അധോലോകം പോലെയാണ് പ്രവർത്തനങ്ങൾ, കുക്കു ഉള്ളതുകൊണ്ട് ഓഫീസിൽ സേഫ് അല്ല, ടിനി മോശമായി പെരുമാറിയിട്ടില്ല!
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ തന്നെ മാനസീക ആക്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി അമ്മ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ രംഗത്ത്. തന്നെ അപായപ്പെടുത്തുമോയെന്ന് പോലും ഭയക്കുന്നതായി മാധ്യമങ്ങളോട് സംസാരിക്കവെ അതുല്യ പറഞ്ഞു. കമ്മീഷണർക്ക് കൊടുത്ത പരാതിയിൽ എനിക്ക് എതിരെ നടന്ന ഗൂഢാലോചനകൾ, എന്നെ ടെർമിനേറ്റ് ചെയ്തതിന്റെ ഭാഗമായി കുക്കു പരമേശ്വരനും നീന കുറുപ്പും ഉണ്ണി ശിവപാലും ചേർന്ന് ഉണ്ടാക്കിയ വലിയൊരു സ്ക്രിപ്റ്റുണ്ടായിരുന്നു.
വോയ്സ് ക്ലിപ്പുകൾ ഉൾപ്പടെയാണ് ഞാൻ പരാതി കൊടുത്തിട്ടുള്ളത്. തൊഴിൽ പീഢന പരാതി കൊടുത്തതിന് പിന്നാലെ ഒരു ഓഡിയോ പുറത്തായിട്ടുണ്ടായിരുന്നു. അത് ഇവരുടെ കമ്മിറ്റിയിൽ നിന്ന് തന്നെ പുറത്ത് വന്നതാണ്.

വിക്ടിം ഗെയിമായിരുന്നു കളിക്കേണ്ടിയിരുന്നത്. ലക്ഷ്മിപ്രിയ ചീത്ത വിളിച്ചപ്പോൾ അതാണ് ഞാൻ ചെയ്തത് എന്നൊക്കെ നീന കുറുപ്പ് പറയുന്ന ഓഡിയോയാണത്. അതുപോലെ മാധ്യമങ്ങളോട് സംസാരിച്ചതിന് ഒരുത്തനുമായി ബന്ധമുണ്ടാക്കിയിട്ട് നാളെ വെർജിനാണെന്ന് പറഞ്ഞാൽ മതിയോ എന്നൊക്കെ ചോദിക്കുന്ന ഒരു ഓഡിയോയുമുണ്ട്. ഇതെല്ലാം ചേർത്താണ് ഞാൻ കമ്മീഷണർക്ക് പരാതി കൊടുത്തിട്ടുള്ളത്.
രണ്ടാമത് ജോലിയിൽ ഞാൻ പ്രവേശിച്ചശേഷം കുക്ക് പരമേശ്വരനൊക്കെ ഇവിടെ ഉള്ളിടത്തോളം കാലം ഓഫീസിൽ ഇരിക്കുന്നത് സേഫല്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ വീട്ടിൽ ഇരിക്കുന്നത്. ചെറിയ ജോലികൾ മാത്രമെ നിലവിൽ എനിക്കുള്ളു. ഞാൻ ഹണിട്രാപ്പിൽ പെടുത്തിയെന്ന് പറയാൻ വേണ്ടി മുഹമ്മദിന് അവർ ട്രെയിനിങും കൊടുത്തിരുന്നു. പ്രത്യേകിച്ച് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
കുക്കു പരമേശ്വനെല്ലാം ഇപ്പോഴും ഓഫീസിൽ പോകുന്നുണ്ട്. എന്നെ ജീവിക്കാൻ അനുവദിക്കാതെ വീണ്ടും വീണ്ടും പരാതികൾ വരികയാണ്. അതിനാൽ ഞാൻ സംസാരിക്കണമല്ലോ. ഞാൻ നടിയല്ലല്ലോ. എന്നെ ടെർമിനേറ്റ് ചെയ്ത വൈകുന്നേരം മുതൽ നീന കുറുപ്പ് തുരുതുരെ വിളിക്കുന്നുണ്ട്. ഈ വാശിക്ക് മോള് അടുത്ത ജോലിക്ക് കയറണമെന്നാണ് പറഞ്ഞത്. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ കോളുകൾ റെക്കോർഡ് ചെയ്ത് തുടങ്ങിയത്.
അധോലോകം പോലെയാണ് അവിടുത്തെ പ്രവർത്തനങ്ങൾ. ഇക്കാര്യങ്ങൾ കേൾക്കുമ്പോൾ അറിയാമല്ലോ. ഉണ്ണി ശിവപാൽ അമ്മായിയമ്മയെ പോലെയാണ് എന്നോട് പെരുമാറുന്നതെന്ന് ജോലിയിൽ പ്രവേശിച്ചശേഷം ഞാൻ സെക്രട്ടറിക്ക് അയച്ച മെസേജിൽ പറഞ്ഞിരുന്നു. അന്ന് തൊട്ടേ പ്രശ്നങ്ങളാണ്. വെറുതെ ഹരാസ് ചെയ്യും.

ഞാൻ വീട്ടിലിരിക്കുന്നു... കുക്കു പരമേശ്വരൻ ഇപ്പോഴും ആ ഓഫീസിൽ കയറി ഇറങ്ങുന്നു. ഉണ്ണിക്കും കുക്കുവിനും വേണ്ടി നീന കുറുപ്പാണ് എന്നെ വിളിച്ച് സംസാരിച്ചിരുന്നത്. മോളെ മോളെയെന്ന് വിളിച്ച് എനിക്ക് എന്തൊക്കെ ഉപദ്രവെ ചെയ്യാനാകുമോ അതെല്ലാം നീന കുറുപ്പ് ചെയ്തിട്ടുണ്ട്. എന്നെ ശല്യം ചെയ്യുന്നുവെന്ന് ശ്വേതയോട് ഞാൻ പറഞ്ഞിരുന്നു. ജനറൽ ബോഡിക്ക് മുമ്പ് എന്നെയോ മുഹമ്മദിനെയോ അവർ എന്തെങ്കിലും ചെയ്യുമോയെന്ന് പോലും ഭയക്കുന്നു ഞാൻ.
മുഹമ്മദ് ഇല്ലാതെയായാൽ എല്ലാം എന്റെ തലയിൽ വരുന്നത് പോലെയാണ് അവർ എല്ലാം പ്ലാൻ ചെയ്തിരിക്കുന്നത്. അത് അയാളുടെ ഓഡിയോയിലുമുണ്ട്. തൊഴിൽ പീഡനവും പാതിരാത്രിയിൽ ജോലി ചെയ്യിപ്പിച്ചതുമെല്ലാം കാണിച്ച് ഞാൻ ലേബർ ഓഫീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഓവർ ടൈം ജോലി ചെയ്തതിന് അഞ്ച് പൈസ തന്നിട്ടില്ല.
എല്ലാത്തിന്റേയും അറ്റത്ത് നീന കുറുപ്പ് ചേച്ചിയുണ്ട്. അവർ വിക്ടിം കാർഡ് കളിക്കുകയാണ്. അൻസിബയെ കുറിച്ച് എന്റെ മുന്നിലിരുന്ന് മോശമായി സംസാരിച്ചയാൾ കുക്കുവാണ്. അൻസിബയെ കുറിച്ച് ടിനി മോശമായി സംസാരിച്ചതായി കേട്ടിട്ടില്ല. എന്നോട് ടിനി മോശമായി പെരുമാറിയിട്ടില്ലെന്നും മാന്യമായി മാത്രമെ ഇടപെട്ടിട്ടുള്ളുവെന്നും അതുല്യ പറഞ്ഞു.


Click it and Unblock the Notifications


