എല്ലാം അച്ഛൻ നോക്കി, പക്ഷെ മുംബെെയിലെത്തിയോടെ എല്ലാം മാറി; അന്ന് വിലക്ക് വന്നപ്പോൾ; അസിൻ നേരിട്ടത്
സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അസിൻ. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തുടരെ ഹിറ്റുകൾ ലഭിച്ച അസിനെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. വളരെ പെട്ടെന്നായിരുന്നു കരിയറിൽ അസിന്റെ വളർച്ച. വളരെ ശ്രദ്ധാപൂർവമായിരുന്നു അസിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ. കൊമേഴ്ഷ്യൽ സിനിമകളിൽ ശ്രദ്ധേയ നായികാ വേഷം അസിന് ലഭിച്ചു. ഒന്നിന് പിറകെ ഒന്നായി സൂപ്പർസ്റ്റാർ സിനിമകളാണ് അസിൻ ചെയ്തത്. തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടന്ന അസിന് അവിടെയും ഹിറ്റുകൾ ലഭിച്ചു. ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങളുടെ നായികയായി നടി അഭിനയിച്ചു.
ഹിന്ദിയിൽ തിരക്കായതോടെ തമിഴിലും തെലുങ്കിലും അസിൻ സജീവമല്ലാതായി. കാവലൻ മാത്രമാണ് ബോളിവുഡ് നടിയായ ശേഷം അസിൻ ചെയ്ത തമിഴ് സിനിമ. തമിഴകത്ത് നിന്നും നടി മാറി നിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. അക്കാലത്തുണ്ടായ ചില വിവാദങ്ങളാണ് ഇതിന് കാരണം. 2010 ലായിരുന്നു ഈ സംഭം. സൽമാൻ ഖാൻ നായകനായ റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി അസിൻ ശ്രീലങ്കയിലേക്ക് പോയി. ആ സമയത്ത് തമിഴ്നാടും ശ്രീലങ്കയും തമ്മിൽ പ്രശ്നങ്ങളുണ്ട്.

ശ്രീലങ്കയിൽ വെച്ചുള്ള എല്ലാ കൾച്ചറൽ പരിപാടികളും അഭിനേതാക്കൾ ഒഴിവാക്കണമെന്ന് സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിന് അസിന് ശ്രീലങ്കയിൽ പോയി. ഇതിന്റെ പേരിൽ സംഘടന അസിനെ വിലക്കി. എന്നാൽ ഷൂട്ടിംഗ് സ്ഥലത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നെന്നും അറിഞ്ഞപ്പോൾ പ്രൊഡ്യൂസറോട് പറഞ്ഞതാണെന്നുമായിരുന്നു അന്ന് അസിന്റെ വിശദീകരണം.
ശ്രീലങ്കയിൽ ഷൂട്ടിന് പോയ വിവേക് ഒബ്റോയ്, സെയ്ഫ് അലി ഖാൻ, സൽമാൻ ഖാൻ, ലാറ ദത്ത തുടങ്ങിയ താരങ്ങളെയും സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ വിലക്കിയിരുന്നു. എന്നാൽ ഇവരാരും തെന്നിന്ത്യൻ സിനിമാ ലോകവുമായി ബന്ധമുള്ളവരല്ല. പക്ഷെ അസിൻ തമിഴിലെയും തെലുങ്കിലും വിലപിടിപ്പുള്ള താരമാണന്ന്. അക്കാലത്ത് അസിനെ തെന്നിന്ത്യൻ സിനിമകളിൽ കാണാൻ പറ്റാത്തതിന് പ്രധാന കാരണം ഈ വിലക്കാണ്.

ബോളിവുഡാണെങ്കിൽ അസിന് പൂർണമായും ചേർന്ന് പോകാൻ പറ്റുന്ന ഇൻഡസ്ട്രിയായിരുന്നില്ല. ഗ്ലാമറസ് ലോകമായ ബോളിവുഡിലെ ലെെഫ് സ്റ്റെെൽ, ഗോസിപ്പുകൾ, പാർട്ടികൾ എന്നിവയോടൊന്നും അസിന് താൽപര്യമുണ്ടായിരുന്നില്ല. ഗ്ലാമർ വേഷങ്ങളോ ഇന്റിമേറ്റ് രംഗങ്ങളോ ചെയ്യാൻ അസിൻ തയ്യാറായിരുന്നില്ല. ഇത് ബോളിവുഡിലെ അവസരങ്ങൾ കുറച്ചു.
അസിന്റെ കരിയറിൽ വലിയ സ്വാധീനമുണ്ടായിരുന്നയാൾ പിതാവ് ജോസഫ് തോട്ടുങ്കലാണ്. തമിഴിലും തെലുങ്കിലും നടി അഭിനയിച്ചിരുന്ന കാലത്ത് പ്രൊഫഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ജോസഫ് തോട്ടുങ്കലാണ്. പ്രതിഫലക്കാര്യത്തിലും ഡേറ്റിന്റെ കാര്യത്തിലുമൊന്നും അസിന് പ്രശ്നങ്ങളുണ്ടാകാതെ പിതാവ് ശ്രദ്ധിച്ചു. എന്നാൽ ബോളിവുഡിൽ ചെന്നപ്പോൾ ഇതായിരുന്നില്ല സാഹചര്യം.
ബോളിവുഡ് മറ്റൊരു ലോകം തന്നെയായിരുന്നു. പ്രൊഫഷനിൽ പിതാവിന്റെ ഇടപെടൽ അക്കാലത്ത് ബി ടൗൺ മാധ്യമങ്ങളിൽ വാർത്തയായി. ഇതിനെതിരെ അസിൻ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ലഭിച്ചിരുന്ന സ്വകാര്യത ബോളിവുഡിൽ അസിന് ലഭിച്ചിരുന്നില്ല. തെന്നിന്ത്യയിലേത് പോലെ കരിയർ വളർത്തുക ബോളിവുഡിൽ നടിക്ക് എളുപ്പവുമായിരുന്നില്ല. 2016 ൽ വിവാഹ ശേഷം അസിൻ അഭിനയ രംഗം വിടുകയാണുണ്ടായത്.
ബോളിവുഡ് സിനിമാ ലോകത്തെക്കുറിച്ച് നേരത്തെ ഒരിക്കൽ അസിൻ സംസാരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായ മാറ്റങ്ങളില്ല. പക്ഷെ ചില കാര്യങ്ങളിൽ ഹോളിവുഡ് സ്റ്റെെലാണ് ബോളിവുഡിൽ എന്ന് തോന്നുന്നു. ഷെഡ്യൂളൂകൾ പ്ലാൻ ചെയ്യുന്ന രീതിയാണെങ്കിലും ഓരോ ദിവസത്തെ പ്ലാനുകൾ ചെയ്യുന്ന രീതിയാണെങ്കിലും വ്യത്യസ്തമാണ്. പ്രിന്റൗട്ട് എടുത്ത് യൂണിറ്റിലെ എല്ലാ മെമ്പേർസിനും കൊടുക്കും. അതിൽ സൂര്യോദയത്തിന്റെയും സൂര്യസാത്മയത്തിന്റെയും സമയമുണ്ടാകും. എവിടെ വണ്ടി പാർക്ക് ചെയ്യണമെന്ന മാപ്പുണ്ടാകും. ലൊക്കേഷൻ എവിടെയാണെന്നതിന്റെ മുഴുവൻ മാപ്പ് ഉണ്ടാകും.
ഏതൊക്കെ ആർട്ടിസ്റ്റ് അന്ന് വരും. ഏത് സമയത്ത് മേക്കപ്പ് തുടങ്ങണം എന്നൊക്കെയുള്ള വിവരങ്ങൾ നൽകും. എല്ലായ്പ്പോഴും വോക്കി ടോക്കിയിൽ കണക്ടായിരിക്കും. പിന്നെ ഒരു ഇൻഡസ്ട്രിയെന്ന നിലയിൽ നോക്കുമ്പോൾ ബോളിവുഡ് വലിയ പ്ലേ ഗ്രൗണ്ടാണ്. നാഷണൽ എക്സ്പോഷർ കിട്ടുന്ന ഇൻഡസ്ട്രിയാണ്. അതിന്റേതായ പ്ലസും മെെനസും ഉണ്ട്. അവിടെ മീഡിയ വളരെ അഗ്രസീവാണ്. ഒന്നുമില്ലെങ്കിലും എന്തെങ്കിലും കണ്ട് പിടിച്ച് സെൻസേഷണലെെസ് ചെയ്ത് എഴുതും. ഒരുപാട് ചാനലുകൾ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു. ഒന്നുമില്ലാത്തിടത്ത് നിന്ന് എന്തെങ്കിലും ചോദിക്കും. ഓണത്തിന് ആർക്കൊക്കെ ഗിഫ്റ്റ് കൊടുത്തു എന്ന് ചോദിക്കും. അത് പൊക്കിയെടുത്ത് വിവാദമാക്കുമെന്നും അസിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ബോളിവുഡിൽ ആരും തെറ്റായ രീതിയിൽ സംസാരിച്ചിട്ടില്ല. അത് നമ്മുടെ ആറ്റിറ്റ്യൂഡ് അനുസരിച്ചിരിക്കും. ആരെങ്കിലും വല്ല തമാശ പറഞ്ഞാൽ അവഗണിക്കും. വല്ലപ്പോഴുമേ ഞാൻ പാർട്ടികൾക്ക് പോകാറുള്ളൂ. ബോളിവുഡിൽ ഒരുപാട് പാർട്ടികളും മീറ്റിംഗുകളുമുണ്ടാകും. ഞാനാണ് തീരെ പോകാത്തത്. ഫ്രണ്ട്സിന്റെ ഫങ്ഷനുകളാണെങ്കിൽ ഞാൻ പോകും. അല്ലെങ്കിൽ സിനിമകളുടെ സക്സസ് പാർട്ടിക്കും പ്രൊമോഷനും പോകും. എല്ലാവരും അങ്ങനെയല്ലേ പോകുന്നതെന്ന് ചോദിച്ചാൽ അല്ല. ബോളിവുഡിൽ പിആറിന് വേണ്ടി പോകുന്നവരുണ്ട്. വലിയ പാർട്ടിയാണ്, നാളെ പേജ്ത്രീയിൽ വരും, ചാനലുകൾ കവർ ചെയ്യും, അപ്പോൾ വിസിബിലിറ്റി ലഭിക്കും എന്ന രീതിയിൽ. അങ്ങനെ ഒരിക്കലും ഞാൻ പോയിട്ടില്ല.
സൗത്ത് ഇന്ത്യൻ താരങ്ങൾ ഡൗൺ ടു ഏർത്താണ്. ബോളിവുഡിൽ അങ്ങനെ ആയാൽ വിലയില്ല. സിംപിളായാൽ ആ സിംപ്ലിസിറ്റിയെ വാല്യു ചെയ്യില്ല. ഇവിടെ സ്റ്റാർഡം ഉണ്ടാക്കാനാണ് ആളുകൾ നോക്കുക. നിങ്ങളിൽ നിന്നും വ്യത്യസ്തരാണെന്ന് കാണിക്കാൻ. അത് കൊണ്ടാണ് ജാഡ എന്ന് പറയുന്നത്. അത് ഏറ്റവും കൂടുതൽ ബോളിവുഡിലാണെന്നും അസിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ആദ്യ ബോളിവുഡ് ചിത്രം ഗജിനിയിൽ ആമിർ ഖാനായിരുന്നു നായകൻ. പിന്നീട് ലണ്ടൻ ഡ്രീംസിൽ സൽമാൻ ഖാന്റെ നായകനായി. ഹൗസ് ഫുൾ 2 വിൽ അക്ഷയ് കുമാറായിരുന്നു നായകൻ. പിന്നീടിങ്ങോട്ട് സൂപ്പർസ്റ്റാർ സിനിമകൾ അസിന് വന്നില്ല. സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കുന്നതിനേക്കാളും തിരക്കഥകൾക്കാണ് അസിൻ പ്രാധാന്യം നൽകിയത്.
ഓൾ ഈസ് വെൽ ആണ് അസിൻ അവസാനമായി അഭിനയിച്ച സിനിമ. അഭിഷേക് ബച്ചൻ നായകനായ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അഭിനയ രംഗം വിട്ട ശേഷം പൊതുവേദികളിലൊന്നും അസിനെ കണ്ടിട്ടില്ല. ചെറിയ പ്രായം തൊട്ടേ അഭിനയിക്കുന്നതിനാൽ വിവാഹ ശേഷം വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകണമെന്ന് പറഞ്ഞാണ് അസിൻ സിനിമാ രംഗം വിട്ടത്.
പിന്നീട് സ്വന്തം ഫോട്ടോ അസിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടേയില്ല. ബി ടൗണിലെ പാപ്പരാസികളും അസിനെ കാണാറില്ല. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് അസിൻ. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയാണ് അസിൻ കരിയർ തുടങ്ങുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ സംയുക്ത വർമയാണ് നായികയായെത്തിയത്. അസിന് സഹനായിക റോളായിരുന്നു. തന്നോട് പറഞ്ഞത് പോലെയായിരുന്നില്ല കഥാപാത്രം സിനിമയിൽ വന്നതെന്ന് അസിൻ പറഞ്ഞിട്ടുണ്ട്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ കൊടുത്തതോടെ അസിന്റെ കരിയർ മാറി മറിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം സ്വന്തം ശബ്ദത്തിലാണ് അസിൻ ഡബ് ചെയ്തത്.


Click it and Unblock the Notifications