വെറുതെ താടിയിൽ കൈ കൊടുത്ത് ഇരുന്നാൽ പോരെ?; തഗ് അടിച്ചത് മോഹൻലാലിന് ഇഷ്ടപ്പെട്ടില്ല?, ബൈജു പറയുന്നു!
കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ എഎംഎംഎയുടെ ജനറൽ ബോഡിയോഗം. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പുതിയ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു പ്രധാന അജണ്ട. അറുന്നൂറോളം അംഗങ്ങളുള്ള സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ മുന്നൂറോളം അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. യോഗത്തിൽ നടന്നതെന്ന തരത്തിൽ ചില കാര്യങ്ങൾ കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രസംഗിക്കാനെത്തിയ നടൻ ബൈജുവിനോട് മോഹൻലാൽ കയർത്തുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രചരിച്ചത്. വെറുതെ താടിയിൽ കൈ കൊടുത്ത് ഇരുന്നാൽ പോരെ... എന്തിനാണ് അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയണം എന്നൊക്കെ പറയുന്നത് എന്നാണ് പ്രസംഗത്തിനിടെ മോഹൻലാലിനോട് ബൈജു ചോദിച്ചത്. അത് ഇഷ്ടപ്പെടാതിരുന്ന മോഹൻലാൽ പൊട്ടിത്തെറിച്ചുവെന്നും പ്രസംഗിക്കാൻ വന്നാൽ അത് ചെയ്തിട്ട് പോണം.

ഞാൻ നിൽക്കണോ രാജി വെക്കണോ എന്നൊക്കെ ഞാൻ തീരുമാനിക്കും എന്ന് ബൈജുവിനോട് മറുപടി പറഞ്ഞുവെന്നുമാണ് പ്രചരിച്ചത്. അതോടെ ബൈജു സന്തോഷിനെ പരിഹസിച്ചും വിമർശിച്ചും ട്രോളുകളും കമന്റുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. തഗ് ഡയലോഗുകൾ ബൈജുവിന്റെ ട്രേഡ് മാർക്ക് എന്ന രീതിയിലാണ് പ്രേക്ഷകർ കണ്ടിരുന്നത്. ബൈജുവിന്റെ അഭിമുഖങ്ങൾ രസകരമാകുന്നതും ഇത്തരം ഉരുളയ്ക്ക് ഉപ്പേരി മറുപടികൾ കൊണ്ടാണ്.
സ്വകാര്യതയിലേക്ക് ഇടപെട്ടുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് കുറിക്ക് കൊള്ളുന്ന മറുപടിയിലൂടെ പ്രതികരിക്കുന്ന ഒരേയൊരു നടനും ബൈജുവായിരിക്കും. ഇപ്പോഴിതാ മോഹൻലാലുമായി നടന്നത് എന്ന രീതിയിൽ പ്രചരിക്കുന്ന കോൺവർസേഷനിലെ സത്യം എന്താണെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ബൈജു സന്തോഷ്.
സത്യം അറിയാതെ പലരും വ്യാജം പ്രചരിപ്പിക്കുന്നുവെന്നും സത്യാവസ്ഥ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നതല്ലെന്നും നടൻ പറഞ്ഞു. സംഭാഷണം വളച്ചൊടിച്ചുവെന്നും ബൈജു പറഞ്ഞു. ഇപ്പോഴുള്ള കമ്മറ്റി തുടർന്നാൽ പോരെയെന്ന് താൻ പ്രസംഗത്തിനിടെ പറഞ്ഞപ്പോൾ അത് ഇഷ്ടപ്പെടാതിരുന്ന മോഹൻലാൽ അനിഷ്ടം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടൻ പറയുന്നു. സോഷ്യൽമീഡിയയിൽ ചില കാര്യങ്ങൾ പ്രചരിക്കുന്നതായി കണ്ടു. എന്തിനാണ് സത്യം അറിയാതെ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല.
വാസ്തവമല്ല നിങ്ങൾ അറിഞ്ഞത്. മൂന്ന് വർഷങ്ങൾക്കുശേഷമാണ് ഞാൻ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കുന്നത്. മാത്രമല്ല വൈകിയാണ് മീറ്റിങ്ങിൽ പങ്കെടുത്തതും. അപ്പോഴേക്കും ശ്രീ മോഹൻലാലിന്റെ പ്രസംഗം കഴിഞ്ഞിരുന്നു. ഇപ്പോഴുള്ള കമ്മറ്റിയും പ്രസിഡന്റ് മോഹൻലാലും സ്ഥാനം ഒഴിയുകയാണെന്നും പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുകയാണെന്നും തീരുമാനിച്ചും കഴിഞ്ഞിരുന്നു.

പക്ഷെ വൈകിയാണ് മീറ്റിങ്ങിന് എത്തിയതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും അറിയാതെയാണ് പ്രസംഗിച്ചത്. മോഹൻലാൽ തന്നെ നേതൃസ്ഥാനത്ത് തുടരണമെന്ന താൽപര്യമായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കമ്മറ്റി രണ്ട് വർഷം കൂടി പോകട്ടെ. ഈ കമ്മറ്റിയെ അനുകൂലിക്കുന്നവർ കൈ പൊക്കൂ. ഇപ്പോൾ ഇരിക്കുന്നതുപോലെ തുടർന്നാൽ പോരെയെന്ന് ഞാൻ കമ്മിറ്റിയെ അനുകൂലിച്ച് പറഞ്ഞു.
നേതൃസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനുശേഷവും ഞാൻ അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അതിനാൽ അനിഷ്ടം പ്രകടിപ്പിച്ചു. സംഘടനയിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള സ്വകാര്യ സംഭാഷണമായിരുന്നു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞു. അല്ലാതെ വേറെ പ്രശ്നങ്ങളില്ലെന്നും ബൈജു കൂട്ടിച്ചേർത്തു. സംഘടനയുടെ ജനറൽബോഡിയിൽ നടന്നതും സംസാരിച്ചതുമായ കാര്യങ്ങൾ പുറത്ത് പോയതിലെ അനിഷ്ടവും ബൈജു പ്രകടിപ്പിച്ചു.
ഇത്തരത്തിൽ പ്രചരിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയായല്ലോയെന്നും ബൈജു പറഞ്ഞു. ശാന്ത സ്വഭാവക്കാരനാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ പൊതു വേദിയിൽ വെച്ച് ഒരു നടനോട് മോഹൻലാൽ കയർത്തുവെന്ന് വിശ്വസിക്കാൻ പ്രേക്ഷകരും ആരാധകരും തയ്യാറായിരുന്നില്ല.


Click it and Unblock the Notifications











