ഇളിച്ചോണ്ടിരിക്കാൻ പറ്റില്ല; അവരുടെ ബന്ധുക്കളും ഇത് കാണുന്നുണ്ട്; അസീസിനെക്കുറിച്ച് വീണ്ടും അശോകൻ
കഴിഞ്ഞ ദിവസമാണ് നടൻ അശോകൻ മിമിക്രി താരവും അഭിനേതാവുമായ അസീസ് നെടുമങ്ങാടിനെതിരെ രംഗത്ത് വന്നത്. അസീസ് തന്നെ മിമിക്രി ചെയ്യുന്നത് മോശമായാണെന്നും തനിക്കിഷ്ടമല്ലെന്നും അശോകൻ തുറന്നടിച്ചു. നേരത്തെയും അശോകൻ തന്നെ അനുകരിക്കുന്നതിനെതിരെ സംസാരിച്ചിട്ടുണ്ട്. പരാമർശം വലിയ ചർച്ചയായതോടെ പ്രതികരണവുമായി അസീസ് നെടുമങ്ങാട് രംഗത്ത് വന്നു. ഇനി അശോകനെ അനുകരിക്കില്ല എന്നാണ് തന്റെ തീരുമാനമെന്ന് അസീസ് വ്യക്തമാക്കി.
അസീസടക്കമുള്ള മിമിക്രി കലാകാരൻമാർക്കെതിരെ സംസാരിക്കേണ്ടി വന്നതിനെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് മുകേഷ്. പ്രഗൽഭരായ പലരെയും ആക്ഷേപിക്കുകയാണ് ചില മിമിക്രിക്കാർ ചെയ്യുന്നതെന്ന് അശോകൻ പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. പറയേണ്ട കാര്യം പറയണം. എന്നെ അനുകരിക്കേണ്ടെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യമില്ല. അത് അവരവരുടെ ഇഷ്ടമാണ്. പക്ഷെ പറഞ്ഞതിൽ ഇന്നും ഉറച്ച് നിൽക്കുന്നു.

പറയേണ്ട കാര്യങ്ങൾ പറഞ്ഞേ പറ്റൂ. അത് സഭ്യമായ രീതിയിൽ പറയണം. അസീസ് നന്നായി മിമിക്രി ചെയ്യുന്ന ആളാണ്. നല്ല കലാകാരനാണ്. പക്ഷെ എന്നെ ചെയ്തത് എനിക്കിഷ്ടമായില്ല. അതെന്താണെന്ന് പുള്ളിക്ക് തന്നെ അറിയാം. കമന്റുകൾ വായിക്കുമ്പോൾ അറിയാം. ഇനി അതിനെക്കുറിച്ച് പറയാനില്ല.
ജയൻ, സത്യൻ, പ്രേം നസീർ, മധു, കെപി ഉമ്മർ, സോമൻ തുടങ്ങിയവരെയൊക്കെ വളരെ ആക്ഷേപിച്ചാണ് അനുകരിക്കുന്നത്. അരോചകമാണ്. എല്ലാവരുമെന്ന് ഞാൻ പറയില്ല. കുറച്ച് പേരെയുള്ളൂ. അവർ മരിച്ച് പോയെങ്കിലും ബന്ധുക്കൾ അത് കാണുമെന്ന് മനസിലാക്കുക. അവർക്കത് വല്ലാത്ത പ്രയാസമായിരിക്കും.

അങ്ങനെ പറയാൻ പാടില്ല. മിമിക്രി ജനങ്ങളിലേക്ക് എത്തണമെങ്കിൽ നമ്മൾ ചെയ്യുന്നതിന്റെ രണ്ടിരട്ടി കൂടുതൽ കാണിക്കണം. എന്നാലേ അത് ഏൽക്കൂ. പക്ഷെ അത് കളിയാക്കിയും അവഹേളിച്ചുമാണെങ്കിൽ എങ്ങനെയിരിക്കും. പറയേണ്ട കാര്യം പറയണം. എന്ത് ചെയ്താലും ഇളിച്ചോണ്ടിരിക്കാൻ പറ്റില്ല. എതിരഭിപ്രായമുള്ളവരും ഫേസ്ബുക്കിൽ ചീത്ത വിളിക്കുന്നവരുമുണ്ടാകും. അവർ പറഞ്ഞോട്ടെ എനിക്ക് കുഴപ്പമില്ല.
അമ്മ സംഘടനയിൽ ഇപ്പോഴുമുണ്ട്. കഴിഞ്ഞ ഒന്നോ രണ്ടോ മീറ്റിംഗിൽ ഞാൻ വന്നില്ല. എല്ലാ വർഷവും മീറ്റിംഗിൽ വന്നിട്ടില്ല. അമ്മ എന്ന സംഘടന രൂപീകരിക്കാനുള്ള ചർച്ച നടക്കുന്ന ഘട്ടത്തിൽ താനുമുണ്ടായിരുന്നെന്നും അശോകൻ വ്യക്തമാക്കി. നടൻ തിലകനെതിരെ അമ്മ സംഘടന നടപടി എടുത്ത സമയത്ത് താൻ സ്വീകരിച്ച നിലപാടിനെക്കുറിച്ചും അശോകൻ സംസാരിച്ചു. തിലകൻ ചേട്ടന് സംഘടനയ്ക്ക് കുറച്ച് കൂടെ പരിഗണന കൊടുക്കാമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
അതുകൊണ്ട് അമ്മയോട് പ്രത്യേകിച്ച് ദേഷ്യമില്ല. സംഘടനയാകുമ്പോൾ ഒന്നോ രണ്ടോ വ്യക്തികളല്ല. ഒരുപാട് പേർ കൂടിയെടുക്കുന്ന തീരുമാനമാണ്. എന്റെ അഭിപ്രായമാണ് പറഞ്ഞത്. ആരെയും വിഷമിപ്പിക്കാനോ കൂടുതൽ സന്തോഷിപ്പിക്കാനോ ഒന്നും പറഞ്ഞതല്ലെന്നും അശോകൻ വ്യക്തമാക്കി. തിലകനെ സംഘടന വിലക്കിയ സമയത്ത് അദ്ദേഹത്തിന് അനുകൂലമായി സംസാരിച്ചു ചുരുക്കം നടന്മാരിൽ ഒരാളാണ് അശോകൻ.
സിനിമകളിൽ സജീവ സാന്നിധ്യമാണ് ഇപ്പോഴും അശോകൻ. ഒരു കാലത്ത് പ്രഗൽഭ സംവിധായകരുടെ സിനിമകളിൽ അഭിനയിച്ച അശോകന് ഇന്ന് പുതുമലമുറയിലെ ഫിലിം മേക്കേർസിന്റെ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുന്നുണ്ട്. മാസ്റ്റർ പീസ് എന്ന വെബ് സീരീസിലാണ് അടുത്തിടെ അശോകൻ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത്.


Click it and Unblock the Notifications











