ആ വിവാദങ്ങൾ എന്റെ കരിയറിനെ തകർത്തു, ഒരു വേഷം താടാ എന്ന് ഞാനവരോട് ചോദിച്ചു: ബാബു ആന്റണി
വില്ലൻ റോളുകളിലൂടെ ശ്രദ്ധ നേടിയ നിരവധി നടൻമാർ മലയാളത്തിലുണ്ടെങ്കിലും മലയാള സിനിമയ്ക്ക് ലഭിച്ച ലക്ഷണമൊത്ത വില്ലൻ അന്നും ഇന്നും ബാബു ആന്റണിയാണ്. ആക്ഷൻ രംഗങ്ങളിൽ ബാബു ആന്റണി തിളങ്ങി. വലിയ ആരാധക വൃന്ദം അക്കാലത്ത് ബാബു ആന്റണിക്കുണ്ടായിരുന്നു. ഇന്നും ജനപ്രീതിക്ക് കുറവില്ല. അതേസമയം കരിയറിൽ ഉയർച്ച പോലെ തന്നെ താഴ്ചയും ബാബു ആന്റണിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഗോസിപ്പുകളും വിവാദങ്ങളും ബാബു നടനെ ചുറ്റിപ്പറ്റി വന്ന ഒരു കാലഘട്ടമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണിയിപ്പോൾ.
ഓവർകം ചെയ്യേണ്ട വിവാദങ്ങൾ എനിക്കങ്ങനെ വന്നിട്ടില്ല. വന്ന വിവാദങ്ങളൊക്കെ കരിയറിനെ തകർത്ത് കളഞ്ഞിട്ടേയുള്ളൂ. അത് ഓവർകം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പിന്നെ ബ്രേക്ക് എടുത്തു. കുറേക്കാലം കഴിഞ്ഞിട്ടാണ് തിരിച്ച് വരുന്നത്. അതിലൊന്നും ചെയ്യാനില്ല. ഒരു മോശം സാഹചര്യം വന്നാൽ അത് അംഗീകരിക്കണം. ഒഴുക്കിന് ശക്തി കൂടുമ്പോൾ നീന്താൻ പറ്റില്ല. പറിച്ച് കളഞ്ഞ് മുന്നോട്ട് പോകാനേ പറ്റൂ. തുടർച്ചെ പന്ത്രണ്ട് ഹിറ്റുകൾ ഉള്ളപ്പോഴാണ് വീഴ്ച വന്നത്.

എന്റെ കൂടെ തന്നെ വന്ന് വലുതായ ഒന്ന് രണ്ട് സംവിധായകരുണ്ട്. ഒരു വേഷം താടാ എന്ന് ഞാനവരോട് ചോദിച്ചു. പക്ഷെ തന്നില്ല. രണ്ട് പേരോടും ചോദിച്ചിരുന്നു. നമുക്ക് നോക്കാമെടാ, എല്ലാം ഓക്കെയാകട്ടെ എന്ന് തള്ളി വിട്ടു. അതിന്റെ ആവശ്യമില്ല. പിന്നെ ഞാൻ തിരിച്ച് വന്നു. ജനങ്ങളുടെ സ്നേഹം എന്നെ തിരിച്ച് കൊണ്ട് വന്നു. ഞാൻ പോലും തിരിച്ചറിയാത്ത ജനങ്ങളുടെ സ്നേഹം. അന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഇല്ലായിരുന്നു. സോഷ്യൽ മീഡിയ വന്നപ്പോഴാണ് അന്നത്തെ സ്നേഹം കുത്തൊഴുക്കായി വന്നത്.
ഓരോരുത്തർ നമ്മളെ കാണുമ്പോൾ കരയുന്നു. ജെനിവിൻ ആയാണവർ പറയുന്നത്. എനിക്ക് ഫാൻസ് ക്ലബൊന്നും ഇല്ല. പക്ഷെ ജെനുവിനായുള്ള സ്നേഹം ഭയങ്കര സംഭവമാണ്. ദെെവാനുഗ്രഹം. ഇത്രയും വലിയൊരു തിരിച്ച് വരവ് താൻ പ്രതീക്ഷിച്ചിട്ടില്ലെന്നും ബാബു ആന്റണി വ്യക്തമാക്കി. വെെശാലി പോലെയുള്ള സിനിമകൾ ചെയ്തിട്ടും ഒരു പഞ്ചായത്ത് അവാർഡ് പോലും കിട്ടിയിട്ടില്ല.

പക്ഷെ അതിൽ വിഷമമില്ല. അവാർഡല്ല തന്റെ ലക്ഷ്യം. ജനങ്ങളെ വിനോദിപ്പിക്കലാണെന്നും ബാബു ആന്റണി വ്യക്തമാക്കി. നടി ചാർമിളയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് ബാബു ആന്റണിയുടെ കരിയറിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ബാബു ആന്റണിയുമായി താൻ പ്രണയത്തിലായിരുന്നെന്ന് ചാർമിള തുറന്ന് പറയുകയുണ്ടായി. ബാബുവിന്റെ സഹോദരൻ ഈ ബന്ധത്തിന് എതിരായിരുന്നു. അയാളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമായിരിക്കും. ബാബു നേരത്തെ പള്ളിയിൽ പോകില്ലായിരുന്നു.
പിന്നീട് പള്ളിയിൽ വരാൻ തുടങ്ങി. നല്ലൊരു മനുഷ്യനായി മാറി വരികയായിരുന്നു. പിന്നീട് യുഎസിൽ പോയി. പോയി വന്നിട്ട് വിവാഹം ചെയ്യാം എന്നായിരുന്നു പറഞ്ഞിരുന്നത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞാണ് പോയത്. പോകുമ്പോൾ തന്നെ സഹോദരനെ കാണരുതെന്ന് പറഞ്ഞിരുന്നു. പോയിക്കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം വിളിച്ചു. സഹോദരനെ കാണാൻ പോകുകയാണെന്ന് പറഞ്ഞു. വേണ്ടെന്ന് ഞാൻ പറഞ്ഞതാണ്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. ചതിക്കുന്ന ആളായിരുന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ടെന്നും ചാർമിള അന്ന് പറഞ്ഞു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ ബാബു ആന്റണി ഇതുവരെ തയ്യാറായിട്ടില്ല.


Click it and Unblock the Notifications











