സുമലതയായത് കൊണ്ട് വലിയ പ്രശ്നമായി; ഷൂട്ട് നിർത്തി; ഞാൻ കാരണമാണെന്ന് പറഞ്ഞു; ബാബു നമ്പൂതിരി
ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടനാണ് ബാബു നമ്പൂതിരി. കോളേജ് പ്രൊഫസറായ ബാബു നമ്പൂതിരി നാടകരംഗത്ത് സജീവമായിരുന്നു. നാടകമാണ് ഇദ്ദേഹത്തിന് സിനിമയിലേക്ക് വാതിൽ തുറന്ന് നൽകുന്നത്. 1982 ൽ പുറത്തിറങ്ങിയ യാഗം എന്ന ചിത്രത്തിലൂടെയാണ് ബാബു നമ്പൂതിരി സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് നിരവധി വേഷങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. തൂവാനത്തുമ്പികൾ, നിറക്കൂട്ട് എന്നീ സിനിമകളിൽ ബാബു നമ്പൂതിരി ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സിനിമയ്ക്കൊപ്പം നിരവധി സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചു വർഷങ്ങൾ നീണ്ട സിനിമാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബാബു നമ്പൂതിരിയിപ്പോൾ. നിറക്കൂട്ട് എന്ന സിനിമ ചെയ്യുമ്പോഴുണ്ടായ അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് നടൻ മനസ് തുറന്നു. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

സിനിമയിൽ സുമലതയെ എടുത്ത് ഞാൻ മുറിയിലേക്ക് കയറുന്ന ഷോട്ടുണ്ട്. അവർ തോളത്തിരുന്ന് തല ആട്ടിക്കൊണ്ടിരുന്നു. ഞാൻ മുറിയിൽ ഓടിക്കയറവെ ഇവരുടെ തല വാതിലിന് അടിച്ചു. അത് ഭയങ്കര പ്രശ്നമായി. സുമുലത അന്ന് അറിയപ്പെടുന്ന നടിയാണ്. നെറ്റിയിൽ ഒരു ചെറിയ പരിക്ക് പറ്റി. ചെറുതാണെങ്കിലും സംഭവിച്ചത് സുമലതയ്ക്കായത് കൊണ്ട് ഭയങ്കര സംഭവമായി.
അന്ന് ഷെഡ്യൂൾ പാക്കപ്പ് ചെയ്തു. അതിന് കാരണക്കാരൻ ഞാനാണ്. എന്നോട് നേരിട്ട് പറഞ്ഞില്ലെങ്കിലും ഞാനാണ് കാരണക്കാരൻ എന്ന സംസാരം ഉണ്ടായി. അതിൽ വിഷമം തോന്നി. അന്നൊക്കെ പ്രൊഡ്യൂസർമാർ ജോത്സ്യത്തിൽ വിശ്വസിക്കുന്നവരാണ. പ്രൊഡ്യൂസർ ജോത്സ്യന്റെയടുത്ത് പോയി. ചോര കണ്ടതിനാൽ പടം സൂപ്പർഹിറ്റാകുമെന്ന് ജോത്സ്യൻ പറഞ്ഞു. അപ്പോഴാണ് തനിക്ക് ശ്വാസം നേരെ വീണതെന്നും ബാബു നമ്പൂതിരി ഓർത്തു.

അമൃതം ഗമയ എന്ന സിനിമയിൽ ചെയ്ത കഥാപാത്രത്തിന് നാടകീയത ഉണ്ടായിരുന്നെന്നും ബാബു നമ്പൂതിരി പറഞ്ഞു. ഇത്രയും വേണ്ടിയിരുന്നില്ല എന്ന് പിന്നീട് കണ്ടപ്പോൾ തോന്നി. പക്ഷെ മോഹൻലാൽ അഭിനന്ദിച്ചു. ക്ലെെമാക്സിനോട് അടുക്കുമ്പോൾ എന്റെ കഥാപാത്രത്തിന്റെ വല്ലാത്തൊരു ഭാവം ഉണ്ട്. അത് ഷൂട്ട് ചെയ്തു. അത് കഴിഞ്ഞാണ് മോഹൻലാലിന്റെ ഷോട്ട്. ലാൽ എന്നെ വിളിച്ച് മുമ്പേ ചെയ്തത് പോലെ ക്യാമറയുടെ പിറകിൽ നിന്ന് ചെയ്യാമോ, എനിക്ക് അതനുസരിച്ച് ചെയ്യാനാണെന്ന് പറഞ്ഞു. അത് തനിക്ക് വലിയ സന്തോഷമായെന്നും ബാബു നമ്പൂതിരി ഓർത്തു.
അമൃതം ഗമയയിൽ അന്ന് അഭിനയിച്ച് ശരിയായില്ലെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്നായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല. ആ സിനിമയ്ക്ക് ശേഷം അതുപോലുള്ള ഒരുപാട് വേഷങ്ങൾ വന്നു. എന്നെ സംബന്ധിച്ച് ആ സിനിമ ചെയ്ത കുറ്റം അതാണ്. പിന്നെ എനിക്ക് വന്നതെല്ലാം ക്യാരക്ടർ റോളുകളാണ്. 32 വയസുള്ളപ്പോൾ 50-55 പ്രായമുള്ള വേഷങ്ങൾ ചെയ്യേണ്ടി വന്നു. സിനിമയിൽ വേഷങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം പലപ്പോഴും ഉണ്ടാവില്ലെന്നും ബാബു നമ്പൂതിരി അഭിപ്രായപ്പെട്ടു. 1987 ലാണ് അമൃതം ഗമയ എന്ന സിനിമ റിലീസ് ചെയ്തത്. മോഹൻലാൽ നായകനായ സിനിമ സംവിധാനം ചെയ്തത് ഹരിഹരനാണ്.
അടുത്തിടെ നമ്പൂതിരിമാരുടെ മഹാസംഗമത്തിൽ ബാബു നമ്പൂതിരി പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. വീട്ടിൽ വന്ന് കയറുന്നവരോട് എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിക്കുന്ന രീതി നമ്പൂതിരി വീടുകളിൽ മാത്രമേ ഉള്ളൂ എന്നാണ് ബാബു നമ്പൂതിരി പറഞ്ഞത്. 'നാം 2023 നമ്പൂതിരി മഹാസംഗമം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ.


Click it and Unblock the Notifications











