'ഏത് ഡ്രസ്സിടണമെന്ന് തീരുമാനിക്കുന്നതും അമ്മ, തുള്ളിക്കാൻ കൊണ്ടുപോയിട്ട് എപ്പോഴാ വന്നത് എന്നൊക്കെ കളിയാക്കി'
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് യുവനടിയും നർത്തകിയും യുട്യൂബറുമെല്ലാമായ ആര്യ പാർവതി മലയാളികൾക്ക് സുപരിചിതയാകുന്നത്. ആര്യ പാര്‍വതി സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒരു കാലത്ത് തിളങ്ങി പ്രതിഭയാണ്. മോഹിനിയാട്ടത്തിലൂടെ ഒന്നാം സ്ഥാനം നേടിയിട്ടുമുണ്ട്. പിന്നാലെയാണ് ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയ ലോകത്തേക്ക് കടന്നത്. ഇളയവള്‍ ഗായത്രി എന്ന സീരിയലിലും ആര്യ അഭിനയിച്ചു.
ഉപരി പഠനത്തിലേക്ക് കടന്നതോടെ ആര്യ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. ബാംഗ്ലൂർ രേവ യൂണിവേഴ്സിറ്റിയിലാണ് ആര്യ പഠിക്കുന്നത്. ഒപ്പം കുട്ടികളെ മോഹിനിയാട്ടം പരിശീലിപ്പിക്കുന്നുമുണ്ട്. ഒന്നര വർഷം മുമ്പ് ആര്യയുടെ ജീവിതത്തിൽ മറ്റൊരു വലിയ സന്തോഷം കൂടി ഉണ്ടായി. ഇരുപത്തിമൂന്ന് വർഷങ്ങൾക്കുശേഷം ഒരു അനിയത്തി ആര്യയ്ക്ക് പിറന്നു.

പാലുവെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആദ്യ പാർവതിയാണ് ഇപ്പോൾ ആര്യയുടേയും കുടുംബത്തിന്റേയും ലോകം. ആര്യയെപ്പലെ തന്നെ കലാകാരിയാണ് പാലുവും. ഇപ്പോഴെ ചേച്ചിക്കൊപ്പം നൃത്ത ചുവടുകൾ വെക്കാനും പാട്ടിന് താളം പിടിക്കാനുമെല്ലാം പാലുവിന് ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ആര്യയും കുടുംബവും ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
അഭിമുഖത്തിലുടനീളം കുടുംബത്തെ കുറിച്ചാണ് ആര്യ ഏറെയും സംസാരിച്ചത്. പാലു വന്നിട്ട് ഒന്നര വർഷമായിയെന്ന് തോന്നുന്നില്ല. ബാംഗ്ലൂരായതിനാൽ വലപ്പോഴുമാണ് പാലുവിനെ കാണാൻ എനിക്ക് സാധിക്കുന്നത്. എനിക്ക് ഒരു അനിയത്തിയുണ്ടാകുമെന്ന് പോലും ഞാനും ചിന്തിച്ചിട്ടില്ലായിരുന്നു. പാലുവിനെ നങ്ങ്യാർകുത്ത് പഠിപ്പിക്കണമെന്നുണ്ട്. അക്കാദമിക്കലിയും അവളെ നന്നായി കൊണ്ടുപോകണമെന്നാണ് എനിക്ക്.
കുടുംബമാണ് എനിക്കെല്ലാം. അതുകൊണ്ട് തന്നെ വലിയ ഫ്രണ്ട്സ് സർക്കിളൊന്നും ഇല്ല. ഞങ്ങൾ ഏത് ഡ്രസ്സിടണമെന്ന് പോലും തീരുമാനിക്കുന്നത് അമ്മയാണ്. അമ്മ പറയുന്നതേ ഞങ്ങൾ ചെയ്യാറുള്ളു. എനിക്കൊരു പ്രശ്നമുണ്ടെങ്കിൽ ഞാൻ ആദ്യം വിളിക്കുന്നതും അമ്മയേയാണ്. അമ്മ തന്നതാണ് ഇപ്പോൾ എനിക്കുള്ള ജീവിതം. എന്റെ സ്റ്റുഡന്റ്സിന്റെ അമ്മമാർ എന്നോട് സംസാരിക്കുമ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ വരിക.
ഞാൻ പ്രസവിച്ചില്ലെങ്കിലും പാലു എനിക്ക് മകൾ തന്നെയാണ്. അവൾ പാട്ടിന് താളം പിടിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം വരുമെന്നാണ് അമ്മയും അച്ഛനും സഹോദരിയും തന്റെ ജീവിതത്തിൽ വഹിക്കുന്ന പങ്കിനെ കുറിച്ച് വിവരിച്ച് ആര്യ പറഞ്ഞത്. പിന്നീട് ആര്യയുടെ അമ്മയാണ് മക്കളെ കുറിച്ച് സംസാരിച്ചത്. ആര്യയെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്ന ഒരു അമ്മയായിരുന്നു അഭിമുഖത്തിൽ ഉടനീളം ആര്യയുടെ അമ്മ.

ആര്യ കുഞ്ഞായിരുന്നപ്പോൾ ബഹളമുള്ള കുട്ടിയായിരുന്നില്ല. പറയുന്നതെല്ലാം അനുസരിക്കും. അതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. പാലുവിന്റെ കാര്യത്തിൽ എല്ലാം ഞാൻ സിസ്റ്റമാറ്റിക്കായാണ് ചെയ്യുന്നത്. പാലുവിനെ കൊണ്ടും വലിയ പ്രശ്നമില്ല. ക്ഷേത്രത്തിൽ കൊണ്ടുപോയാൽ പോലും തൊഴുത് പിടിച്ച് നിൽക്കും പാലു.
അല്ലാതെ ഓടി കളിച്ച് നടക്കുകയൊന്നുമില്ല. ആര്യയ്ക്ക് കുഞ്ഞിലുണ്ടായിരുന്ന സ്വഭാവങ്ങളെല്ലാം പാലുവിനുമുണ്ട്. ആര്യയുടെ ഇഷ്ടങ്ങൾ തന്നെയാണ് പാലുവിനും. കലയിലും ആര്യയെ പോലെയാണ് പാലു. പാട്ടും ഡാൻസുമെല്ലാമുണ്ട്. സപ്തസ്വരങ്ങൾ വരെ ഇപ്പോഴെ പാലു പറയും. എപ്പോഴും പാട്ടും ഡാൻസുമൊക്കെയുള്ള വീട്ടിൽ ജീവിക്കുക എന്നത് ഒരു പുണ്യമാണ്.
നല്ല കലയുള്ള കുട്ടിയായിരിക്കണമേയെന്നാണ് പാലുവിനെ ഗർഭിണിയായിരുന്ന സമയങ്ങളിൽ ഞാൻ പ്രാർത്ഥിച്ചിരുന്നത്. ഞാൻ എന്ത് പഠിക്കാൻ പറഞ്ഞാലും ആര്യ പഠിക്കും. പറ്റില്ലെന്ന് ഒരിക്കൽ പോലും അവൾ പറഞ്ഞിട്ടില്ല. ആര്യ എനിക്കൊരു അസറ്റാണ്. കലയ്ക്ക് പിന്നാലെ നടക്കാൻ ഞങ്ങൾക്ക് വേണ്ട എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കി തന്നിരുന്നത് എന്റെ ഭർത്താവാണ്.
ആര്യ കലയിലേക്ക് ഇറങ്ങിയ സമയത്ത് വേദന നൽകുന്ന ഒരുപാട് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തുള്ളിക്കാൻ കൊണ്ടുപോയിട്ട് എപ്പോഴാണ് വന്നത് എന്നൊക്കെ പണ്ട് ചിലർ ചോദിക്കുമായിരുന്നു. ഇപ്പോൾ ആര്യ മോഹിനിയാട്ടത്തിൽ അറിയപ്പെടാൻ തുടങ്ങിയപ്പോൾ ആ വേദന ഞാൻ മറന്നു. പാലുവിന് കഴിവുണ്ടെങ്കിൽ അവൾക്ക് വേണ്ടിയും ഞാൻ ആര്യയ്ക്ക് ഒപ്പം നടന്നത് പോലെ നടക്കും.
ആര്യയെ കുറിച്ച് ആര് എന്നോട് കുറ്റം പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. കാരണം എനിക്ക് ആര്യ നന്നായി അറിയാം. പാലുവിന്റെ കാര്യത്തിൽ എനിക്ക് ഭയമില്ല. കാരണം ഞാൻ നോക്കുന്നത് പോലെ തന്നെ ആര്യ പാലുവിനെ നോക്കുമെന്ന് എനിക്ക് ഉറപ്പാണെന്ന് പറഞ്ഞാണ് ആര്യയുടെ അമ്മ ദീപ്തി അവസാനിപ്പിച്ചത്.


Click it and Unblock the Notifications











