ആ പ്രമുഖ നടന്റെ കാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ തീർന്നേനെ; എക്സെെസ് പിന്തിരിഞ്ഞു; ബാബുരാജ്
മലയാള സിനിമയിൽ യുവതാരങ്ങൾക്കെതിരെ തുടരെ ആരോപണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ലഹരി ഉപയോഗിക്കുന്ന നടൻമാരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്നും ഇവർ വ്യക്തമാക്കി. നിർമാതാക്കളാണ് പ്രധാനമായും താരങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രതിഫലം കൂട്ടി ചോദിക്കൽ, സമയത്ത് വരാതിരിക്കൽ, ഷൂട്ടിംഗ് മുടങ്ങൽ തുടങ്ങിയ ആരോപണങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്.
നിലവിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് നടൻ ബാബുരാജ്. മൂവി വേൾഡ് മീഡിയയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനേതാക്കൾ സമയത്ത് സെറ്റിലെത്താത്തതിനെ ചൂണ്ടിക്കാട്ടിയ അദ്ദേഹം മലയാളത്തിലെ പ്രമുഖ നടൻ എക്സെെസുകാരുടെ കൈയിൽ നിന്നും ഊരിപ്പോയതിനെക്കുറിച്ചും വെളിപ്പെടുത്തി.
'ഫോണെടുക്കുന്നില്ലെന്ന പരാതി നിരവധി പേർക്കെതിരെയുണ്ട്. എന്റെ ഒരു പടത്തിൽ അഭിനയിക്കാൻ വേണ്ടി ഏഴ് മണിക്ക് അവിടെ ചെല്ലുന്നു. ഞാൻ കാരവാനിൽ ഇരുന്നു. 12 മണി വരെ കാത്തിരുന്നു. ഇത്തിരി ദേഷ്യപ്പെട്ടപ്പോഴാണ് അറിയുന്നത് അഭിനയിക്കേണ്ട നായകൻ വന്നിട്ടില്ല. ഫോണെടുക്കുന്നില്ല. എവിടെയാണെന്ന് അറിയില്ല. വീട്ടിലും അറിയില്ല എവിടെയാണെന്ന്'

'അമ്മയുടെ ഓഫീസിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ പറയുന്നത് ഞാനിന്ന ആൾക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്സസൈസ്കാർ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരും. നഗ്നമായ സത്യങ്ങളാണതൊക്കെ,' ബാബുരാജ് പറഞ്ഞു.
എന്തുകൊണ്ട് വണ്ടി പരിശോധിച്ചില്ല എന്നത് നമുക്ക് ഊഹിക്കാൻ പറ്റുന്നതാണെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. 'അമ്മ സംഘടനയിൽ ആരൊക്കെ ഉപയോഗിക്കുന്നു എന്ന മുഴുവൻ ലിസ്റ്റുമുണ്ട്. വ്യക്തികൾക്ക് എന്തും ചെയ്യാം. നിങ്ങൾ നിങ്ങളുടെ ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടമുള്ളത് ചെയ്യാമെന്നും ബാബുരാജ് വ്യക്തമാക്കി. കുറച്ചൊക്കെ സിനിമ മനസ്സിലാക്കാൻ പുതിയ കുട്ടികൾ ശ്രമിക്കണം. അവർക്കത് മനസ്സിലായിട്ടുണ്ട്. ഞാൻ ഷെയ്നിനോടൊക്കെ സംസാരിക്കുന്നതാണ്. മക്കളെ കുഴപ്പമില്ല, സമാധാനമായിരിക്കൂ, പ്രാർത്ഥിക്കൂ എല്ലാം നന്നായി വരുമെന്ന്'

മലയാള സിനിമയിൽ നിന്ന് ഔട്ടായി പോയ പലരും കൂടെ നിൽക്കുന്നവരാൽ നശിക്കപ്പെട്ടവരാണെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. ഇവരെ ഫോൺ ചെയ്താലും കിട്ടില്ല. അതേസമയം വർഷങ്ങളായി നമ്പർ മാറ്റാത്ത സൂപ്പർ സ്റ്റാറുകൾ മലയാളത്തിലുണ്ടെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.
നിർമാതാക്കളും അഭിനേതാക്കളും പ്രൊഡക്ഷൻ കൺട്രോളൻമാരുമെല്ലാം നിലവിലെ വിവാദങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്.
സെറ്റിൽ പ്രശ്നമുണ്ടാക്കി നിർമാതാക്കളെയും സംവിധായകരെയും ബുദ്ധിമുട്ടിക്കുന്ന രീതി അംഗീകരിക്കാൻ പറ്റില്ലെന്നാണ് നടൻ ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞത്. നിർമാതാക്കളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. യുവതലമുറയിലെ നടൻമാർക്ക് പ്രായത്തിന്റേതായ പ്രശ്നങ്ങളുണ്ടാവാമെന്ന് നിർമാതാവ് സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു.
എന്നാൽ ഷെയ്ൻ നിഗത്തെ മാത്രം ലക്ഷ്യം വെക്കേണ്ട കാര്യമില്ലെന്നും മറ്റ് നടൻമാർ കാരണം തനിക്ക് പ്രശന്ങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ ഈ പരാതികൾ ഒതുക്കി തീർക്കുകയാണുണ്ടായതെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. ആർഡിഎക്സ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്നങ്ങളാണ് ഷെയ്ൻ നിഗത്തിന് വിനയായത്. ശ്രീനാഥ് ഭാസിക്കെതിരെയും ഒന്നിലേറെ തവണ ആരോപണം വന്നിട്ടുണ്ട്.
നേരത്തെ അഭിമുഖത്തിൽ അവതാരകയോട് മോശമായി സംസാരിച്ചതായിരുന്നു ശ്രീനാഥ് ഭാസി വിവാദത്തിലകപ്പെട്ട സംഭവം. അവതാരകയോട് അസഭ്യം പറഞ്ഞ് ശ്രീനാഥ് ഭാസിക്കെതിരെ പരാതിയും വന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രൊഡക്ഷൻ കൺട്രോളർമാരും ശ്രീനാഥ് ഭാസിക്കെതിരെ രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications