എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരെ... ഉള്ളിൽ നീറ്റലായി അനിലിന്റെ അവസാനത്തെ ശബ്ദ സന്ദേശം
മോളിവുഡ് സിനിമാ ലോകം ഏറെ ഞെട്ടലോടെ ശ്രവിച്ച ഒരു വിയോഗമായിരുന്നു നടൻ അനിൽ നെടുമങ്ങാടിന്റേത്. പ്രിയപ്പെട്ട സുഹൃത്തിനെ കുറിച്ച് പറയാൻ വാക്കുകൾ പോലും കിട്ടാത്ത അവസ്ഥയിലാണ് പലരും. 2020 നൽകിയ ഏറ്റവും വലിയ വേദനകളിൽ ഒന്നാണ് അനിലിന്റെ വേർപാട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനിലിന്റെ അവസാനത്തെ ശബ്ദ സന്ദേശമാണ്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ ചങ്ങാതിമാർക്കായി പങ്കുവെച്ച ക്രിസ്മസ് സന്ദേശമായിരുന്നു അത്. സുഹൃത്തുക്കളുടെ പേര് എടുത്തു പറഞ്ഞു കൊണ്ടായിരുന്നു അനിൽ ആശംസ നേർന്നത്. നടന്റെ വൈകാരികമായ ഈ വാക്കുകൾ ഇന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം തകർക്കുകയാണ്. കേരള കൗമുദി ഓൺലൈനാണ് അനിലിന്റെ വൈകാരികമായ ശബ്ദസന്ദേശം പുറത്തു വിട്ടിരിക്കുന്നത്.

അനിലിന്റെ വാക്കുകൾ ഇങ്ങനെ
എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി, വെളുപ്പാൻകാലം വരെ ഷൂട്ടായിരുന്നു. എല്ലാവർക്കും ഹാപ്പി ക്രിസ്‌മസ്. ഹാപ്പി ന്യൂ ഇയർ. എന്റെ പൊന്നു ചങ്കുകളെ... എന്റെ ബിനു അവൻ ഗൾഫിൽ എന്തോ ആണ്. എന്റെ സുദീപ്. പേരെടുത്ത് പറഞ്ഞുകഴിഞ്ഞാൽ ഒരുപാട് പേരുണ്ട്. കാരണം നമ്മളെ മഞ്ച സ്‌കൂളിൽ നമ്മൾ എല്ലാവർക്കും പരസ്‌പരം അറിയാവുന്ന ആൾക്കാരാണ്.

നമ്മൾ ഒരുമിച്ച് മൂന്ന് വർഷം... സുദീപിന്റെ ചെരുപ്പെടുത്ത് കളഞ്ഞിട്ട് എൻ സി സി സാർ... (പൊട്ടിച്ചിരിക്കുന്നു) എന്തൊക്കെ തമാശകളാണ്. അന്ന് സുദീപ് എനിക്ക് തോന്നുന്നു സുദീപ് അന്ന് ഇ ഡിവിഷനിലാണ്. ഞാൻ സിയിലാണ്. സുദീപ് ഇയിലാണ്. ഇയൊക്കെ ഉണ്ട് അന്ന്. ഓ... എന്തൊരു കാലഘട്ടമല്ലേ. സിനിമ തീയറ്ററിലെ. മഞ്ച സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു മണിയ്‌ക്ക് ശേഷം ഒരിക്കലും സ്‌കൂളിൽ ഇരുന്നിട്ടില്ല. എപ്പോഴും തീയേറ്ററിലാണ്. കമലഹാസന്റെ പടം, രജനീകാന്തിന്റെ പടം എന്റെ പൊന്നു മച്ചമ്പിമാരെ എനിക്ക് ഇടയ്‌ക്കിടയ്‌ക്ക് ഗ്രൂപ്പിലൊന്നും വരാൻ ഒക്കാത്ത അവസ്ഥയായത് കൊണ്ടാണ്. പിന്നെ ഷൂട്ട് കഴിഞ്ഞ് അടിച്ച് ഫിറ്റായിട്ട് എല്ലാവർക്കും ഹാപ്പി ക്രസ‌്‌മസ്, ഹാപ്പി ന്യൂയർ എന്റെ മച്ചമ്പിമാരെ. ഗണേഷ്, നമ്മുടെ എച്ച് എസ് മാത്രം ഗ്രൂപ്പിൽ ഇല്ലെന്ന് തോന്നുന്നു. സുരേഷ് ബാക്കി എല്ലാവർക്കും ഹാപ്പി ക്രസ്‌മസ്. ബാലചന്ദ്രന്.. ഞാൻ വല്ലപ്പോഴുമൊക്കെ വരാറുളളൂ. എല്ലാവരേയും കാണാറില്ല. എല്ലാവർക്കും ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ന്യൂഇയർ — അനിൽ പറയുന്നു.

അനിലിന്റെ അവസാനത്തെ ശബ്ദ സന്ദേശം പോലെ നടന്റെ സോഷ്യൽ മീഡിയ പോസ്റ്റും തീരാവേദനയാവുകയാണ്. സംവിധായകൻ സച്ചിയെ കുറിച്ചായിരുന്നു നടന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. ഡിസംബർ 25 ന് സച്ചിയുടെ ജന്മദിനമായിരുന്നു. ഈ വേളയിൽ അദ്ദേഹത്തിന്റെ ഓർമ പങ്കുവെച്ചായിരുന്നു അനിൽ എത്തിയത്. അനിലിന്റെ വാക്കുകൽ ഇങ്ങനെ. 'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാൻ പറഞ്ഞു ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം... സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു' — അനിൽ കുറിച്ചു.
Recommended Video

ക്രിസ്മസ് ദിനമായ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അനിലിന്റെ വിയോഗം. മലങ്കര ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനിലിന്റെ അവസാന ചിത്രം നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ പങ്കുവെച്ചിരുന്നു. അനിൽ കുളിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങളെന്ന് കുറിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കലാകാരന്റ അവസാനനിമിഷങ്ങൾ ഇദ്ദേഹം പങ്കുവെച്ചത്.


Click it and Unblock the Notifications











