'സ്യൂട്ടിട്ടവർ കള്ള് കുടിക്കുന്നത് കാണണം ബൈജുവൊന്നും ഒരു സംഭവമല്ലെന്ന് തോന്നും, അന്ന് അണ്ടർവെയർ മറന്നുപോയി'
സോഷ്യൽമീഡിയ ഇല്ലാതിരുന്ന കാലത്ത് സിഡികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആരാധകരെ സമ്പാദിച്ച താരമായിരുന്നു പ്രശാന്ത് പുന്നപ്ര. ഈ പേര് ഓർമയില്ലാത്തവർക്ക് അയ്യപ്പ ബൈജുവെന്ന് കേട്ടാൽ നീല ലുങ്കിയും മഞ്ഞ നിറത്തിലുള്ള ഷർട്ടും വെളുത്ത വരകളുള്ള നീളൻ അണ്ടർവെയറും ഓർമ വരും. തൊണ്ണൂറുകളിൽ ജനിച്ചവരുടെ നൊസ്റ്റാൾജിയകളിൽ ഒന്നാണ് പ്രശാന്തിന്റെ അയ്യപ്പ ബൈജുവിന്റെ കൗണ്ടറുകളും. സ്റ്റേജ് ഷോകളിൽ നിറഞ്ഞ് നിന്നിരുന്ന കഥാപാത്രങ്ങളിൽ ചുരുക്കം ചിലതിന്റെ മാത്രമെ കോസ്റ്റ്യൂം പോലും മലയാളികളുടെ മനസിൽ പതിഞ്ഞ് പോയിട്ടുള്ളു. അങ്ങനെ ഒന്നാണ് അയ്യപ്പ ബൈജുവിന്റെ ലുങ്കിയും ഷർട്ടും അണ്ടർവെയറും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്ന ഈ കഥാപാത്രം ഇന്നും മലയാളികള്‍ക്ക് ടെൻഷൻ ഫ്രീയാകാനുള്ള ക്യാപ്സൂൾ പോലെയാണ്. ജോലിയുടെ സ്ട്രസ്സിൽ കഴിയുന്നവർ മനസ് തുറന്ന് ചിരിക്കാൻ തന്റെ സ്കിറ്റുകൾ ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുള്ളതായി പ്രശാന്ത് തന്നെ പറയാറുണ്ട്.

സ്റ്റേജ് ഷോകൾ വഴി പിന്നീട് സിനിമയിലേക്കുള്ള അവസരങ്ങളും പ്രശാന്തിന് ലഭിച്ചിരുന്നു. ആലീസ് ഇൻ വണ്ടർലാന്റ് അടക്കമുള്ള ചില മലയാള സിനിമകളിലും ആറ്, ഏഴ് സിനിമകളും താരം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ എനിക്ക് ഒരേ കഥാപാത്രങ്ങളാണ് ലഭിച്ചതെങ്കില്‍ തമിഴില്‍ ഞാന്‍ നല്ല കുറച്ച് റോളുകള്‍ ചെയ്തു. ഏത് റോളിലേക്കാണെങ്കിലും ഒരാള്‍ നമ്മളെ വിളിക്കുമ്പോള്‍ അതിന്റേതായ മൂല്യം കല്‍പ്പിക്കണം.
പക്ഷെ എന്നെ സിനിമയില്‍ വിളിച്ചവരാരും ആ ഒരു കാഴ്ചപ്പാടിലല്ല വിളിച്ചത്. വന്നു... അത് എവിടെയെങ്കിലും ഉപയോഗിക്കാം എന്ന ഒരു രീതിക്കായിരുന്നു എന്നാണ് സിനിമകളിൽ അഭിനയിച്ചതിനെ കുറിച്ച് പ്രശാന്ത് പറഞ്ഞത്. ഇപ്പോഴിതാ ചാനൽ കേരള ബോക്സ് ഓഫീസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം.
അയ്യപ്പ ബൈജുവിന് ലഭിച്ച സ്വീകാര്യതയെ കുറിച്ച് അടക്കം പ്രശാന്ത് വാചാലനായി. സുഹൃത്തിനോട് കാണിക്കുന്ന സ്നേഹമാണ് മലയാളികൾ തനിക്ക് തരാറുള്ളതെന്നും താരം പറയുന്നു. 'അയ്യപ്പ ബൈജുവിനെ കള്ള് കുടിക്കാതെ അവതരിപ്പിച്ചത് എന്റെ കഴിവൊന്നുമല്ല. മറ്റുള്ളവർ കുടിയന്മാരെ അവതരിപ്പിക്കുന്നതിൽ നിന്നും എന്റെ അയ്യപ്പ ബൈജുവിന്റെ ശരീര ഭാഷ വ്യത്യസ്തമായിരുന്നുവെന്നതാണ്.'
'അയ്യപ്പ ബൈജുവിനെ കാണുമ്പോൾ ആളുകളുടെ മനസിലേക്ക് ഓടിയെത്തുന്നത് അവർക്ക് സുപരിചിതമായ ഇതേ ശരീര ഭാഷയുള്ള മദ്യപാനിയെയാകും. അതുകൊണ്ടാണ് എന്റെ ആക്ട് അവർക്ക് പെട്ടന്ന് ഹൃദ്യമായത്. സ്റ്റാർസിനെ ഇമിറ്റേറ്റ് ചെയ്യാൻ എനിക്ക് സാധിക്കില്ല. അതുകൊണ്ട് എന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും പറ്റുന്ന ഒരു കഥാപാത്രത്തെ സ്വീകരിച്ച് അവതരിപ്പിച്ചുവെന്ന് മാത്രം.'

'അയ്യപ്പ ബൈജു ഇത്ര ഹിറ്റാകുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. സ്കിറ്റ് കളിച്ച് തീർക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. സുഹൃത്തുക്കൾ അയ്യപ്പ ബൈജുവിനെ ആസ്വദിച്ചതുകൊണ്ടാണ് ആ കഥാപാത്രത്തെ സ്റ്റേജിൽ അവതരിപ്പിച്ചത്. പലരും ടെൻഷൻ മാറ്റാൻ ആ സ്കിറ്റ് കാണുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് അറിയുമ്പോൾ എനിക്കും സന്തോഷമാണ്. മദ്യപാനികളോട് സ്ത്രീകൾക്ക് ഉണ്ടായിരുന്ന കുറച്ച് പേടി മാറിയിട്ടുണ്ട്.'
'അമ്മമാരൊക്കെ അവർക്ക് വളരെ സുപരിചിതനായ വ്യക്തി എന്ന രീതിയിലാണ് അയ്യപ്പ ബൈജുവിനെ കാണുന്നത്. സുഹൃത്തിനെ കാണുമ്പോളുള്ള സ്വാതന്ത്ര്യമാണ് ആളുകൾ എന്റെടുത്ത് കാണിക്കാറുള്ളത്. പ്രാക്ടീസില്ലാതെയാണ് ആ സ്കിറ്റ് അവതരിപ്പിച്ചത്. എന്റെ ആ കൈലിയും ഷർട്ടുമൊന്നും ഇപ്പോൾ കിട്ടാറില്ല. പിന്നെ ആ കാലത്ത് അത്തരം അണ്ടർവെയറുകൾ ഇടുന്നവർ അത് കാണിച്ചാണ് നടന്നിരുന്നത്.'
'ഒരു പ്രാവശ്യം അണ്ടർവെയർ എടുക്കാൻ മറന്നുപോയി. പിന്നെ ഷോട്ട്സ് വാങ്ങി ഇടുകയാണ് ചെയ്തത്. അന്ന് പക്ഷെ കാണികൾ അത് നോട്ട് ചെയ്തു. അവർ ബാക്ക് സ്റ്റേജിൽ വന്ന് പറയുകയും ചെയ്തു ഇനി ഒരിക്കലും അണ്ടർവെയർ മറക്കരുതെന്ന്.'
'അണ്ടർവെയർ മാറിയപ്പോൾ ഒരു ആർട്ടിസ്റ്റിന്റെ കുറവ് സ്കിറ്റിൽ വന്നതുപോലെ കാണികൾക്ക് തോന്നി. അയ്യപ്പ ബൈജുവൊന്നും ഒരു സംഭവമേയല്ല സ്യൂട്ടിട്ടവർ കള്ള് കുടിക്കുന്നത് ഒന്ന് കാണണം... ബൈജുവിന്റെ വില പോകുമെന്ന്', പ്രശാന്ത് പുന്നപ്ര പറയുന്നു.


Click it and Unblock the Notifications











