റോഷാക്കിൽ ആസിഫലിയോട് അനീതി കാണിച്ചോ? മറുപടിയുമായി മമ്മൂട്ടി
മികച്ച പ്രേക്ഷക പ്രതികരണം തേടി മുന്നേറുകയാണ് റോഷാക്ക് എന്ന മലയാള സിനിമ. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ ഒരുക്കിയ ചിത്രമാണ് റോഷാക്ക്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സനിമ ഇതുവരെ കണ്ട് പരിചയമില്ലാത്ത കഥാഗതിയിലേക്കാണ് പ്രേക്ഷകരെ എത്തിക്കുന്നത്.
അഭിനയിച്ച എല്ലാവർക്കും മികച്ച വേഷം തന്നെയാണ് റോഷാക്കിൽ ലഭിച്ചത്. ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ഷറഫുദിൻ, സഞ്ജു ശിവറാം, മണി ഷൊർണൂർ, ജഗദീഷ്, ബാബു അന്നൂർ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ. ഇബ്ലീസ് എന്നീ സിനിമകൾക്ക് ശേഷം സമീർ അബ്ദുള്ള തിരക്കഥ ഒരുക്കിയ സിനിമയുമാണ് റോഷാക്ക്.
സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായിരുന്നു ദിലീപ്. സിനിമയിലുടനീളം ഈ കഥാപാത്രം മുഖം മറച്ചാണ് എത്തുന്നത്. ആരാണ് ഈ വേഷം ചെയ്തതെന്നറിയാൻ പ്രേക്ഷകർക്ക് കൗതുകം ഉണ്ടായിരുന്നു. ചിലർ ഇത് ആസിഫലിയാണെന്ന് ഊഹിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് നടൻ മമ്മൂട്ടി ആസിഫലിയാണ് ദിലീപിനെ അവതരിപ്പിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.

സിനിമയിൽ അവസാന ഭാഗത്തെങ്കിലും ആസിഫലി മുഖംമൂടി മാറ്റുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. മുൻനിര നായക നടനായ ആസിഫലി എന്തിനാണ് മുഖം കാണിക്കാതെ അഭിനയിച്ചതെന്ന ചോദ്യവും വന്നു. ആസിഫലിയോട് ചെയ്തത് അനീതിയില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ മമ്മൂട്ടി.

'ആസിഫലിയോട് നീതിയും അനീതിയും ഒന്നുമില്ല, ആസിഫലിയോട് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും മനസ്സ് നിറഞ്ഞ സ്നേഹമാണ്. കാരണം ഒരു നടനെ സംബന്ധിച്ച് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ കൂടുതൽ നിങ്ങൾ ബഹുമാനിക്കണം. അയാൾക്കൊരു കൈയടി വേറെ കൊടുക്കണം. മനുഷ്യന്റെ ഏറ്റവും എക്സപ്രസീവായ അവയവമാണ് കണ്ണ്'
'ആസിഫലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആസിഫലിയുടെ കണ്ണുകളിൽ നിന്നാണ് ആസിഫലി ഈ സിനിമയിൽ ഉണ്ടെന്ന് അറിയാത്ത ആളുകൾ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടൻ കണ്ണ് കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചു. ഞങ്ങൾക്ക് എല്ലാവർക്കും മറ്റെല്ലാ അവയവങ്ങളും ഞങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിച്ചു,' മമ്മൂട്ടി പറഞ്ഞു. ദുബായ് പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഷാക്കിന് മുമ്പ് മല്ലു സിംഗ്, ഡോക്ടർ ല്വ, ഉസ്താദ് ഹോട്ടൽ, വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലെല്ലാം ആസിഫലി അതിഥി വേഷം ചെയ്തിട്ടുണ്ട്. സൗഹൃദത്തിന് പുറത്താണ് ഇത്തരം അതിഥി വേഷങ്ങൾ ചെയ്യുന്നതെന്നാണ് ആസിഫലി നേരത്തെ വ്യക്തമാക്കിയത്. കോളേജ് വൈബ് പോലെ തനിക്ക് സിനിമാ ലോകത്ത് വലിയ സൗഹൃദവലയമുണ്ട്. അവരുടെ സിനിമകളിലാണ് ഇത്തരം വേഷങ്ങൾ ചെയ്യുന്നതെന്നും നടൻ വ്യക്തമാക്കി.


Click it and Unblock the Notifications