സില്‍ക്ക് സ്മിതയുടെ വേഷം പ്രശ്‌നമായി കാണിച്ചു; സെന്‍സര്‍ ബോര്‍ഡുകാരെ സംവിധാനം പഠിപ്പിക്കേണ്ടി വന്നെന്ന് ഭദ്രൻ
ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആട് തോമയായി മോഹന്‍ലാല്‍ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. ഭദ്രന്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ സ്ഫിടകം ക്വാളിറ്റിയോട് കൂടി റീ-റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന രസകരമായ ചില സംഭവങ്ങളെ പറ്റി ഭദ്രന്‍ വെളിപ്പെടുത്തി.
സില്‍ക്ക് സ്മിതയെ അഭിനയിപ്പിച്ചതിന്റെയും അവരുടെ വേഷത്തിന്റെയും പേരില്‍ വലിയ പ്രതിസന്ധികള്‍ വന്നിരുന്നുവെന്നാണ് കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഭദ്രന്‍ പറഞ്ഞത്. അതുപോലെ തിലകനുമായി ഭീകരമായ വഴക്ക് കൂടിയിരിക്കുമ്പോഴാണ് ഈ സിനിമ ചെയ്തതെന്നും അതിനൊക്കെ നിമിത്തമായതിനെ പറ്റിയുമൊക്കെ സംവിധായകന്‍ വ്യക്തമാക്കുന്നു.

സ്ഫടികം റിലീസിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ സില്‍ക്കിന്റെ ക്ലീവേജ് കാണുന്നതാണ് അവര്‍ പ്രശ്‌നമായി ചൂണ്ടി കാണിച്ചത്. എന്നാല്‍ എനിക്ക് അവരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു. ക്യാമറ പൊസിഷന്‍ കുറച്ച് കൂടി മാറ്റിയിരുന്നെങ്കില്‍ സില്‍ക്കിന്റെ ശരീരം മുഴുവന്‍ കാണിക്കുന്ന രീതിയില്‍ ചിത്രീകരിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല.
ഈ കഥാപാത്രം ധരിച്ചിരിക്കുന്ന വേഷം ഞങ്ങളുടെ നാട്ടിന്‍പുറത്തുള്ളതാണ്. അങ്ങനെ ഡ്രസ് ഇടുന്നവരുണ്ട്. അതിന്റെ കാരണം അവര്‍ വെള്ളത്തില്‍ നിന്നും മണല്‍ കോരുന്നവര്‍ ആയത് കൊണ്ടാണ്. വെള്ളത്തില്‍ നിന്നും മുങ്ങി പൊങ്ങുമ്പോള്‍ കൂടുതല്‍ തുണിയുണ്ടെങ്കില്‍ വെള്ളം അവിടെ തടഞ്ഞ് നില്‍ക്കും. അതുണ്ടാവാതെ നേരെ താഴേക്ക് ഇറങ്ങി പോകാനാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നതെന്ന് ഒക്കെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗ്സ്ഥയോട് പറഞ്ഞ് കൊടുക്കേണ്ടി വന്നു.

അത്തരത്തില്‍ കുറേ വിഷയങ്ങള്‍ സ്ഫടികം സിനിമയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. ഇന്ദ്രന്‍സാണ് കോസ്റ്റിയൂം ചെയ്തത്. പുള്ളി നല്ല തിരക്കിലാണ് അന്ന്. അവന്‍ ചാടി ചാടി നില്‍ക്കുന്ന ആളാണ്. എക്‌സ്ട്രാസ്മാര്‍ട്ടാണ് ഇന്ദ്രന്‍സ്. അവന്റെ ആ വരവ് കണ്ടപ്പോള്‍ നിനക്കൊരു അവസരം തരട്ടെ അഭിനയിക്കാനെന്ന് ചോദിച്ചു.
ചെറിയൊരു റോള്‍ ആയിരുന്നെങ്കിലും ഇന്ദ്രന്‍സിന്റെ ഡയലോഗും കാട്ടിക്കൂട്ടലുമൊക്കെ കണ്ടതോടെ കഥാപാത്രം നീണ്ട് പോയതായിരുന്നു. അഭിനയിച്ച് തുടങ്ങിയപ്പോള്‍ ചെറിയൊരു റോള്‍ എന്നേ ഉദ്ദേശിച്ചുള്ളു. ഇന്ദ്രന്‍സ് ശരിക്കും അഭിനയിക്കുന്നില്ലെന്ന് പറയാം. ബിഹേവ് ചെയ്ത് പോവുകയാണ്.

നടന്‍ തിലകനുമായി ഉണ്ടായിരുന്ന വഴക്കിനെ കുറിച്ചും അഭിമുഖത്തില്‍ ഭദ്രന്‍ സംസാരിച്ചിരുന്നു. 'നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ആളാണ് തിലകന്‍ ചേട്ടന്‍. മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും നല്ല, ഒത്തിരി പ്രത്യേകതകളുള്ള വ്യത്യസ്തനായ നടനാണ്. അത് അംഗീകരിച്ച് കൊണ്ടാണ് ഞാനിത് പറയുന്നതും. സത്യമല്ലാത്ത കാര്യങ്ങളാണെങ്കിലും കുറച്ച് വിപുലമാക്കി പറയുന്നൊരു സ്വഭാവം പുള്ളിയ്ക്ക് ഉണ്ടായിരുന്നു.
സ്ഫടികത്തിലേക്ക് വരുന്നതിന് മുന്‍പ് ഞങ്ങള്‍ക്കിടയില്‍ ഭീകരമായൊരു പ്രശ്‌നം നടന്നിരുന്നു. പക്ഷേ പുള്ളി ഈ സിനിമയില്‍ വേണമെന്ന് മുകളിലിരുന്ന ഒരാളാണ തീരുമാനിച്ചത്. കാരണം ഞങ്ങള്‍ അത്രയും ശത്രുതയില്‍ ഇരിക്കുമ്പോഴാണ് ഈ സിനിമയിലേക്ക് വരുന്നത്. നല്ല സ്‌നേഹത്തോടെയാണ് പുള്ളി വന്നതും ആ സിനിമ പൂര്‍ത്തിയാക്കുന്നത് വരെ നിന്നതും.
ഒരു സിനിമയുടെ ഡബ്ബിങ്ങില്‍ മെലഡി എന്ന് പറയുന്നതിന് പകരം മെലുഡി എന്നാണ് തിലകന്‍ ചേട്ടന്‍ പറഞ്ഞത്. മെലഡി എന്ന് പറയാന്‍ ഞാന്‍ പറഞ്ഞതിന്റെ പേരിലാണ് ഞങ്ങളുടെ വഴക്ക് നടക്കുന്നത്. നീ എന്നെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരണ്ടെന്ന് പറഞ്ഞ് പുള്ളി ചൂടായി. അത് പറഞ്ഞ് പറഞ്ഞ് ഭയങ്കര പ്രശ്‌നമായി. തല്ലിന്റെ വക്ക് വരെ എത്തി. പില്‍ക്കാലത്ത് ആ സിനിമ കണ്ടതിന് ശേഷം ആ തെറ്റ് എന്തായിരുന്നുവെന്ന് പുള്ളിയ്ക്ക് മനസിലായെന്ന്', ഭദ്രന്‍ പറയുന്നു.


Click it and Unblock the Notifications











