ശോഭന ചേച്ചിയുടെ അഭിനയം കാണാൻ ഞാനിരിക്കും, ആ സീരിയൽ സെറ്റിൽ നിന്നുണ്ടായ മോശം പെരുമാറ്റം; അശ്വിനി നമ്പ്യാർ
മലയാളികൾക്ക് സുപരിചിതയായ നടിയാണ് അശ്വിനി നമ്പ്യാർ. മണിച്ചിത്രത്താഴ്, ധ്രുവം, ബട്ടർഫ്ലെെസ് തുടങ്ങിയ സിനിമകളിൽ അശ്വിനി ശ്രദ്ധേയ വേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമാ രംഗത്തും നടി സജീവമായിരുന്നു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടുതലും സഹ നടിയായാണ് അശ്വിനിയെ സിനിമകളിലും കണ്ടിട്ടുള്ളത്. മണിച്ചിത്രത്താഴിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അശ്വിനി നമ്പ്യാർ. മണിച്ചിത്രത്താഴിലെ ഓർമകൾ നടി പങ്കുവെച്ചു.
റെഡ്നൂൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിനി നമ്പ്യാർ മനസ് തുറന്നത്. മണിച്ചിത്രത്താഴ് എന്റെ കരിയറിലെ അനുഗ്രഹമാണ്. പ്രൊജക്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ അത് ഇത്രയും പോപ്പുലറാകുമെന്ന് കരുതിയില്ല. സിനിമയിലെ കാസ്റ്റിംഗ് ആയിരുന്നു ഞാൻ ശ്രദ്ധിച്ചത്. ശോഭന ചേച്ചി, ലാലേട്ടൻ, സുരേഷ് ഗോപി സർ, എന്റെ മാതാപിതാക്കളായി ഇന്നസെന്റ് ചേട്ടനും കെപിഎസി ലളിതയും. ഒപ്പം സുധീഷും.

അഭിനേതാക്കളെക്കുറിച്ച് കേട്ടപ്പോൾ എങ്ങനെ നോ പറയാനാകുമെന്ന് തോന്നി. എന്റെ കഥാപാത്രവും നല്ലതായിരുന്നു. ശോഭന ചേച്ചിക്കൊപ്പമുള്ള റോൾ. സെറ്റിൽ പോയപ്പോൾ ഒരു സർക്കസിന് കുട്ടികളെ വിട്ട പോലെയായിരുന്നു. എവിടെയാണെന്ന് ഞാനുള്ളതെന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടു. എവിടെ തിരിഞ്ഞാലും വലിയ ആർട്ടിസ്റ്റുകൾ. ഒരുപാട് എനിക്ക് പഠിക്കാനുണ്ടായിരുന്നു. ട്രാവൻകൂർ പാലസിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഒരു സീൻ കഴിഞ്ഞ് വെറുതെയിരിക്കാം. രാത്രിയായിരിക്കും അടുത്ത ഷോട്ട്.
പക്ഷെ ഞാൻ അഭിനയിക്കുന്ന യൂണിറ്റിൽ നിന്നും പത്ത് മിനുട്ട് ദൂരത്തിലുള്ള അടുത്ത യൂണിറ്റിലേക്ക് നടന്ന് പോയി ശോഭന ചേച്ചി അഭിനയിക്കുന്നത് കണ്ടിരുന്നിട്ടുണ്ട്. എന്തിനാണിവിടെ ഇരിക്കുന്നത്, പൊക്കോളൂ, നിങ്ങൾക്കിപ്പോൾ സീനില്ലെന്ന് പ്രൊഡക്ഷനിൽ നിന്ന് പറയും. പക്ഷെ ഞാൻ എല്ലാവരും പെർഫോം ചെയ്യുന്നത് നോക്കിയിരിക്കും.

ഇന്നും ആ സിനിമ പ്രേക്ഷകർ ഓർക്കുന്നു. മണിച്ചിത്രത്താഴിൽ എന്റെ കഥാപാത്രത്തിന്റെ പേര് അല്ലി എന്നാണ്. അല്ലിക്ക് ആഭരണം എടുക്കാൻ പോകണ്ടേയെന്ന് ശോഭന ചേച്ചിയുടെ ഡയലോഗുണ്ട്. ഇന്നും മലയാളികൾ എന്നെ കാണുമ്പോൾ അല്ലിയല്ലേ എന്നാണ് ചോദിക്കുന്നതെന്നും അശ്വിനി നമ്പ്യാർ വ്യക്തമാക്കി. മഗിരാസി എന്ന സീരിയലിൽ അഭിനയിച്ചതിനെക്കുറിച്ചും നടി സംസാരിച്ചു.
അറിയാവുന്ന പ്രൊഡക്ഷൻ ഹൗസായത് കൊണ്ടാണ് ആ പ്രൊജക്ട് ചെയ്യാൻ തയ്യാറായത്. ആറെട്ട് മാസം ആ പ്രൊജക്ടിൽ വർക്ക് ചെയ്തു. പിന്നീട് ലോക്ഡൗൺ വന്നു. തിരിച്ച് പോയി മൂന്ന് മാസത്തോളം മാറി നിന്നു. മടങ്ങി വരാൻ പറ്റാതായതോടെ എന്നെ മാറ്റി. ഒപ്പം അഭിനയിച്ചവരെല്ലാം എന്റെ സുഹൃത്തുക്കളായി. പക്ഷെ പ്രൊഫഷണൽപരമായി നോക്കുമ്പോൾ മദിരാശി എനിക്ക് നിരാശയുണ്ടാക്കി.
സീരിയലായാലും സിനിമയായാലും ആർട്ടിസ്റ്റിന് ലഭിക്കേണ്ട മര്യാദ ലഭിക്കണം. പ്രത്യേകിച്ചും അവരെക്കൊണ്ട് പറ്റുന്ന രീതിയിൽ ആത്മാർത്ഥതയോടെ വർക്ക് ചെയ്യുമ്പോൾ പ്രൊഡക്ഷൻ ഹൗസിൽ നിന്നും ബഹുമാനം ലഭിക്കണം. എന്നാൽ മഗിരാസിയിൽ എനിക്കത് ലഭിച്ചില്ല. അതിന്റെ ചെറിയ വിഷമമുണ്ടെന്നും അശ്വിനി നമ്പ്യാർ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications