'സുരേഷ് ഗോപി തങ്കപ്പെട്ട മനുഷ്യൻ, തൊട്ടിട്ടുണ്ടെങ്കിൽ സൗഹൃദത്തിന്റെ പേരിൽ, ഭീമൻ രഘു ചമ്മലോടെ സംസാരിക്കുന്നു'
മലയാളികൾക്ക് വർഷങ്ങളായി പരിചിതമായ നടനാണ് ബാബു നമ്പൂതിരി. തൊണ്ണൂറുകളിലും എൺപതുകളിലും ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമാകാൻ ബാബു നമ്പൂതിരിക്കായി. പത്മരാജൻ അടക്കമുള്ള പ്രതിഭകളുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ബാബു നമ്പൂതിരി ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്. സിനിമാനടൻ എന്നതിലുപരി ബാബു നമ്പൂതിരി ക്ഷേത്രപൂജാരി കൂടിയാണ്. സിനിമയിൽ സജീവമല്ലെങ്കിലും പുത്തൻ സിനിമകളെ കുറിച്ചും സിനിമാ മേഖലയിലും വാർത്തകളെയും വിവാദങ്ങളെയും കുറിച്ചെല്ലാം അപ്ഡേറ്റഡാണ് ബാബു നമ്പൂതിരി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമാ മേഖലയിൽ നിന്നും നിരവധി താരങ്ങൾ രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ട്. അതിൽ പ്രധാനികളാണ് സുരേഷ് ഗോപിയും ഭീമൻ രഘുവും. രണ്ടുപേരും രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം പതിവായി വിവാദങ്ങളിൽ ഉൾപ്പെടുകയും ചെയ്യുന്നുണ്ട്.

അതേസമയം ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയെ കുറിച്ചും ഭീമൻ രഘുവിനെ കുറിച്ചും ബാബു നമ്പൂതിരി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സുരേഷ് ഗോപി തങ്കപ്പെട്ട മനുഷ്യനാണെന്നും ആരുടെ എങ്കിലും ശരീരത്തിൽ അദ്ദേഹം തൊട്ടിട്ടുണ്ടെങ്കിൽ അത് സൗഹൃദത്തിന്റെ പേരിൽ മാത്രമായിരിക്കുമെന്നും ബാബു നമ്പൂതിരി പറയുന്നു.
ഭീമൻ രഘു രാഷ്ട്രീയത്തിൽ വന്നശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലും ചമ്മലോടെയാണെന്നും ബാബു നമ്പൂതിരി പറയുന്നു. അടുത്തിടെ മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ബാബു നമ്പൂതിരി തന്റെ കാഴ്ചപ്പാട് വിശദീകരിച്ചത്.
'സുരേഷ് ഗോപി വളരെ ഡീസന്റാണ്. എക്സ്ട്രീമിലി ഡീസന്റ്. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയുമാണ്. അതുപോലെ തന്നെ നല്ല മനസുള്ള പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ്. എത്ര കിട്ടിയാലും മതിയാവാത്തതും ഒന്നും മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാത്തതുമായ ഒട്ടനവധി പേർ സിനിമയിലുണ്ട്. ആ ഒരു കൂട്ടത്തിൽ സുരേഷ് ഗോപി പെടില്ല. നല്ല ക്യാരക്ടറാണ്. തങ്കപ്പെട്ട മനുഷ്യനാണ്. പാവമാണ്.'
'സുരേഷ് ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചുള്ള വിവാദം അനാവശ്യം. ചുമ്മ പറഞ്ഞുണ്ടാക്കുന്നതാണ്. തൃശൂർ അദ്ദേഹം ഇലക്ഷന് നിൽക്കാൻ പോവുകയാണല്ലോ. ആ സാഹചര്യത്തിൽ വോട്ട് കുറയ്ക്കാൻ വേണ്ടി ആരെങ്കിലും ചെയ്താണോയെന്ന് പോലും എനിക്ക് തോന്നിപ്പോയി.'

'സുരേഷ് ഗോപി ഒരിക്കലും മോശമായ രീതിയിൽ തൊടില്ല. തൊട്ടിട്ടുണ്ടെങ്കിൽ അത് സൗഹൃദപരമായിരിക്കും. അതിൽ യാതൊരു സംശയവുമില്ല. അതുപോലെ തന്നെ സിനിമാക്കാർ രാഷ്ട്രീയത്തിൽ ഇറങ്ങാത്തതണ് നല്ലത്. ഉള്ള പേര് പോകുമെന്നാണ്', ബാബു നമ്പൂതിരി പറഞ്ഞത്. നടൻ ഭീമൻ രഘു രാഷ്ട്രീയത്തിൽ ഇറങ്ങിയതിനെ കുറിച്ചും ബാബു നമ്പൂതിരി സംസാരിച്ചു. 'എന്താണ് അദ്ദേഹത്തിന് പറ്റിയതെന്ന് തോന്നിപ്പോയി.'
'ഭീമൻ രഘു ചമ്മലോടെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലും. ഭീമൻ രഘുവിനൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. നടൻ എന്ന രീതിയിൽ അദ്ദേഹത്തെ ഞാൻ വിലയിരുത്തിയിട്ടില്ല. ഭീമൻ രഘു ബിജെപിക്കാരനായിരുന്നു. വേണ്ട ഒരു പരിഗണന കിട്ടാതെപോയപ്പോൾ പാർട്ടി മാറി. ഇങ്ങനെയൊക്കെ ചെയ്യുന്നൊരാളെ ഏതെങ്കിലും പാർട്ടി അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.'
'ഒരു ഇന്റിവിജ്വാലിറ്റി വേണ്ടേ... ശത്രുക്കളെ ബഹുമാനിക്കണ്ട. ഒരു പാർട്ടി കൊള്ളില്ലെന്ന് പറഞ്ഞാൽ മറ്റേ പാർട്ടിക്കാർ വാരിപുണരുമെന്ന് അദ്ദേഹം ധരിച്ചതാണ് തെറ്റ്. പിന്നെ ആവശ്യമില്ലാത്ത എഴുന്നേറ്റ് നിൽക്കലും. അതൊക്കെ കണ്ടപ്പോൾ ഇയാൾക്ക് എന്തുപറ്റിയെന്ന് തോന്നിയെന്നും', ബാബു നമ്പൂതിരി പറയുന്നു. കലാകാരന്മാർ പൊതുവെ രാഷ്ട്രീയത്തിലേക്ക് പോകരുതെന്നും അത് ശരിയല്ലെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











