പത്മയുടെ മാറ്റം ഇത്! മകളെക്കുറിച്ച് അശ്വതി ശ്രീകാന്ത്! കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റ് ഇങ്ങനെ തിരുത്താം!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെയില്‍ നിന്നും വിജെയായി മാറിയ അശ്വതിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയാണ് ഈ അവതാരകയുടെ പ്രത്യേകത. വാക്ചാതുര്യം മാത്രമല്ല എഴുത്തിലും തനിക്ക് പിടിയുണ്ടെന്നും അശ്വതി തെളിയിച്ചിരുന്നു. കുട്ടികള്‍ക്കായി കഥ പറഞ്ഞും താരമെത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മദേഴ്സ് ഡേയില്‍ അശ്വതി പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി മാറിയിരുന്നു. ഒരുപാട് അമ്മമാരാണ് അതിന് ശേഷം എന്നോടൊന്ന് സംസാരിക്കാമോയെന്ന ചോദിച്ച് എത്തിയതെന്ന് അവര്‍ പറയുന്നു. പ്രസവ ശേഷമുള്ള പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെയായിരുന്നു അശ്വതി അന്ന് തുറന്നുപറഞ്ഞത്. ആ പോസ്റ്റിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. പഴയ പോസ്റ്റും അശ്വതി ഷെയര്‍ ചെയ്തിട്ടുണ്ട്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

തിരുത്തല്‍ ഇതാണ്
കഴിഞ്ഞ മദേഴ്‌സ് ഡേയ്ക്ക് എഴുതിയ കുറിപ്പാണ്...സത്യത്തിൽ ലോകത്തിന്റെ പല കോണിലുമുള്ള ഒരുപാട് അമ്മമാരുമായി കണക്റ്റ് ചെയ്യാൻ എന്നെ സഹായിച്ച ഒന്ന്...പോസ്റ്പാർട്ടം ഡിപ്രെഷനെ കുറിച്ച് സങ്കടങ്ങൾ പറഞ്ഞും എന്നോടൊന്നു സംസാരിക്കാമോ എന്ന് ചോദിച്ചും ഇൻബോക്സിൽ ഇന്നും വരാറുള്ള പല മെസ്സേജുകൾക്കും കാരണമായതും ഈയൊരു പോസ്റ്റ് ആണ്. കൊച്ചിയിലേക്ക് താമസം മാറി എന്നതും പത്മയുടെ രാത്രിക്കരച്ചിലുകൾ ഏറെക്കുറേ അവസാനിച്ചു എന്നതുമാണ് പഴയ പോസ്റ്റിൽ ആകെയുള്ള തിരുത്തൽ.

വീണ്ടും ഷെയര്‍ ചെയ്യാന്‍ കാരണം
രാവിലെ പഴയ പോസ്റ്റ് ഷെയർ ചെയ്‍തത് ചിലർക്ക് വിസിബിൾ അല്ലായിരുന്നു. അതുകൊണ്ടാണ് വീണ്ടും ഷെയർ ചെയ്തതെന്നും അശ്വതി വ്യക്തമാക്കിയിരുന്നു. തന്നിലെ അമ്മയെക്കുറിച്ചും പത്മ ജനിച്ച സമയത്തുണ്ടായിരുന്ന വിഷാദത്തെക്കുറിച്ചുമൊക്കെയായിരുന്നു അശ്വതി എഴുതിയത്. പ്രസവ ശേഷമുള്ള വിഷാദത്തെ താന്‍ എങ്ങനെയാണ് അതിജീവിച്ചതെന്നും അശ്വതി തുറന്നെഴുതിയിരുന്നു.

ഭര്‍ത്താവിന്‍റെ ചോദ്യം
ഞാനൊരു നല്ല അമ്മയല്ലേ എന്ന ചോദ്യം എന്നോട് തന്നെ ചോദിച്ച് ‘അല്ല' എന്ന് നിർദാക്ഷിണ്യം ഉത്തരം കൊടുത്ത് വിഷാദത്തിലേയ്ക്ക് ഞാനെത്ര വട്ടം കൂപ്പു കുത്തിയിട്ടുണ്ടെന്നറിയാമോ ? അപ്പോഴൊക്കെ ചേർത്ത് നിർത്തി ഭർത്താവ് ചോദിക്കും ‘നീ നല്ല അമ്മയല്ലെങ്കിൽ പിന്നെ ആരാടി നല്ല അമ്മ' !! ആ ഒരു ചോദ്യത്തിന്റെ ബലത്തിൽ ഞാൻ വീണ്ടും നിവർന്നു നിൽക്കും . ദുബായിൽ റേഡിയോ അവതാരകയായിരുന്ന കാലത്താണ് പത്മ ജനിക്കുന്നത്. പ്രസവത്തിന് ഒരാഴ്ച മുൻപ് വരെയും ജോലിയ്ക്ക് പോയിരുന്നുവെന്നും അശ്വതി അന്ന് വ്യക്തമാക്കിയിരുന്നു.

ഉറക്കമില്ലാത്ത രാത്രികള്‍
ജനിച്ച ആദ്യ ദിവസം രാത്രി കുഞ്ഞ് സുഖമായുറങ്ങി. ഭാഗ്യം, രാത്രി ഉറങ്ങുന്നുണ്ടല്ലോ എന്ന് ഞങ്ങൾ ആശ്വാസം പറഞ്ഞു. പക്ഷേ അത് പിന്നീടങ്ങോട്ട് വർഷങ്ങൾ നീളുന്ന ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കം മാത്രമായിരുന്നു. പത്മ പകലൊക്കെ ഉറങ്ങി രാത്രി മുഴുവൻ ഉണർന്നു കരഞ്ഞു കൊണ്ടേയിരുന്നു. കൈക്കുഞ്ഞുങ്ങളെ എടുക്കാൻ പോലും വശമില്ലായിരുന്ന ഞാനും ഏതൊരമ്മയെയും പോലെ കുഞ്ഞിനെയെയും എടുത്ത് രാവെളുക്കുവോളം മുറിയിലൂടെ നടന്നു. പാലു തികയാഞ്ഞിട്ടാകുമെന്ന അടക്കം പറച്ചിലുകൾക്കൊടുവിൽ കുപ്പിപ്പാലും രംഗപ്രവേശം ചെയ്തു. അത് വലിയ അപമാനമായാണ് തോന്നിയത്.

ജോലിക്ക് പോയപ്പോഴുള്ള അവസ്ഥ
മെറ്റേണിറ്റി ലീവ് തീര്‍ന്നതോടെയായിരുന്നു അശ്വതി ജോലിക്ക് പോയത്. സഹായത്തിന് വന്ന ചേച്ചിയായിരുന്നു കുഞ്ഞിനെ നോക്കുന്നത്. നിര്‍ത്താതെ കരഞ്ഞും വാശി കാണിച്ചും പത്മ അമ്മയെ തോല്‍പ്പിക്കുകയായിരുന്നു. അമ്മ പോയപ്പോള്‍ മുതലുള്ള കരച്ചില്‍ അവസാനിച്ചത് സ്റ്റുഡിയോയിലെത്തി അമ്മയുടെ കൈകളിലേക്കെത്തിയപ്പോഴായിരുന്നു. ജോലി ഉപേക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. കൈക്കുഞ്ഞിനേം കൊണ്ടായിരുന്നു പിന്നീട് പോയത്.

അമ്മക്കുട്ടി
എല്ലാത്തിനും അമ്മയെന്ന വാശിയായിരുന്നു പത്മയ്ക്ക്. അമ്മ ജോലിക്ക് പോകുമ്പോ ഞാൻ എന്തിനാ കരയുന്നെ എന്നറിയാവോ ? എല്ലാ പിള്ളേർക്കും അമ്മമാരെ ഇഷ്ടവല്ലേ. അതിനേക്കാളും കൊറേ കൊറേ കൂടുതൽ ഇഷ്ടമുണ്ട് എനിക്ക് അമ്മയോട്.ഈ ലോകത്ത് വച്ച് ഏറ്റോം ഇഷ്ടമെന്നായിരുന്നു പത്മ ഇടയ്ക്ക് അമ്മയോട് പറഞ്ഞത്.


Click it and Unblock the Notifications