'മോഹൻലാൽ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഇന്നസെന്റ് മരിച്ചുപോയേനെ'; പിൻഗാമിയുടെ ഷൂട്ടിനിടെ നടന്ന അപകടം!
ഫീൽ ഗുഡ് സിനിമകളിലൂടെ നാട്ടിൻ പുറത്തെ നന്മകൾ ഒപ്പിയെടുക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാട് ഒന്ന് മാറി ചിന്തിച്ചപ്പോൾ മലയാളത്തിന് കിട്ടിയ എക്കാലത്തേയും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായ പിൻഗാമി. ആക്ഷൻ സീൻസ് ആയാലും ഡയലോഗ് ആയാലും എല്ലാം തീപ്പൊരിയാണ്. പൂച്ച കണ്ണുള്ള വില്ലനും ഇന്നസെന്റും ജഗതിയും സുകുമാരനും പിന്നെ സിനിമയുടെ ജീവനായ തിലകൻ അവതരിപ്പിച്ച കുമാരേട്ടൻ എന്ന കഥാപാത്രവും ഒക്കെ ഇന്നും കാണികൾക്ക് ഒരു അത്ഭുതം ആണ്. മോഹൻലാൽ എന്ന താരത്തിന്റെ ആക്ഷൻ സിനിമ പട്ടികയിൽ ആരും അധികം പൊക്കി പറഞ്ഞ് കേൾക്കാത്ത കഥാപാത്രമാണ് ക്യാപ്റ്റൻ വിജയൻ മേനോൻ.
ഒരു അവധിക്കാലത് നാട്ടിലേക്ക് വരുന്ന ക്യാപ്റ്റൻ വിജയ് മേനോൻ റോഡിൽ പിടയുന്ന കുമാരേട്ടനെ കാണുന്നതും അതിന്റെ അവസാനം എന്നവണ്ണം അദ്ദേഹത്തിന്റെ ജീവിതത്തിൽ അയാളുടെ അച്ഛനമ്മമാരുടെ മരണത്തിന് പിന്നിൽ നടന്ന ഒരു സംഭവം അറിയുകയും അങ്ങനെ ആ അവധിക്കാലത്തിന് മുമ്പ് അദ്ദേഹം തനിക് നഷ്ടപ്പെട്ടുവെന്ന് വിചാരിച്ച പല കാര്യങ്ങളും കുമാരേട്ടന്റെ ഡയറിലുടെ അയാൾ വീണ്ടെടുക്കുന്നതും ആണ് പിൻഗാമിയുടെ കഥ. കുമാരേട്ടൻ ആയി തിലകനും കാപ്റ്റൻ വിജയ് മേനോൻ ആയി ലാലേട്ടനും മികച്ച അഭിനയമുഹൂർത്തകൾ ആണ് കാഴ്ചവെച്ചത്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ മോഹൻലാലിന്റെ തന്നെ പ്രണവം ആർട്സ് ആണ് സിനിമ നിർമിച്ചതും.

മനോഹരമായ നിരവധി ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചത്. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ നടന്ന ഒരു അപകടത്തെ കുറിച്ച് ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ഷിബു ലാൽ സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ ക്ലൈമാക്സ് ഊട്ടിയിൽ ചിത്രീകരിച്ചപ്പോൾ നടന്ന ബോംബ് ബ്ലാസ്റ്റിൽ നിന്നും നടൻ ഇന്നസെന്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തെ കുറിച്ചാണ് ഷിബു ലാൽ വെളിപ്പെടുത്തിയിരിക്കുന്നത്. 1994ൽ പുറത്തിറങ്ങിയ പിൻഗാമിയിലെ പ്രധാന വില്ലന്മാരിൽ ഒരാളായ അഡ്വക്കറ്റ് അയ്യങ്കാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്നസെന്റ് അവതരിപ്പിച്ചത്.

'ക്ലൈമാക്സ് ഊട്ടിയിലാണ് ചിത്രീകരിച്ചത്. ബോംബ് ബ്ലാസ്റ്റ് ഒക്കെ ഉള്ളതിനാൽ വിജനമായ പ്രദേശം കണ്ടെത്തിയായിരുന്നു ഷൂട്ടിങ് നടത്തിയത്. ചിത്രത്തിലെ പ്രധാന വില്ലനായ എഡ്വിൻ തോമസ് എന്ന കഥാപാത്രത്തെ മോഹൻലാലിന്റെ കഥാപാത്രം കാറിൽ ബോംബ് സെറ്റ് ചെയ്ത് റിമോട്ട് വഴിയാണ് കൊലപ്പെടുത്തുന്നത്. ബോംബ് ബ്ലാസ്റ്റ് നടക്കുന്നത് ഇന്ദ്രൻസിന്റെ കഥാപാത്രവും മോഹൻലാലിന്റെ കഥാപാത്രത്തിനൊപ്പം നിന്ന് കാണുന്നത് പിൻഗാമിയുടെ ക്ലൈമാക്സിൽ കാണിക്കുന്നുണ്ട്. ആ ബോംബ് ബ്ലാസ്റ്റ് നടക്കുമ്പോൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ കാറിന്റെ ഡോർ പറന്നുയർന്ന് ഇന്നസെന്റിന് നേർക്ക് വന്നു. പുക കാരണം ഇന്നസെന്റ് ഇത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ മോഹൻലാൽ ഇത് ശ്രദ്ധിക്കുകയും ഞൊടിയിടയിൽ ഇന്നസെന്റിനെ മാറ്റുകയും ചെയ്തു.'

'ഇല്ലെങ്കിൽ അന്ന് ഡോർ ദേഹത്ത് പതിച്ച് ഇന്നസെന്റ് മരിച്ചുപോയേനെ. ആ ഡോർ പറന്ന് വരുന്നത് ക്ലൈമാക്സിലും ശ്രദ്ധിച്ചാൽ കാണാം' ഷിബു ലാൽ പറയുന്നു. പിൻഗാമി തിയേറ്ററിൽ പക്ഷെ പരാജയമായിരുന്നു. ആ സമയത്ത് തേന്മാവിൻ കൊമ്പത്ത് തിയേറ്റുകളിൽ പ്രദർശിപ്പിച്ചിരുന്നതിനാലാണ് ചിത്രം പരാജയപ്പെട്ടതെന്നും സിനിമാപ്രേമികൾ പറയുന്നു. രഘുനാഥ് പലേരി എഴുതിയ കുമാരേട്ടൻ പറയാത്ത കഥ എന്ന ചെറുകഥയിൽ നിന്നും പ്രചോദമുൾക്കൊണ്ടാണ് അദ്ദേഹം തന്നെ പിൻഗാമിക്ക് കഥയെഴുതിയത്. മാസ് ഡയലോഗുകളിലൂടെ കൈയ്യടി വാങ്ങിയ മോഹൻലാലിനെ ക്ലാസ് ഹീറോയായി കാണിച്ച സിനിമ കൂടിയായിരുന്നു പിൻഗാമി.


Click it and Unblock the Notifications