'വായില്‍ ചോര വന്ന് നിറയുകയായിരുന്നു, ഉറക്കമിളച്ചിരുന്ന് മുറുക്കുകയാണോയെന്നാണ് മകൾ ചോദിച്ചത്'; ജി.എസ് പ്രദീപ്
ജി.എസ് പ്രദീപിനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. അശ്വമേധം എന്ന ഒറ്റ പരിപാടി മാത്രം മതി ജി.എസ് പ്രദീപ് എന്ന പേര് മലയാളിക്ക് മനസിലാകാൻ. ഓർമ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ടെലിവിഷൻ അവതാരകനെന്ന വിശേഷണവും ജി.എസ് പ്രദീപിന് സ്വന്തമാണ്.
ജി.എസ് പ്രദീപിന്റെ അശ്വമേധത്തിൽ അദ്ദേഹത്തോടൊപ്പം പ്രമുഖർ വരെ മത്സരിച്ചിട്ടുണ്ട്. അശ്വമേധം കണ്ടിട്ടുള്ളവർക്ക് ജി.എസ് പ്രദീപ് അന്നും ഇന്നും ഒരു അത്ഭുതമാണ്. മറ്റൊരാളുടെ മനസിലുള്ള കാര്യങ്ങൾ ഇത്രയേറെ കൃത്യതയോടെ വളരെ കുറച്ച് ചോദ്യങ്ങൾ മാത്രം ചോദിച്ചുകൊണ്ട് എങ്ങനെ കണ്ടെത്തുന്നുവെന്നതാണ് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്.
അശ്വമേധത്തിലൂടെ ഹിറ്റായ ജി.എസ് പ്രദീപിന് വിമർശമനങ്ങൾ കേൾക്കേണ്ടി വന്നത് മലയളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്ത ശേഷമാണ്. വളരെ വർഷങ്ങൾക്ക് മുമ്പ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസിനോട് സമാനമായൊരു പരിപാടിയായിരുന്നു മലയാളി ഹൗസ്.
അവിടെ മത്സരാർഥിയായി വന്ന ജി.എസ് പ്രദീപിന്റെ ചില പ്രവൃത്തികളും അഭിപ്രായ പ്രകടനങ്ങളുമാണ് അദ്ദേഹത്തിന് ഹേറ്റേഴ്സിനെ ഉണ്ടാക്കി കൊടുത്തത്.

ഇതുവരെയുള്ള ജീവിത കാലത്തിനിടയിൽ പ്രദീപ് അനുഭവിച്ച കാര്യങ്ങൾ കേട്ടാലും ആരും അത്ഭുതപ്പെട്ട് പോകും. മരണത്തിന്റെ അടുത്ത് വരെ എത്തിയ ശേഷം ജീവിതത്തിലേക്ക് തിരിച്ച് വന്നൊരു വ്യക്തി കൂടിയാണ് ജി.എസ് പ്രദീപ്.
അങ്ങനൊരു സാഹചര്യം പ്രദീപിന് വന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങൾ തന്നെയായിരുന്നു കാരണം. ജി.എസ് പ്രദീപിന്റെ അഭിമുഖങ്ങൾ തപ്പിയാൽ വളരെ കുറച്ച് മാത്രമെ സോഷ്യൽമീഡിയയകളിൽ നിന്നും ലഭിക്കൂ.

അതിൽ ഒരിക്കൽ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ജി.എസ് പ്രദീപ് തനിക്ക് വന്ന അസുഖങ്ങളെ കുറിച്ചും അതിൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചും വിവരിച്ചിരുന്നു. അസുഖം ബാധിച്ച് അസ്ഥികൂടം പോലെ മെലിഞ്ഞ് പോയതിനെ കുറിച്ചും ജി.എസ് പ്രദീപ് പറയുന്നുണ്ട്.
'ലിവര്‍സിറോസിസ് വരുന്നതിന് മുമ്പുള്ള സമയമെല്ലാം നന്നായി ആഘോഷിച്ചിരുന്നു. അതിന് ശേഷമാണ് അസുഖം വന്നത്. ചികിത്സയിലൂടെ ഭേദമാവില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. പ്രതീക്ഷയ്ക്ക് വകയില്ലെന്നും പറഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തേക്ക് പോവരുതെന്ന് നിര്‍ദേശിച്ച സമയത്ത് ഞാനൊരു പരിപാടിക്ക് പോയിരുന്നു.'

'നേരത്തെ ഏറ്റുപോയ പരിപാടിയായിരുന്നു അത്. അഡ്വാന്‍സൊക്കെ മേടിച്ചിരുന്നു. സുഹൃത്തിന്റെ നിര്‍ദേശപ്രകാരമായാണ് പോയത്. ഡോക്ടര്‍മാര്‍ പോവരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത്തെ സ്‌റ്റേജില്‍ യാത്ര പ്രയാസമാണെന്നായിരുന്നു അവരെല്ലാം പറഞ്ഞത്. ബില്‍റൂബിനൊക്കെ നല്ല കൂടുതലായിരുന്നു.'
'കാറില്‍ ബെഡ് കെട്ടിവെച്ച് കൊണ്ടുപോകൂയെന്നായിരുന്നു. അങ്ങനെയാണ് ഞാന്‍ തളിപ്പറമ്പിലെ പരിപാടിക്ക് പോയത്. ഒഎന്‍വിയുടെ കവിത ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്. ഞാന്‍ വിസിറ്റിങ് പ്രൊഫസറായി പോവാറുള്ള കോളജിലെ വിദ്യാര്‍ത്ഥികളൊക്കെ അന്ന് അവിടെയുണ്ടായിരുന്നു.'

'അവരൊക്കെ കരയുകയായിരുന്നു. കോട്ടൊക്കെയിട്ടാണല്ലോ പരിപാടികളില്‍ പങ്കെടുക്കുന്നത്. ആ സമയത്ത് കോട്ട് ധരിച്ചപ്പോള്‍ ഒരു കമ്പില്‍ കോട്ടിരിക്കുന്നത് പോലെയായിരുന്നു. അസ്ഥികൂടം പോലെ മെലിഞ്ഞ് പോയിരുന്നു. തിരികെ ആശുപത്രിയിലേക്ക് വന്ന സമയത്ത് ഡോക്ടര്‍മാര്‍ വന്ന് പരിശോധനകളെല്ലാം നടത്തിയിരുന്നു. 13 തവണയാണ് അവര്‍ രക്ത പരിശോധന നടത്തിയത്. കുറെ ഡോക്ടേഴ്‌സുണ്ടായിരുന്നു.'
'എല്ലാവരും ഒന്നിച്ചാണ് റൂമിലേക്ക് വന്നത്. അവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു. സമയം കഴിഞ്ഞുവല്ലേ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അപ്പോഴാണ് ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ച് ചേട്ടാ എന്താണ് സംഭിച്ചതെന്നറിയില്ല ഇവിടെ വന്നപ്പോള്‍ നിങ്ങളുടെ ബില്‍റൂബിന്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് നാലായി കുറഞ്ഞു. എങ്ങനെയാണിത് സംഭവിച്ചതെന്നറിയില്ലെന്നും പറഞ്ഞത്.'

'ഈ അസുഖം ബാധിച്ച ആരുടേയും മുഖവും കവിളുമൊന്നും സാധാരണ പോലെയാവില്ല. എന്തോ ഭാഗ്യമാവുമെന്നാണ് എന്നെ കണ്ട ചിലര്‍ പറഞ്ഞത്. മകള്‍ ടെറസിലിരുന്ന് പഠിച്ചോണ്ടിരിക്കുന്ന സമയത്ത് ഞാന്‍ ബ്ലഡ് ഛര്‍ദ്ദിച്ച് കൊണ്ടിരിക്കുകയായിരുന്നു.'
'ഇടയ്ക്കിടയ്ക്ക് തുപ്പാനെഴുന്നേല്‍ക്കുന്നത് കണ്ട് അച്ഛന്‍ ഉറക്കമിളച്ചിരുന്ന് മുറുക്കാന്‍ ഉപയോഗിക്കുന്നുണ്ടോയെന്നായിരുന്നു മകള്‍ ചോദിച്ചത്. ലിവര്‍സിറോസിസ് രൂക്ഷമായപ്പോള്‍ വായില്‍ ചോര വന്ന് നിറയുമായിരുന്നു' ജി.എസ് പ്രദീപ് പറഞ്ഞു.


Click it and Unblock the Notifications