ഞങ്ങളെ പൂര്‍ണമായും ഇഗ്നോര്‍ ചെയ്തു, ഇമോഷൻ രംഗം ചിത്രീകരിച്ചത് ഇങ്ങനെയായിരുന്നു...
മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. പ്രേക്ഷകരെ നിരാശപ്പെടുത്താതെയാണ് മിക്ക വീനീത് ശ്രീനിവാസൻ ചിത്രങ്ങളും എത്തുന്നത്. ആറ് വർഷത്തിന് ശേഷമാണ് വിനീത് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഹൃദയത്തെ യൂത്തും കുടുംബപ്രേക്ഷകരും ഒന്നിച്ച് ഏറ്റെടുത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച റിപ്പോർട്ടാണ് ലഭിക്കുന്നത്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇവരും പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ചിത്രത്തിലൂടെ വളരെയധികം പ്രശംസയേറ്റുവാങ്ങിയ കഥാപാത്രമായിരുന്നു അശ്വതിന്റേത്. അരുണിന്റെ കൂട്ടുകാരനായ ആന്റണി താടിക്കാരനായിട്ടായുരുന്നു സ്‌ക്രീനിലെത്തിയത്. പ്രണവ്- അശ്വത് കോമ്പോ ഹൃദയത്തിൽ വർക്കായിട്ടുമുണ്ട്. ഇപ്പോഴിത ചിത്രത്തിലെ ഒരു ഇമോഷണല്‍ രംഗം ഷൂട്ട് ചെയ്തതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് അശ്വത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
അതിന് മുമ്പേയുള്ള എല്ലാ സീനിലും കൃത്യമായി നിര്‍ദേശം നല്‍കുകയും കൊറിയോഗ്രാഫ് ചെയ്യുകയും ചെയ്തിരുന്ന വിനീത് ശ്രീനിവാസന്‍ ആ ഒരു സീന്‍ എത്തിയപ്പോള്‍ അത്തരത്തിലുള്ള ഒരു സജഷനും തന്നില്ലെന്നും തന്നെയും അപ്പുവിനെയും പൂര്‍ണമായി ഇഗ്നോര്‍ ചെയ്യുകായിരുന്നെന്നും അശ്വത്ത് പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ''ചിത്രത്തില്‍ തങ്ങളുടെ കൂട്ടുകാരന്‍ മരിക്കുന്ന സീനായിരുന്നു അത്. എന്നാല്‍ അവനുമായി ഒരു ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഉണ്ടാക്കിയെടുക്കാന്‍ തനിക്കും അപ്പുവിനും ആയില്ല. ഇതിന് മുമ്പ് അവനെ രണ്ട് തവണ മാത്രമേ കണ്ടിരുന്നുള്ളുവെന്നും ഒരു സീനില്‍ മാത്രമാണ് അഭിനയിച്ചതെന്നും ഈ സീന്‍ ഷൂട്ട് ചെയ്ത ശേഷമാണ് മറ്റ് കോമ്പിനേഷന്‍ സീനുകള്‍ ഷൂട്ട് ചെയ്തതെന്നും അശ്വത് പറയുന്നു.
എന്താണ് ചെയ്യേണ്ടത് എന്നോര്‍ത്ത് തനിക്കും അപ്പുവിനും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. അപ്പോള്‍ വിനീത് ശ്രീനിവാസന്‍ അടുത്ത് വന്ന് കൈ പിടിച്ച് 'ഇതെങ്ങനെ കൊറിയോഗ്രാഫ് ചെയ്യണമെന്ന് ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. നിങ്ങള്‍ ചെയ്‌തോ, എനിക്കാവശ്യമുള്ളത് ഞാന്‍ ഷൂട്ട് ചെയ്‌തോളാം എന്ന് പറയുകയുമായിരുന്നു, ഇത് കേട്ടമാത്രയില്‍ ഒന്ന് പാളിയെങ്കിലും ഏറ്റവും ഫ്രീ ആയുള്ള മൊമെന്റ് ആയി തോന്നിയെന്നാണ് അശ്വത് പറയുന്നത്. 'സിനിമയിലെ ഏറ്റവും ഇമ്പോര്‍ട്ടന്റ് ആയ സീന്‍ എടുക്കുമ്പോള്‍ ഡയറക്ടര്‍ വന്ന് പറയുന്നു നിങ്ങള്‍ ചെയ്‌തോ എന്ന്. അതായിരിക്കും അദ്ദേഹത്തിന്റെ ഡയറക്ഷന്‍,' അശ്വത് പറയുന്നു.
ആ സുഹൃത്ത് മരിക്കുന്നത് റിയൽ സംഭവമായിരുന്നു എന്ന് സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സെല്‍വ കേവലം ഭാവനാസൃഷ്ടിയല്ലെന്നും യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു കൂട്ടുകാരനുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞത്. വിനീതിന്റെ കേളേജ് ജീവിതവിമായി ഹൃദയത്തിന് ചെറിയ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. വിനീതിന്റെ വാക്കുകൾ ഇങ്ങനെ...''ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം നടന്നിരുന്നു. എന്റെ സുഹൃത്തായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമായിരുന്നില്ല.
എന്നാല്‍ എന്റെ സുഹൃത്തിനോട് മരിച്ച ആള്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നു. അവന്‍ എന്തുമാത്രം വിഷമിച്ചിട്ടുണ്ടെന്ന് അന്ന് ഞാന്‍ കണ്ടതാണ്. അതേ സ്ഥലത്ത് അത് വീണ്ടും ഷൂട്ട് ചെയ്യുമ്പോള്‍ വല്ലാതെയായിരുന്നു. എഴുതിയപ്പോള്‍ അങ്ങനെയൊന്നും തോന്നിയിരുന്നില്ല. ഓര്‍മയില്‍ വരുന്നുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഷൂട്ട് ചെയ്തപ്പോള്‍ ആ വേദന ശരിക്കും മനസിലേക്ക് വന്നു. അതുകൊണ്ട് ഞാനത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ത്തു,' എന്നാണ് വിനീത് പറയുന്നത്. സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നിനെ കുറിച്ച് പറയവെയായുരുന്നു വിനീത് ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications











