ആദ്യ പ്രണയം ഒമ്പതാം ക്ലാസിൽ വെച്ച്; സമ കാരണമാണ് വീട്ടിൽ വന്നതെന്ന് സുഹൃത്തുക്കൾ പറയും; ആസിഫ്
സിനിമാ രംഗത്ത് ആസിഫ് അലിയുടെ വളർച്ച പലപ്പോഴും ചർച്ചയായിട്ടുണ്ട്. സിനിമാ പശ്ചാത്തലമില്ലാതെ നായക നിരയിലേക്ക് ഉയർന്ന് വന്ന ആസിഫ് അലിക്ക് ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ആസിഫ് അലി അവതരിപ്പിച്ചു. കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള നടൻമാർ വേണ്ടെന്ന് വെക്കുന്ന വേഷങ്ങളാണ് ഒരു കാലത്ത് തനിക്ക് ലഭിച്ചതെന്ന് ആസിഫ് അലി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
ഇന്ന് മികച്ച കഥകൾ ആസിഫ് അലിയെ തേടിയെത്തുന്നു. നടനെന്ന നിലയിലും ആസിഫ് ഒരുപാട് മുന്നോട്ട് പോയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും ആസിഫ് അലി വലിയ പ്രാധാന്യം നൽകുന്നുണ്ട്. സമ മസ്രറിൻ എന്നാണ് നടന്റെ ഭാര്യയുടെ പേര്. 2013 ലായിരുന്നു വിവാഹം. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ഭാര്യക്കും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്ക് നടൻ പങ്കുവെക്കാറുണ്ട്.

ധന്യ വർമയുമായുള്ള അഭിമുഖത്തിൽ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ്. സുഹൃദ് ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഭാര്യ നൽകുന്നുണ്ടെന്ന് ആസിഫ് പറയുന്നു. എന്റെ വീട്ടിൽ ഒരു പാർട്ടി വെച്ചാൽ ആ പാർട്ടിയുടെ പാക്കപ്പിന് മുമ്പ് ഉണ്ടാകുന്ന ഇമോഷണൽ സ്പീച്ചിൽ എല്ലാവരും പറയുന്ന കാര്യം നീ കാരണമല്ല, ഇവൾ കാരണമാണ് ഞങ്ങൾ ഇവിടെ വന്നതെന്നാണ്. എല്ലാവരെയും കൂട്ടിച്ചേർത്ത് നിർത്തുന്നത് സമയാണ്.
പ്രണയമെന്നാൽ ഇന്ന് സമയാണ്. ഒരുപാട് കാര്യങ്ങളിൽ ഞാൻ ഡിപന്റഡ് ആണ്. ഒറ്റയ്ക്ക് പുറത്ത് പോയാൽ എന്ത് ചെയ്യുമെന്ന് സമ എന്നോട് ചോദിക്കും. എല്ലാ ആറ് മാസം കൂടുമ്പോഴും ഞാനും സമയും ബാക്പാക്ക് ട്രിപ്പ് പ്ലാൻ ചെയ്യും. ഇമിഗ്രേഷൻ കഴിഞ്ഞാൽ പിന്നെ എന്നെ നോക്കുകയേ വേണ്ട. ആ ഒരു കെയറിംഗ് ആണ് ഞാൻ ആഗ്രഹിക്കുന്നത്.

സമയുടെ കോളേജ് പഠനം രണ്ടാം വർഷം ആയപ്പോഴേക്കും ഞങ്ങളുടെ കല്യാണമായി. അതിന് ശേഷം ഞങ്ങൾ ഒരുമിച്ചാണ് വളരുന്നത്. എന്റെ സുഹൃത്തെന്നോ സമയുടെ സുഹൃത്തെന്നോ ഇല്ല. ഞങ്ങളുടെ സുഹൃത്തുക്കളാണെന്നും ആസിഫ് അലി വ്യക്തമാക്കി.
എനിക്ക് കുറേ ബെസ്റ്റ് ഗേൾഫ്രണ്ട്സ് ഉണ്ടായിട്ടുണ്ട്. ഘട്ടം ഘട്ടമായ വളർച്ചയാണ് എനിക്ക് ജീവിതത്തിലുണ്ടായത്. എല്ലാ ഘട്ടത്തിലും ഒരു സ്ത്രീയുടെ സാന്നിധ്യം അവിടെ എനിക്കുണ്ടായിട്ടുണ്ട്. എന്റെ ഉമ്മ മുതൽ എല്ലാവർക്കും അതിനൊരു സ്പേസുണ്ട്. 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു അഫെയ്ർ ഉണ്ടാകുന്നത്. അതുകൊണ്ടാണ് എസ്എസ്എൽസി പാസ് ആയത്.
കോളേജിൽ പഠിക്കുമ്പോൾ ആൻ മേരി എന്ന സഹോദരിയെ പോലുള്ള സുഹൃത്ത് സപ്ലി പരീക്ഷകൾക്ക് സഹായിച്ചു. തൻസീൽ എന്ന സീനിയർ സുഹൃത്തും സപ്ലി എഴുതാൻ ട്യൂഷൻ എടുത്ത് പഠിപ്പിച്ചു. സിനിമയിലേക്ക് വരണം എന്നാഗ്രഹിച്ച സമയത്ത് രജ്മ എന്ന ചേച്ചി ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ മോഹൻലാലിന്റെ അഭിമുഖങ്ങൾ കാണിച്ച് തന്നത് അവരാണ്.
പണ്ടത്തെ എന്റെ ഓണം എന്നത് മോഹൻലാലിന്റെ ഒരു അഭിമുഖവും ഒരു റിലീസുമായിരുന്നെന്നും ആസിഫ് അലി ഓർത്തു. 2018 എന്ന സിനിമയിലാണ് അടുത്തിടെ ആസിഫ് ശ്രദ്ധേയ വേഷം ചെയ്തത്. വലിയ താര നിര അണിനിരന്ന സിനിമ സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫ് ആണ്.


Click it and Unblock the Notifications