അന്ന് അദ്ദേഹത്തിന്റെ വിഷമം ആരും മനസിലാക്കിയില്ല, നുള്ളുകയും പിച്ചുകയും ചെയ്തു: അഷ്കർ സൗദാൻ
മമ്മൂട്ടിയുടെ സഹോദരിയുടെ മകനായ അഷ്കർ സൗദാൻ സിനിമാ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ പേരിലല്ലാതെ സ്വന്തം പ്രയത്നത്തിൽ കരിയറിൽ സ്ഥാനം നേടുകയാണ് അഷ്കർ. മമ്മൂട്ടിയെക്കുറിച്ച് അഭിമുഖങ്ങളിൽ നടൻ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി ഏറെ വിഷമിച്ച സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് അഷ്കർ സൗദാൻ. പിതാവ് മരിച്ച സമയത്ത് മമ്മൂട്ടിയുടെ വിഷമം മനസിലാക്കാതെ ആരാധകർ ചുറ്റും കൂടിയെന്ന് അഷ്കർ സൗദാൻ പറയുന്നു. മീഡിയ വണ്ണുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
അദ്ദേഹത്തിന്റെ പിതാവ് മരിച്ച സമയമായിരുന്നു. അതായത് എന്റെ ഉപ്പൂപ്പ. അവിടെ മരണ വീട് എന്നൊന്നുമില്ല. എല്ലാ ആളുകൾക്കും മമ്മൂട്ടി മതി. അദ്ദേഹത്തിന്റെ വിഷമം ആരും മനസിലാക്കുന്നില്ല. സിനിമ അങ്ങനെയാണ്. മരണം നടന്നെന്ന് അവർ ചിന്തിച്ചില്ല. അത് സങ്കടകരമായിരുന്നു. പുള്ളി വല്ലാതെ വിഷമിച്ചിരിക്കുന്ന സമയമാണ്. ആളുകൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നു, പിച്ചുന്നു, മാന്തുന്നു. അന്ന് ലാലേട്ടനും വന്നിരുന്നു.

അദ്ദേഹത്തിന്റെ പിറകെയും ആൾക്കാർ. അതൊരു മരണ വീടാണെന്ന് ചിന്തിച്ചില്ല. പ്രേക്ഷകരെ കുറ്റം പറയാനാകില്ല. അവർക്ക് കിട്ടുന്ന അവസരങ്ങളായിരിക്കാമെന്നും അഷ്കർ സൗദാൻ പറഞ്ഞു. നെപോ കിഡ് എന്ന് വിളിക്കുന്നതിനെക്കുറിച്ചും അഷ്കർ സംസാരിച്ചു. മമ്മൂട്ടിയുടെ സഹോദരിയുടെ മകനാണെന്ന് പറയുമ്പോൾ എനിക്കൊരു സീറ്റ് കിട്ടും. എനിക്കെന്തെങ്കിലും പണി അറിഞ്ഞാലല്ലോ ആളുകൾ ജോലി തരൂ. നെപോ കിഡ് എന്ന വിളിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല.
പലർക്കും പല അഭിപ്രായമായിരിക്കും. മമ്മൂട്ടിയുടെ സഹോദരിയുടെ മകനാണെന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തരില്ല. എത്രയോ വർഷമായി സിനിമയിൽ അഭിനയിക്കാൻ വേണ്ടി നടക്കുന്നയാളാണ് ഞാൻ. അമ്മാവന്റെ അഭിനയം കണ്ടിട്ടാണ് ഞാൻ വരുന്നത്. കുട്ടിക്കാലം തൊട്ട് അദ്ദേഹത്തിന്റെ അഭിനയം കാണുന്നു. സിനിമ കാണുമ്പോൾ അമ്മ ഇത് നിന്റെ മാമയാണെന്ന് അന്ന് പറയുമായിരുന്നെന്നും അഷ്കർ സൗദാൻ ഓർത്തു.
തസ്കരവീരൻ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായാണ് അഷ്കർ സൗദാൻ ആദ്യമായി അഭിനയിക്കുന്നത്. ചീത്തപ്പേര് കേൾപ്പിക്കരുതെന്നാണ് മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ മകൻ എന്ന ലേബലിൽ അല്ല ദുൽഖർ സൽമാൻ സിനിമയിലെത്തിയത്. മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും ആ പേര് ഉപയോഗിച്ചിട്ടില്ല. താനും അങ്ങനെ തന്നെ വളരാനാണ് ആഗ്രഹിക്കുന്നതെന്ന് അഷ്കർ സൗദാൻ നേരത്തെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











