസ്മസ് വേളയായിരുന്നു അത്.'

'കുറച്ചേറെ നാളുകളായി ഡിസംബർ മാസം കൊച്ചിയിലെ ഫ്ളാറ്റിൽ ക്രിസ്‍മസ് വില്ലേജ് ഒരുക്കാറാണ് പതിവ്. ഡെക്കറേഷനും മറ്റുമായി ഭാര്യ പ്രിയ മുന്നിലുണ്ട്. പുൽക്കൂട്ടിൽ ഉണ്ണിയേശുവിനേയും യൗസേഫ് പിതാവിനേയും മേരി മാതാവിനെയും മാലാഖമാരെയും നിരത്തും.'
'മഞ്ഞും മരങ്ങളും ട്രെയിനും ചെറിയ വീടുകളും കാർണിവൽ സെറ്റപ്പും പാർക്കും മൃഗങ്ങളുമൊക്കെ ഒരുക്കി ക്രിസ്മസ് വില്ലേജ് വർണ ശബളമാക്കുന്നത് പ്രിയയാണ്. ഇപ്പോൾ ഞാനും മകൻ ഇസയും ഒപ്പംകൂടാറുണ്ട്. ഒരിക്കൽ സംവിധായകൻ വൈശാഖും ഛായാഗ്രാഹകൻ ഷാജി കുമാറും വീട്ടിലെത്തിയപ്പോൾ ക്രിസ്‍മസ് വില്ലേജ് കണ്ടിരുന്നു.'
'ഷാജി അതിൻ്റെ വീഡിയോ ഫോണിലെടുത്തതിന് ശേഷം സിനിമയ്ക്ക് പാട്ട് ചിത്രീകരിക്കാൻ പറ്റുന്ന മിനിയേച്ചർ പോലെയുണ്ടല്ലോയെന്നാണ് കമന്റ് പറഞ്ഞത്' കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഒട്ടനവധി ചലച്ചിത്ര മേളകളില്‍ കൈയ്യടി നേടുകയും നിരൂപക പ്രശംസകളാല്‍ ശ്രദ്ധേയമാകുകയും ചെയ്ത ചിത്രമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ അറിയിപ്പ്.
മഹേഷ് നാരായണന്‍ രചന, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വ്വഹിച്ച ചിത്രം ഇപ്പോള്‍ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് അറിയിപ്പ് റിലീസ് ചെയ്തത്.


Click it and Unblock the Notifications