'പൃഥ്വിരാജ് പഴയ ഓർമയിൽ വിളിച്ചതാണ്, ട്രോളന്മാരോട് നന്ദിയുണ്ട്'; വിശേഷങ്ങൾ പങ്കുവെച്ച് ഷിബു തുമ്പൂർ!
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച ഫാന്റസി മൂവി ഏതാണ് എന്ന് ചോദിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ഉത്തരങ്ങൾ മൈ ഡിയർ കുട്ടിച്ചാത്തൻ, അത്ഭുതദ്വീപ് തുടങ്ങിയ പരീക്ഷണ ചിത്രങ്ങളാണ്. മറ്റ് ഫാന്റസി ചിത്രങ്ങളിൽ ഉപയോഗിച്ച പോലെ അത്രകണ്ട് കമ്പ്യൂട്ടർ, ഗ്രാഫിക്സ്, ടെക്‌നിക്കുകൾ എന്നിവ ഒന്നും തന്നെ ഉപയോഗിക്കാതെ തീർത്തും ഒരു ഫാന്റസി ലോകത്തിൽ കൊണ്ടുപോകുന്ന കഥപറച്ചിലും ചിത്രീകരണവും ആയിരുന്നു അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ വിനയൻ എന്ന സംവിധായകൻ സമ്മാനിച്ചത്. ഇന്ന് പല നവയുഗ സിനിമാക്കാർ ചെയ്യുന്നതിലും വലിയ ചങ്കുറ്റം ആണ് വിനയൻ എന്ന മനുഷ്യൻ 2005ൽ ഈ സിനിമയിൽ കൂടെ കാണിച്ചത്.
പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതിശ്രീകുമാർ, ജഗദീഷ്, കൽപ്പന, ബിന്ദു പണിക്കർ തുടങ്ങി വലിയൊരു താരനിര അണിനിരന്ന സിനിമ കൂടിയായിരുന്നു അത്ഭുതദ്വീപ്. ഇപ്പോഴും പലരും റിപ്പീറ്റ് മോഡിലിട്ട് കാണുന്ന സിനിമകളിൽ ഒന്ന് കൂടിയാണ് അത്ഭുതദ്വീപ്. ആരും ചിന്തിക്കാത്ത ഒരു വ്യത്യസ്ത പ്രമേയത്തെ ഒട്ടും മോശമാക്കാതെ തന്നെ ആ കാലഘട്ടത്തിലെ ചുരുങ്ങിയ ബജറ്റിന്റെ പിൻബലത്തോടെ മനോഹരമാക്കാൻ വിനയന് കഴിഞ്ഞിട്ടുണ്ട്. സിനിമക്ക് വേണ്ട കൊട്ടാരമുൾപ്പെടെയുള്ള സെറ്റുകൾ ആയിരക്കണക്കിന് വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങൾ സിനിമയിൽ ഇടക്കുള്ള വിഎഫക്സ് വർക്കുകൾ എല്ലാം നന്നായി തന്നെ വന്നിട്ടുണ്ട്. എല്ലാത്തിലുമുപരി കുറിയവർ എന്ന് മുദ്രകുത്തപ്പെട്ട് തങ്ങളുടെ കഴിവുകളെ പ്രദർശിപ്പിക്കാൻ ഒരു വേദി പോലും കിട്ടാതിരുന്ന ഒട്ടേറെ കുഞ്ഞു'വലിയ'കലാകാരന്മാർക്ക് അതിനുള്ള വലിയൊരവസരം വിനയൻ ഈ സിനിമയിലൂടെ നൽകി.

കൂടെ യുവരാജാവായി നായകതുല്യ വേഷത്തിൽ ഗിന്നസ് പക്രുവിന് അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു വേഷവും നൽകി. ഒറു മികച്ച കാഴ്ചാനുഭവം തന്നെയാണ് അത്ഭുതദ്വീപ്. സിനിമ കണ്ടവർ ഏറ്റവും കൂടുതൽ ഭയപ്പെട്ടത് ക്ലൈമാക്സിനോട് അടുക്കുമ്പോൾ അത്ഭുതദ്വീപിലേക്ക് വരുന്ന ഉയരം കൂടിയ നരഭോജികളെ കണ്ടിട്ടാണ്. ആറടിക്ക് മുകളിൽ പൊക്കവും അതിനൊത്ത ശരീരഭാരവും രക്തം പുരണ്ട പല്ലുകളുമായി അവർ കാഴ്ചക്കാരെ ഭയപ്പെടുത്തി. ഉയരം കൊണ്ട് പ്രശസ്തനായ ഷിബു തുമ്പൂരും സംഘവുമായിരുന്നു അത്ഭുതദ്വീപിൽ നരഭോജികളായി അഭിനയിച്ചത്. ആ നരഭോജിയായ മനുഷ്യനെ അടുത്തിടെ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന പൃഥ്വിരാജ് ചിത്രത്തിലും കണ്ടതോടെ സോഷ്യൽമീഡിയ അദ്ദേഹത്തിന്റെ അത്ഭുതദ്വീപിലെ പഴയ വീഡിയോകളും ചിത്രങ്ങളും വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. ബ്രോ ഡാഡിയിൽ വളരെ ചെറിയ സീനുകളിൽ മിന്നി മറഞ്ഞ് പോകുന്ന ഷിബുവിനെ ആദ്യം മുന്നിലേക്ക് കൊണ്ടുവന്നത് ട്രോളന്മാരാണ്. അവരോട് നന്ദി പറയുകയാണ് ഇപ്പോൾ ഷിബു. ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷിബു തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

'കായംകുളം കൊച്ചുണ്ണി, പറയിപെറ്റ പന്തിരുകുലം എന്ന രണ്ട് സീരിയലുകളിലൂടെയാണ് ആദ്യം എത്തുന്നത്. അതിനുശേഷം നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ എത്തി. ഇത് സംവിധായകൻ വിനയൻ കണ്ടിരുന്നു. അത്ഭുതദ്വീപിലേക്ക് നരഭോജികളായി അഭിനയിക്കാൻ ഉയരം ഉള്ള ആൾക്കാരെ ആവശ്യമായിരുന്നു. അങ്ങനെ കേരളത്തിലെ ടോൾമെൻ അസോസിയേഷനുമായി ബന്ധപ്പെട്ട് വിനയൻ സാർ എന്നെ വിളിച്ചു. അങ്ങനെയാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. അത്ഭുതദ്വീപിന് ശേഷം ഏഴ് സിനിമകൾ ചെയ്തു. ഏഴാമത്തെ ചിത്രമാണ് ബ്രോ ഡാഡി. സത്യത്തിൽ അത്ഭുതദ്വീപ് ഒരു നിമിത്തം തന്നെയാണ്. പൃഥ്വിരാജ് ആണ് ബ്രോ ഡാഡിയിലേക്ക് എന്നെ വിളിക്കുന്നത്.'

'അത്ഭുതദ്വീപിലെ ലുക്ക് വെച്ചിട്ടാണ് ആദ്യം ട്രോൾ തുടങ്ങുന്നത്. ആദ്യമൊക്കെ ഞാൻ വിഷമിച്ചിരുന്നു. എന്നെ മോശമായി കാണിക്കുകയാണോ എന്ന് കരുതി. പിന്നീട് നല്ല നല്ല ട്രോളുകൾ വരാൻ തുടങ്ങി. തിലകന്റെ മണിച്ചിത്രത്താഴിലെ ഡയലോഗ് ഒക്കെ വെച്ച് ട്രോളുകൾ വരാൻ തുടങ്ങി. പിന്നീട് അത് ഹിറ്റായി മാറുകയായിരുന്നു. കൂടാതെ ബ്രോ ഡാഡിയിലെ സീൻ കൂടെ ചേർത്തപ്പോൾ ഒരുപാട് സന്തോഷമായി. എനിക്ക് വേണ്ടി ട്രോളൊക്കെ ഡിസൈൻ ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. കാരണം ട്രോളന്മാരുള്ളതുകൊണ്ടാണ് എന്നെ പോലെ ഉള്ള ആർട്ടിസ്റ്റുകൾക്ക് ചെറിയ റോൾ ആണെങ്കിൽ പോലും ഇത്രയും പബ്ലിസിറ്റി ഉണ്ടാകുന്നതും എല്ലാവരും ഏറ്റെടുക്കുന്നതും. അതുകൊണ്ട് തന്നെ അവർക്കെന്റെ സല്യൂട്ട്' തുമ്പൂർ ഷിബു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications